സെമി പോരാട്ടത്തില്‍ കരുത്ത് തെളിയിച്ച് സതീശനും യുഡിഎഫും

സെമി പോരാട്ടത്തില്‍ കരുത്ത് തെളിയിച്ച് സതീശനും യുഡിഎഫും

ലിന്‍സി ഫിലിപ്പ്‌സ്

തിരുവനന്തപുരം:  2026 നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമീ ഫൈനല്‍  പോരാട്ടമെന്നു വിശേഷിപ്പിക്കാവുന്ന നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ശക്തി തെളിയിച്ച് യുഡിഎഫും പ്രതിപക്ഷനേതാവ് വി.ഡി സതീശനും. പി.വി അന്‍വര്‍ രാജിവെച്ച ഒഴിവിലേക്ക് നടന്ന  ഉപതെരഞ്ഞെടുപ്പില്‍ ഇടതു പക്ഷത്തേയും അന്‍വറിനേയും ഒരേ പോലെ പ്രതിരോധിക്കേണ്ട സ്ഥിതിയായിരുന്നു പ്രതിപക്ഷത്തിന് . എന്നാല്‍ ഒരേ സമയം അന്‍വറിനേയും ഭരണമുന്നണിയേടും തകര്‍ത്തടിക്കുന്ന പ്രകടനമാണ് നിലമ്പൂരില്‍ യുഡിഎഫ് കാഴ്ച്ച വെച്ചത്. പതിനോരായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആര്യാടന്‍ ഷൗക്കത്ത് മണ്ഡലം കൈക്കുള്ളില്‍ ഒതുക്കി.

നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പരാജയപ്പെട്ടാല്‍ പ്രതിപക്ഷ നേതതൃസ്ഥാനം തന്നെ ഒഴിയേണ്ട സാഹചര്യമായിരുന്നു വി.ഡി സതീശനുണ്ടാവുക. പാര്‍ട്ടിക്കുള്ളില്‍ നിന്നും മുന്നണിയില്‍ നിന്നും കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ട സാഹചര്യവുമുണ്ടാവുമായിരുന്നു. എന്നാല്‍ അത്തരത്തിലുള്ള പല പ്രതിസന്ധികളും മുന്നില്‍ നിന്നപ്പോഴും അന്‍വറിനെ ഒപ്പം കൂട്ടുന്ന കാര്യത്തില്‍ വി.ഡി സതീശന്‍ വലിയ തിടുക്കം കാട്ടിയില്ല. മുസ്‌ളീം ലീഗും കോണ്‍ഗ്രസും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചാല്‍ വിജയം ഉറപ്പിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമാണ്  വി.ഡി സതീശനെ ഇത്തരത്തിലൊരു തീരുമാനം എടുക്കാന്‍ ഇടയാക്കിയത്.

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന്റെ തലേന്ന് യുഡിഎഫ് ഏതു ചെകുത്താനെ നിര്‍ത്തിയാലും പിന്തുണയ്ക്കുമെന്നു പറഞ്ഞ പി.വി അന്‍വര്‍ പിറ്റേ ദിനം നിലപാട് മാറ്റിയതോടെ യുഡിഎഫ് നേതൃത്വം ഒന്നടങ്കം പ്രതിസന്ധിയിലായിരുന്നു. ആര്യാടന്‍ ഷൗക്കത്തിനെതിരേ തുടര്‍ച്ചയായി വിമര്‍ശനം ഉന്നയിക്കുന്ന അന്‍വറിനെയാണ് പിന്നെ കാണാന്‍ സാധിച്ചത്. പിണറായിസത്തിനെതിരേ പോരാടാനാണ് തന്റെ രാജിയെന്നു പ്രഖ്യാപിച്ച അന്‍വര്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ മുഖ്യ എതിരാളി സതീശന്‍ എന്ന നിലയിലേക്കായി കാര്യങ്ങള്‍.


ഇതോടെ  അതി ശക്തമായ നിലപാടുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തി. ഇതിനു പിന്നാലെയാണ് അന്‍വറും സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി രംഗത്തെത്തിയതും നിലമ്പൂരില്‍ ത്രികോണ പോരാട്ടത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയതും.

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‌ക്കെയുള്ള ഈ ഉപതെരഞ്ഞെടുപ്പ് മുന്നണികളെ സംബന്ധിച്ചിടത്തോളം അഭിമാന പ്രശ്‌നമായിരുന്നു. കഴിഞ്ഞ ഒന്‍പതു വര്‍ഷത്തെ പിണറായി ഭരണത്തിന്റെ വിലയിരുത്തലാവും ഈ തിരഞ്ഞെടുപ്പെന്നായിരുന്നു പ്രതിപക്ഷം മുന്നോട്ടു വെച്ച പ്രചാരണ ആയുധം. നിലമ്പൂരില്‍ നടക്കുന്നത് രാഷ്ട്രീയ പോരാട്ടമാമെന്നും ഇതില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാന്‍ ഏതു നീക്കം നടത്തിയാലും വിലപ്പോകില്ലെന്ന അഭിപ്രായവും യുഡിഎഫ് മുന്നോട്ടു വെച്ചു. ജമാ അത്തെ ഇസ്‌ളാമി, പി.ഡിപി വിവാദങ്ങള്‍ ഇടയ്ക്ക് ചര്‍ച്ചയാക്കാന്‍ ശ്രമിച്ചെങ്കിലും അത് കാര്യമായി പ്രചാരണത്തെ ബാധിച്ചില്ല. പ്രചാരണത്തിന്റെ ഏറ്റവും അവസാന ഘട്ടത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നടത്തിയ ആര്‍എസ്എസ് പരാമര്‍ശം സിപിഎമ്മിനെ പ്രതിരോധത്തിലാക്കി. വോട്ടര്‍മാർക്കി ടയില്‍ ഇത് ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു.

മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട വിവാദങ്ങളും മലപ്പുറം ജില്ലാ പരാമര്‍ശങ്ങളും പ്രചാരണത്തില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരേ ആയുധമാക്കി. നാഷ്ണല്‍ ഹൈവേ തര്‍ന്ന സംഭവവും തെരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങളില്‍ ചര്‍ച്ചയായി.  വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 100 സീ്‌റ്റോടെ അധികാരമുറപ്പിക്കുമെന്ന പ്രതികരണമാണ് നിലമ്പൂര്‍ ഫലം വന്നതിനു പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നടത്തിയത്. തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണങ്ങള്‍ പുറത്തു വന്നിട്ടില്ല. എന്തായാലും 2026 അസംബ്ലി തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള  ഉപതെരഞ്ഞെടുപ്പ് ഫലം യുഡിഎഫിന് ആത്മവിശ്വാസം നല്കുമ്പോള്‍ എല്‍ഡിഎഫിനെ കൂടുതല്‍ പ്രതിരോധത്തിലേക്ക് നീക്കും. മണ്ഡലത്തില്‍ ഇക്കുറിയും കാര്യമായ സ്വാധീനം ചെലുത്താന്‍ ബിജെപിക്കു കഴിഞ്ഞുമില്ല.

Satheesan and UDF prove their strength in the semi-final clash
Share Email
Top