തിരുവനന്തപുരം: തൃശൂർ പൂരം കലക്കലിൽ എഡിജിപി എം.ആർ.അജിത്കുമാറിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയെന്ന് ഡിജിപി. ഔദ്യോഗിക വീഴ്ച സംഭവിച്ചുവെന്നാണ് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഔദ്യോഗിക ചുമതലയുടെ ഭാഗമായി തൃശൂരിൽ എത്തിയ അജിത് കുമാർ വേണ്ടവിധം ഏകോപനം നിർവ്വഹിച്ചില്ല.
സിറ്റി പൊലീസ് കമ്മീഷണറും ദേവസ്വത്തിലുള്ളവരും തമ്മിൽ പ്രശ്‌നങ്ങളുണ്ടായത് മന്ത്രി കെ രാജൻ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പ്രശ്‌നങ്ങൾ ഉണ്ടായ ശേഷം സ്ഥലത്തുണ്ടായിട്ടും മന്ത്രി വിളിച്ചിട്ടും എം ആർ അജിത് കുമാർ ഫോൺ എടുത്തില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
പൂരം മുടങ്ങിയ സമയത്ത് മന്ത്രി വിളിച്ചതായി അറിയില്ലെന്നാണ് അജിത് കുമാർ മൊഴി നൽകിയത്. രാത്രി വൈകിയതിനാൽ ഉറങ്ങിയിരുന്നുവെന്നും ഡി.ജി.പിക്ക് മൊഴി നൽകിയിരുന്നു. പൂരം കലക്കൽ അന്വേഷണത്തിൽ എം.ആർ.അജിത്കുമാറിനെതിരെ ലഭിച്ച നിർണായക മൊഴിയായിരുന്നു മന്ത്രി കെ.രാജന്റേത്. പൂരം മുടങ്ങിയ സമയത്ത് എ.ഡി.ജി.പിയെ പലതവണ വിളിച്ചിട്ടും ഫോണെടുത്തില്ലെന്നാണ് പൂരം നടത്തിപ്പിന്റെ മുഖ്യചുമതലയുണ്ടായിരുന്ന മന്ത്രി കെ.രാജൻ നൽകിയത്. പൂര ദിവസം രാവിലെ മുതൽ അജിത്കുമാർ തൃശൂരിലുണ്ടായിരുന്നു. പലതവണ ഫോണിലും നേരിട്ടും സംസാരിച്ചു. തെക്കോട്ടിറക്ക സമയത്ത് പൊലീസിന്റെ ഭാഗത്ത് നിന്ന് മോശം ഇടപെടലുണ്ടായി.
പിന്നീട് അജിത്കുമാറിനെ കണ്ടപ്പോൾ രാത്രി എഴുന്നെള്ളിപ്പ് സമയത്ത് പ്രശ്‌ന സാധ്യതയുണ്ടെന്ന മുന്നറിയിപ്പും അത് പരിഹരിക്കാനുള്ള ഇടപെടൽ നടത്തണമെന്ന നിർദേശവും നൽകി. എന്നാൽ ചുമതലയുണ്ടായിരുന്ന എഡിജിപിയായിട്ടും ചെയ്തില്ല. പൂരം തടസപ്പെട്ട സമയത്ത് പല തവണ തുടരെ വിളിച്ചിട്ടും കിട്ടിയില്ല. ഔദ്യോഗിക നമ്പറിന് പുറമെ പേഴ്‌സണൽ നമ്പരിൽ വിളിച്ചപ്പോളും എടുത്തില്ലെന്നും മന്ത്രിയുടെ മൊഴിയിലുണ്ട്.
തൃശൂരിലുണ്ടായിട്ടും പൂരം തടസപ്പെട്ടപ്പോൾ എഡിജിപി ഇടപെട്ടില്ലെന്നും അത് ഗുരുതര വീഴ്ചയെന്നുമായിരുന്നു ഡി.ജി.പിയുടെ ആദ്യ റിപ്പോർട്ട്. അത് ശരിവെക്കുന്നതായിരുന്നു മന്ത്രിയുടെ മൊഴി. ഈ ആരോപണം അജിത്കുമാർ ഭാഗികമായി തള്ളിക്കളഞ്ഞു. പൂരത്തിൽ പ്രശ്‌നമുണ്ടാകുമെന്ന് മന്ത്രി മുന്നറിയിപ്പ് തന്നിരുന്നതായി എ.ഡി.ജി.പി സമ്മതിച്ചു.
രാത്രി പത്തര വരെ മന്ത്രി വിളിച്ചപ്പോൾ ഫോണിൽ സംസാരിക്കുകയും പൂരം തടസമില്ലാതെ നടക്കാനുള്ള നിർദേശങ്ങൾ ഉദ്യോഗസ്ഥർക്ക് നൽകുകയും ചെയ്തു. എന്നാൽ 12 മണിക്ക് ശേഷം താൻ ഉറങ്ങി. അതിന് ശേഷം മന്ത്രി വിളിച്ചതായി അറിയില്ലെന്ന് അജിത്ത് കുമാർ പറഞ്ഞു. ഉറങ്ങിയതിനാൽ പിറ്റേദിവസം മാത്രമാണ് പൂരത്തിൽ പ്രശ്‌നങ്ങളുണ്ടായത് അറിഞ്ഞതെന്നും എ.ഡി.ജി.പി വിശദീകരിച്ചു.പൂരം നടത്തിപ്പിന്റെ മുഖ്യചുമതലയുണ്ടായിരുന്ന എഡിജിപി പൂരം കലങ്ങിയത് അറിഞ്ഞില്ലായെന്ന് സമ്മതിക്കുകയായിരുന്നു. ഇത് തന്നെ അജിത്കുമാറിന്റെ വീഴ്ചയായി.
Pooram : Serious misconduct despite minister’s notification; DGP’s report against Ajith Kumar