വീണ്ടും കേന്ദ്രദൗത്യവുമായി ശശി തരൂർ; മോദിയുടെ സന്ദേശവാഹകനായി റഷ്യ വഴി ഗ്രീസിലേക്കും യുകെയിലേക്കും പോകുന്നതിൽ ഹൈക്കമാണ്ടിന് പൂർണ്ണ അതൃപ്തി

വീണ്ടും കേന്ദ്രദൗത്യവുമായി ശശി തരൂർ; മോദിയുടെ സന്ദേശവാഹകനായി റഷ്യ വഴി ഗ്രീസിലേക്കും യുകെയിലേക്കും പോകുന്നതിൽ ഹൈക്കമാണ്ടിന് പൂർണ്ണ അതൃപ്തി

ന്യൂഡൽഹി: വീണ്ടും കേന്ദ്രദൗത്യവുമായി വിദേശരാജ്യങ്ങളിലേക്ക് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം ഓപ്പറേഷൻ സിന്ദൂറിൻറെ തുടർച്ചയായാണു തരൂരിൻറെ യാത്ര. റഷ്യ, യുകെ, ഗ്രീസ് എന്നിവിടങ്ങളിലെ ഇന്ത്യൻ അംബാസഡർമാർക്കൊപ്പം അതതു സർക്കാരുകളുമായി ചർച്ച നടത്തുകയാണു ലക്ഷ്യം.

അമേരിക്കയും പാകിസ്ഥാനും അടുക്കുമ്പോൾ കൂടുതൽ രാജ്യങ്ങളെ ഇന്ത്യക്കൊപ്പം നിർത്താനാണു കേന്ദ്രനീക്കം. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ സ്വീകരിച്ച നിലപാടുകളുമായി ബന്ധപ്പെട്ടു വിവിധ രാജ്യങ്ങളിൽ പര്യടനം നടത്തി മടങ്ങിയെത്തിയ തരൂരിനെ പ്രധാനമന്ത്രി പ്രത്യേകം വിളിക്കുകയും ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

പാർലമെന്റിന്റെ വിദേശകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ തരൂർ റഷ്യയിലും ഗ്രീസിലും യുകെയിലുമാണ് പോയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്ര ദൂതുമായണ് യാത്ര. പാർലമെന്റിന്റെ വിദേശകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്ന നിലയിലാണ് ഔദ്യോഗിക നയതന്ത്ര ദൗത്യം ഏറ്റെടുത്തത്. എന്നാൽ കോൺഗ്രസ് എംപിയെന്ന നിലയിലാണ് ഈ പദവിയിൽ തരൂർ എത്തിയതെന്നാണ് ഹൈക്കമാണ്ട് നിലപാട്.

അതുകൊണ്ട് തന്നെ എല്ലാം പാർട്ടിയെ അറിയിക്കണം. ഇത് നിരന്തരമായി ലംഘിക്കുന്ന സാഹചര്യത്തിൽ പാർലമെന്റിന്റെ വിദേശകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്ന സ്ഥാനത്ത് നിന്നും തരൂരിനെ നീക്കാൻ സ്പീക്കറോട് കോൺഗ്രസ് ആവശ്യപ്പെടും. ഇതിനൊപ്പം പദവി ഒഴിയാൻ തരൂരിനോടും നിർദ്ദേശിച്ചേക്കും.

പാർട്ടി നിർദ്ദേശം തള്ളിയാൽ അതിനെ ഗൗരവമുള്ള അച്ചടക്ക ലംഘനമായി കണക്കാക്കും. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുമായും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായും തരൂർ കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും ഇതിന് പിന്നാലെയാണ് റഷ്യയിലേക്ക് പുറപ്പെട്ടതെന്നുമുള്ള തരത്തിൽ വാർത്തകളെത്തി.

എന്നാൽ ആരേയും തരൂർ ഇതിനായി ബന്ധപ്പെട്ടിരുന്നില്ലെന്ന് കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു. അനുമതി തേടിയെന്നത് വ്യാജ വാർത്തയാണെന്ന് തരൂർ അനുകൂലികളും സ്ഥിരീകരിച്ചു. ഇതോടെ തരൂരും കോൺഗ്രസും തമ്മിലെ ഭിന്നത ക്ലൈമാക്‌സിലേക്ക് കടക്കുകയാണെന്ന് വ്യക്തമാകുകയാണ്.

ഹൈക്കമാൻഡുമായി ഇടഞ്ഞുനിൽക്കുന്ന തരൂർ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ദിവസവും കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയെന്നാണ് കോൺഗ്രസ് നിലപാട്. ഇത്തരം നടപടികൾ ബോധപൂർവമാണെന്ന വിലയിരുത്തലിലാണ് ഹൈക്കമാൻഡ്. പരമാവധി പ്രകോപിപ്പിച്ച് നടപടിയിലേക്ക് കാര്യങ്ങൾ എത്തിക്കാനാണ് ശ്രമം. അങ്ങനെ വന്നാൽ അയോഗ്യതയൊന്നും കൂടാതെ എംപിയായി തുടരാനാകുമെന്ന് ഹൈക്കമാണ്ടിലെ പ്രമുഖൻ പറയുന്നു.

ഈ സാഹചര്യത്തിൽ കോൺഗ്രസിൽ നിന്നും തരൂരിനെ പുറത്താക്കില്ല. പക്ഷേ വിപ്പ് ലംഘനമടക്കമുള്ള സാധ്യതകൾക്ക് വഴിയൊരുക്കുന്ന ഇടപെടലുകളും ഹൈക്കമാണ്ട് നടത്തും. ഇതിന്റെ ആദ്യ പടിയാകും വിദേശകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് നിന്നും മാറ്റാനുള്ള നീക്കം. ഇന്ത്യാ പാക് വെടിനിർത്തലിലെ യുഎസ് ഇടപെടൽ സംബന്ധിച്ചുള്ള കോൺഗ്രസ് നിലപാട് തള്ളി കഴിഞ്ഞദിവസവും തരൂർ പരസ്യപരാമർശം നടത്തി.

യുഎസ് സമ്മർദത്തെ തുടർന്നാണ് മോദി സർക്കാർ വെടിനിർത്തലിന് തയ്യാറായതെന്ന നിലപാടാണ് കോൺഗ്രസിനുള്ളത്. അത്തരം ഇടപെടലോ സമ്മർദമോ ഉണ്ടായിട്ടില്ലെന്നാണ് തരൂർ വാദിക്കുന്നത്. ശശി തരൂർ പാർട്ടിയെ അറിയിക്കാതെ കേന്ദ്ര സർക്കാരിന്റെ ആവശ്യപ്രകാരം വിദേശയാത്ര ചെയ്യുന്നത് നല്ല കാര്യമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും പ്രതികരിച്ചു. കോൺഗ്രസ് അഭിപ്രായ സ്വാതന്ത്ര്യമുള്ള പാർട്ടിയാണ്.

ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ 52 വെട്ട് വെട്ടുന്ന പാർട്ടിയല്ല. ലക്ഷ്മണ രേഖ ലംഘിച്ചാൽ നടപടിയെടുക്കുമെന്ന് കെസി വിശദീകരിക്കുന്നു. തരൂരിനെ കോൺഗ്രസ് നിരീക്ഷണത്തിൽ നിർത്തിയിരിക്കുകയാണെന്ന് ഈ പ്രസ്താവനയിൽ നിന്നും വ്യക്തമാണ്.

Shashi Tharoor returns to the central government

Share Email
Top