സ്പിൽബർഗിന്റെ ഭീമൻ സ്രാവ് ലോകത്തിന്റെ ഉറക്കം കെടുത്തുയിട്ട് ഇന്നേക്ക് 50 വർഷമാവുകയാണ്. അരനൂറ്റാണ്ടിനിപ്പുറവും മോൺസ്റ്റർ സിനിമകളുടേയും ബ്ലോക്ക്ബസ്റ്റർ സിനിമകളുടേയും വാർപ്പ് മാതൃകയായി തുടരുകയാണ് ‘ജോസ്’. ‘ഡുവൽ’ എന്ന ചിത്രത്തിലൂടെ വരവറിയിച്ച സ്റ്റീവൻ സ്പിൽബർഗിന്റെ രണ്ടാമത്തെ മാത്രം സിനിമയായിരുന്നു ‘ജോസ്’. എന്നാൽ ഹോളിവുഡിന്റേയും അതിലൂടെ ലോക സിനിമയുടേയും തന്നെ ഭൂമിശാസ്ത്രം മാറ്റി മറിക്കാനുള്ള കരുത്തുണ്ടായിരുന്നു ജോസിന്.
1975 ജൂൺ 20 ന് പുറത്തിറങ്ങിയ സിനിമ പീറ്റർ ബെഞ്ച്‌ലിയുടെ അതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായിരുന്നു. പീറ്റർ ബെഞ്ച്‌ലിനൊപ്പം കാൾ ഗോട്ടിലെബും ചേർന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയത്.
മോൺസ്റ്റർ സിനിമകൾ അതിനു മുമ്പും ഹോളിവുഡിൽ നിന്നും സംഭവിച്ചിട്ടുണ്ട്. എന്നാൽ ജോസ് പോലെ വലിയ ബജറ്റിൽ ഒരുക്കുകയും, വൈഡ് റിലീസ് ചെയ്യപ്പെടുകയും രാജ്യത്തിന്റെ അതിർത്തികൾക്കപ്പുറത്ത് വിജയം കൈവരിക്കുകയും ചെയ്ത സിനിമയില്ല. മോൺസ്റ്റർ ചിത്രംബിഗ് ബജറ്റ് വാണിജ്യ സിനിമ എങ്ങനെ ഒരുക്കണം എന്നതിന്റെ പാഠപുസ്തകമാണ് ലോക സിനിമയ്ക്ക് ജോസ്. സാങ്കേതികവിദ്യ ഇത്രയൊന്നും വളരാത്ത കാലത്ത് ജോസിനുണ്ടായിരുന്ന സാങ്കേതിക മികവ് പകരം വെക്കാനില്ലാത്തതാണ്. അതോടൊപ്പം സ്പിൽബർഗ് എന്ന സംവിധായകന്റെ കഥ പറച്ചിലും കൂടെ ചേരുന്നിടത്താണ് ജോസ് അസാധ്യ സിനിമയായി, കാലത്തിനിപ്പുറവും അത്ഭപ്പെടുത്തുന്നത്.
ചിത്രീകരണത്തിനിടെ സിനിമയ്ക്കായി നിർമ്മിച്ച യന്ത്ര സ്രാവിനെ സാങ്കേതിക കാരണങ്ങളാൽ അധിക നേരം ഉപയോഗിക്കാൻ സാധിക്കാതെ സാഹചര്യമുണ്ടായി. പക്ഷെ സംവിധായകൻ അതിനെ മറി കടന്നത് മറ്റൊരു രീതിയിലാണ്. ‘മോൺസ്റ്ററിനെ’ ഒളിപ്പിച്ചു വച്ച്, ഭയം എന്ന വികാരത്തെ പരാമവധി ഉപയോഗപ്പെടുത്തുകയായിരുന്നു അദ്ദേഹം ചെയ്തത്. സാങ്കേതികമായി തങ്ങൾക്കുണ്ടായിരുന്ന ദൗർബല്യത്തെ തന്റെ സ്‌റ്റോറി ടെല്ലിംഗ് ടൂളാക്കി മാറ്റുകയായിരുന്നു സ്പിൽബർഗിലെ സംവിധായകൻ.
1975 ൽ റിലീസ് ചെയ്ത ചിത്രം ഹോളിവുഡിലെ അക്കാലത്തെ ഏറ്റവും പണംവാരിപ്പടം ആകുന്നുണ്ട്. പിന്നിലാക്കിയത് ദ ഗോഡ്ഫാദറിനെയാണ്. യുഎസിൽ നൂറ് മില്യൺ മാന്ത്രിക സംഖ്യ തൊടുന്ന ആദ്യ ചിത്രമായിരുന്നു ജോസ്. ചിത്രം ആദ്യ റിലീസിൽ മാത്രം നേടയത് 123.1 മില്യൺ ഡോളർ ആണ്. 1976 ലും 1979 ലും റീ റീലിസ് ചെയ്ത ചിത്രം 133.4 മില്യൺ ഡോളറാണ് ആകെ നേടുന്നത്. ഇന്നത് വലിയൊരു തുകയല്ലെങ്കിലും ഹോളിവുഡിന് ലോകസിനിമയുടെ വിപണി തുറന്നു കൊടുക്കുന്നതിൽ ജോസ് നിർണ്ണായക പങ്ക് വഹിച്ചിരുന്നു.
അതിന് ശേഷം പുറത്തിറങ്ങിയ പല സിനിമകളും ജോസിന്റെ മാതൃക പിന്തുടർന്ന് സമാനമായൊരു ലോകം ഒരുക്കാൻ ശ്രമിക്കുന്നത് കാണാം. പക്ഷെ പലപ്പോഴും അവർക്കൊന്നും സ്പിൽബർഗിനെപ്പോലെ ഭയം ജനിപ്പിക്കാൻ സാധിക്കുന്നില്ല. ഭയം എന്നതൊരു യൂണിവേഴ്‌സൽ ഇമോഷൻ ആയതിനാൽ ചിത്രം ദേശത്തിന്റേയും കാലത്തിന്റേയും അതിരുകളെ മായ്ച്ച് കളഞ്ഞു. വലിയ ബജറ്റും സാങ്കേതിക സഹായവുമൊക്കെ ഉണ്ടായിരിക്കുമ്പോഴും തന്റെ പിന്മുറക്കാരിൽ നിന്നും ജോസിനെ വ്യത്യസ്തമാക്കുന്നത് അതാണ്.
Spielberg’s monster masterpiece turns 50 today