ജസ്റ്റിസ് യശ്വന്ത് വർമയ്‌ക്കെതിരെ സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ട്

ജസ്റ്റിസ് യശ്വന്ത് വർമയ്‌ക്കെതിരെ സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ട്

ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽ നിന്നും കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ കേസിൽ ഡൽഹി ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമയ്‌ക്കെതിരെ സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ട്.

പണം ഔദ്യോഗിക വസതിയിൽ സൂക്ഷിച്ചതിന് തെളിവുണ്ടെന്നും ജഡ്ജി വർമയോ വർമയുമായി ബന്ധപ്പെട്ടവരോ അറിയാതെ പണം വസതിയിൽ സൂക്ഷിക്കാൻ ആകില്ലെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. യശ്വന്ത് വർമയ്‌ക്കെതിരെ നടപടിക്കും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.

പഞ്ചാബ്ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീൽ നാഗു ചെയർമാനായ മൂന്നംഗ സമിതിയുടെ 64 പേജുള്ള റിപ്പോർട്ടാണ് പുറത്തായത്. 55 പേരുടെ മൊഴി രേഖപ്പെടുത്തിയാണ് റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്. റിപ്പോർട്ട് രാഷ്ട്രപതിയുടെ പരിഗണനയിലാണ്.

തീപിടിത്തം നടന്ന സ്‌റ്റോർറൂമിൽ ജസ്റ്റിസ് വർമയും കുടുംബവും അറിയാതെ പണം എത്തില്ല. പണം കണ്ടെത്തിയ സ്‌റ്റോർ മുറിയിൽ ജസ്റ്റിസ് യശ്വന്ത് വർമയ്ക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും പ്രവേശനം ഉണ്ടായിരുന്നു. അനുമതിയില്ലാതെ പുറത്തുനിന്നുള്ളവർക്ക് പ്രവേശനം നൽകിയിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

മാർച്ച് 14ന് രാത്രി തീപിടിത്തം നടന്നയിടത്തു നിന്ന് നോട്ടുകെട്ടുകൾ മാറ്റി. സിസിടിവി പ്രവർത്തിച്ചിരുന്നില്ല. 10 പേർ പണം കണ്ടതായി മൊഴി നൽകി. ജസ്റ്റിസ് വർമയും കുടുംബവും ജീവനക്കാരും പണം കണ്ടിട്ടില്ലന്ന് മൊഴിനൽകി. പ്രൈവറ്റ് സെക്രട്ടറിയുടെ മൊഴിയിൽ വൈരുധ്യമുണ്ട്ജസ്റ്റിസ് യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യാൻ മതിയായ തെളിവുകൾ ഉണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ജസ്റ്റിസ് വർമ ഇപ്പോൾ അലഹബാദ് ഹൈക്കോടതിയിലെ ജഡ്ജിയാണ് അദ്ദേഹം. പണം കണ്ടെത്തിയ സംഭവത്തിനു പിന്നാലെ അദ്ദേഹത്തെ ഡൽഹിയിൽ നിന്നും അലഹബാദിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.

സുപ്രീംകോടതിയുടെ ഫുൾ കോർട്ട് യോഗത്തിലാണ് ജസ്റ്റിസ് യശ്വന്ത് വർമയ്‌ക്കെതിരേ അന്വേഷണത്തിന് തീരുമാനമെടുത്തത്. യശ്വന്ത് വർമയുടെ വീട്ടിൽ തീപിടിത്തം ഉണ്ടായപ്പോൾ തീ അണയ്ക്കാൻ വന്ന അഗ്‌നിരക്ഷാസേനയാണ് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയത്.

തീപിടിത്തം ഉണ്ടായ സമയത്തു ജസ്റ്റിസ് യശ്വന്ത് വർമ വീട്ടിലുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. കുടുംബാംഗങ്ങൾ അറിയിച്ചതിനെ തുടർന്നാണ് ഫയർഫോഴ്‌സ് വീട്ടിലെത്തി തീ അണച്ചത്. ഇതിനിടയിലാണ് കെട്ടുകണക്കിനു പണം കണ്ടെത്തിയത്. പരിശോധനയിൽ ഇവ കണക്കിൽപ്പെടാത്തതാണെന്നു സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

Supreme Court’s internal inquiry committee report against Justice Yashwant Varma

Share Email
LATEST
Top