കൊച്ചി: സിറോ മലബാർ സഭയിലെ അങ്കമാലി അതിരൂപത കുർബാന തർക്കം സമവായത്തിലേക്ക്. ജൂലൈ 3 മുതൽ ഞായറാഴ്ച പള്ളികളിൽ ഏകീകൃതകുർബാന അർപ്പിക്കും. ഔദ്യോഗിക പ്രഖ്യാപനം സർക്കുലറായി ഉടൻ പുറത്തിറക്കും. കൊച്ചിയിൽ ചേർന്ന വൈദിക സമ്മേളനത്തിൽ തീരുമാനം.
മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, മാർ ജോസഫ് പാംപ്ലാനി എന്നിവരുടെ അധ്യക്ഷതയിൽ ചേർന്ന അതിരൂപത വൈദിക സമിതി യോഗത്തിലാണ് ഏകീകൃതകുർബാനയിൽ ധാരണയായത്. ഏകദേശം 400 ഓളം വൈദികരാണ് സമ്മേളനത്തിൽ പങ്കെടുത്തത്. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം കർശന പൊലീസ് സുരക്ഷയോടെയാണ് സമ്മേളനം നടന്നത്.
ജൂലൈ 3 മുതൽ അതിരൂപതയിലെ എല്ലാ പള്ളികളിലും ഞായറാഴ്ചകളിലെ ഒരു കുർബാന ഏകീകൃത രീതിയിൽ അർപ്പിക്കാനാണ് ധാരണ. വൈകുന്നേരം 3.30 നും 6:30 നും ഇടയിൽ ആയിരിക്കും ഏകീകൃതകുർബാന അർപ്പിക്കുക.
യോഗത്തിൽ വൈദികർ ഉന്നയിച്ച ആശങ്കകൾ പരിഹരിക്കാനും ധാരണയായതായി വൈദിക സമിതി സെക്രട്ടറി ഫാദർ കുര്യാക്കോസ് മുണ്ടാടൻ പറഞ്ഞു. കൂരിയ പുനസംഘടന ഉൾപ്പെടെ വൈദികർ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചെന്നും, അതിരൂപതയിൽ സമാധാന അന്തരീക്ഷം ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ടെന്നും ഫാ.കുര്യാക്കോസ് മുണ്ടാടൻ പറഞ്ഞു.
Syro-Malabar Church’s Angamaly Archdiocese Mass dispute reaches consensus