‘എനിക്കതില്‍ പ്രശ്‌നമൊന്നുമില്ല’ എന്ന് ട്രംപ്: മസ്‌കുമായുള്ള അസ്വാരസ്യങ്ങള്‍ തണുത്തുതുടങ്ങുന്നു?

‘എനിക്കതില്‍ പ്രശ്‌നമൊന്നുമില്ല’ എന്ന് ട്രംപ്: മസ്‌കുമായുള്ള അസ്വാരസ്യങ്ങള്‍ തണുത്തുതുടങ്ങുന്നു?

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ തണുത്തുതുടങ്ങുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം വൈറ്റ് ഹൗസില്‍നിന്ന് പുറത്തുവന്ന ട്രംപിന്റെ വീഡിയോയ്ക്ക് പിന്നാലെയാണ് ഇരുവരും വീണ്ടും സംസാരിക്കാനുള്ള സാഹചര്യങ്ങള്‍ ഒരുങ്ങുന്നതായുള്ള അഭ്യൂഹങ്ങള്‍ പരക്കുന്നത്. ഇലോണുമായി സംസാരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ട്രംപ് നല്‍കുന്ന ഉത്തരം ഇതിനോടകം വൈറലാണ്.

അടുത്തെങ്ങാനും ഇലോണ്‍ മസ്‌കുമായി ഫോണില്‍ സംസാരിക്കാന്‍ താങ്കള്‍ ഉദ്ദേശിക്കുന്നുണ്ടോ?’ എന്നായിരുന്നു വൈറ്റ് ഹൗസില്‍ നടന്ന പ്രസ് കോണ്‍ഫറന്‍സില്‍ ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ഇതിന്, മസ്‌കിന്റെ സ്ഥാനത്ത് താനായിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഇങ്ങോട്ട് വിളിച്ചേനെ എന്നാണ് ട്രംപ് മറുപടി പറഞ്ഞത്.

‘ശരിക്കും പറഞ്ഞാല്‍, ഞാന്‍ അക്കാര്യത്തെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ല. അദ്ദേഹം എന്നോട് സംസാരിക്കാന്‍ താല്‍പര്യപ്പെടുന്നുണ്ടാവും എന്നാണ് ഞാന്‍ കരുതുന്നത്. അദ്ദേഹത്തിന്റെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കില്‍, തീര്‍ച്ചയായും സംസാരിക്കാന്‍ ആഗ്രഹിച്ചേനെ. ഒരുപക്ഷേ അദ്ദേഹം ഇതിനോടകം എന്നെ വിളിച്ചിട്ടുണ്ടാവാം. അത് നിങ്ങള്‍ തന്നെ അദ്ദേഹത്തോട് ചോദിച്ച് അറിഞ്ഞുകൊള്ളൂ. എന്തായാലും എനിക്കതില്‍ പ്രശ്‌നമൊന്നുമില്ല,’ ട്രംപ് പറഞ്ഞു.

ബജറ്റ് ബില്ലുമായി ബന്ധപ്പെട്ട് ട്രംപിനെതിരെ മസ്‌ക് നടത്തിയ പരസ്യവിമര്‍ശനത്തോടെയാണ് ഇരുവര്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. സുന്ദരമെന്ന് ട്രംപ് വിശേഷിപ്പിച്ച ബജറ്റ് ബില്‍ നിരാശാജനകമാണ് എന്നായിരുന്നു മസ്‌കിന്റെ പറഞ്ഞത്. പിന്നാലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി (Doge) മേധാവി സ്ഥാനത്തുനിന്നും മസ്‌ക് രാജിവെച്ചു. ഇതുകൂടാതെ, അമേരിക്കന്‍ ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീന്റെ പക്കലുള്ള പ്രമുഖരുടെ സെക്‌സ് ടേപ്പുകളില്‍ ട്രംപിന്റെ പേരുമുണ്ട് എന്നും എക്‌സിലൂടെ മക്‌സ് ആരോപിച്ചു.

മസ്‌കിന്റെ മാനസിക നിലയ്ക്ക് കാര്യമായ പ്രശ്‌നമുണ്ടെന്നും അദ്ദേഹവുമായി ഇനി നല്ല ബന്ധം തുടരാനാകില്ലെന്നും ട്രംപും വ്യക്തമാക്കിയിരുന്നു. ബജറ്റ് ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യാന്‍ എതിരാളികളായ ഡെമോക്രാറ്റുകള്‍ക്ക് പണം നല്‍കിയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും മസ്‌കിന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതുകൂടാതെ, ഈ വര്‍ഷം ആദ്യം വാങ്ങിയ ചുവന്ന നിറത്തിലുള്ള ടെസ്‌ല മോഡല്‍ എസ് വാഹനം ട്രംപ് വില്‍ക്കാനൊരുങ്ങുന്നു എന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.

Tensions with Musk cooling down

Share Email
LATEST
More Articles
Top