ചിത്രം: സത്രം എയർ സ്ട്രിപ്പ്
കൊച്ചി: കേരളത്തിലെ വ്യോമ ഗതാഗതം മെച്ചപ്പെടുത്താൻ കൂടുതൽ എയർ സ്ട്രിപ്പുകൾ സ്ഥാപിക്കാനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ. ചെറുപട്ടണങ്ങളിലേക്ക് വ്യോമ ഗതാഗതം സാധ്യമാക്കുക എന്നതാണ് സർക്കാർ ലക്ഷ്യം.
ഇടുക്കി, കാസർകോട്, വയനാട് ജില്ലകളിൽ എയർസ്ട്രിപ്പുകൾക്ക് അനുയോജ്യമായ ഭൂമി കണ്ടെത്താനുള്ള നടപടികൾ തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. എയർ സ്ട്രിപ്പുകൾ സംബന്ധിച്ച സാധ്യതാ പഠനത്തിനത്തിനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്.
ഗതാഗത കൺസൾട്ടൻസി സ്ഥാപനമായ റെയിൽ ഇന്ത്യ ടെക്‌നിക്കൽ ആൻഡ് ഇക്കണോമിക് സർവീസ് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിന് (കിഫ്ബി ) കീഴിലുള്ള കൺസൾട്ടൻസി സ്ഥാപനമായ കിഫ്‌കോൺ എന്നിവയുടെ നേതൃത്വത്തിലാണ് സാധ്യത പഠനം നടത്തുന്നത്. എയർ സ്ട്രിപ്പുകൾക്ക് അനുയോജ്യമായ സ്ഥലങ്ങളിൽ അന്തിമ തീരുമാനം എടുക്കാൻ ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകിയതായും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നു.
പെരിയ (കാസർഗോഡ്), കൽപ്പറ്റ (വയനാട്) എന്നിവിടങ്ങളാണ് ഇപ്പോൾ പ്രധാനമായും എയർ സ്ട്രിപിനായി പരിഗണിക്കുന്നത്. ഇടുക്കിയിൽ പുതിയ സ്ഥലം കണ്ടെത്തേണ്ടതുണ്ടെന്നും ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു.
ഇടുക്കിയിലെ വണ്ടിപ്പെരിയാറിനടുത്തുള്ള സത്രത്തിൽ നിലവിൽ എൻസിസിയുടെ എയർ സ്ട്രിപ്പ് പ്രവർത്തിക്കുന്നുണ്ട്.
എന്നാൽ വിമാന യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രത്യേക സൗകര്യം വികസിപ്പിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ”വ്യോമ ഗതാഗത സേവനങ്ങൾ സുഗമമാക്കുക എന്നതാണ് എയർസ്ട്രിപ്പുകളുടെ പ്രധാന ലക്ഷ്യം.
ഇതിന് പുറമെ പ്രകൃതി ദുരന്തങ്ങൾ പോലുള്ള അടിയന്തര ഘട്ടങ്ങളിലും ഇവ ഉപയോഗിക്കാം. എടിആർ ഗണത്തിൽപ്പെടുന്നതും അതിൽ ചെറുതുമായ വിമാനങ്ങൾക്ക് ഉപയോഗിക്കാവുന്ന തരത്തിലുള്ളതായിരിക്കും എയർ സ്ട്രിപ്പുകൾ എന്നും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പറയുന്നു.
ടൂറിസം കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനായി ഹെലിപോർട്ടുകൾ, എയർസ്ട്രിപ്പുകൾ, ജലവിമാനത്താവളങ്ങൾ എന്നിവ വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾ രൂപപ്പെടുത്തുന്നതിന് കേന്ദ്ര പദ്ധതിയായ റീജിയണൽ കണക്റ്റിവിറ്റി സ്‌കീം ഉപയോഗിക്കാനാണ് കേരള സർക്കാർ പദ്ധതി.
ഹെലിപാഡുകൾ, എയർസ്ട്രിപ്പുകൾ എന്നിവയുടെ വികസനത്തിനായി സർക്കാർ നേരത്തെ ബജറ്റിൽ 20 കോടി രൂപ നീക്കിവച്ചിരുന്നു. 202526 സംസ്ഥാന ബജറ്റിൽ ഇടുക്കി, വയനാട്, കാസർകോട് എന്നിവിടങ്ങളിൽ എയർസ്ട്രിപ്പുകൾ സ്ഥാപിക്കുന്നതിനുള്ള വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുന്നതിനും മറ്റ് പ്രാഥമിക പ്രവർത്തനങ്ങൾക്കുമായി 1.5 കോടി രൂപയും വകയിരുത്തിയിരുന്നു.
എയർ കേരള, അൽ ഹിന്ദ് എന്നീ രണ്ട് പുതിയ വിമാനക്കമ്പനികൾക്ക് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്ന് പ്രവർത്തനാനുമതി ലഭിച്ചിരുന്നു. ഇവയുടെ വാണിജ്യ വിമാന പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ നിന്ന് എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റിനായുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് സംസ്ഥാനത്ത് എയർ സ്ട്രിപ്പുകൾ വികസിപ്പിക്കാൻ നീക്കം നടക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ ഉഡാൻ പദ്ധതി പ്രകാരം പ്രാദേശിക കണക്റ്റിവിറ്റി വർധിപ്പിക്കുന്ന തരത്തിൽ സർവീസ് വ്യാപിപ്പിക്കാനാണ് രണ്ട് വിമാനക്കമ്പനികളും പദ്ധതിയിടുന്നത്.
സംസ്ഥാനത്ത് എക്‌സ്പ്രസ് ഹൈവേ, അതിവേഗ റെയിൽ ഇടനാഴി പദ്ധതികൾ നടപ്പാക്കാനുള്ള തടസങ്ങൾ നിരവധിയാണെന്നിരിക്കെ ഇത് മറികടക്കാനാണ് വ്യോമ കണക്റ്റിവിറ്റി വർധിപ്പിക്കാനുള്ള നീക്കം എന്നാണ് വിലയിരുത്തൽ.
നൂതന യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നത് വിനോദസഞ്ചാര മേഖലയ്ക്കും ഗുണം ചെയ്യും. കേരളത്തിൽ എയർസ്ട്രിപ്പുകളോ ഹെലിപാഡുകളോ വികസിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് നേരത്തെ കണ്ണൂർ വിമാനത്താവള മാനേജിംഗ് ഡയറക്ടർ വി തുളസീദാസും ചൂണ്ടിക്കാട്ടിയിരുന്നു.
The state government aims to establish more air strips to improve air traffic in Kerala; the aim is to enable air traffic to small aircraft.