മിനസോട്ടയിലെ ഡെമോക്രാറ്റിക് പാർട്ടി നേതാവും ജനപ്രതിനിധി സഭാംഗവുമായ മെലിസ ഹോർട്ട്മാനെയും അവരുടെ ഭർത്താവ് മാർക്കിനെയും വെടിവച്ച് കൊന്ന അക്രമി വാൻസ് ബോൽട്ടർ പിടിയിൽ. രണ്ടു ദിവസമായി ഇയാൾക്കായി വ്യാപകമായി തിരച്ചിൽ നടത്തുകയായിരുന്നു എഫ്ബിഐ. പ്രതിയുടെ സ്വദേശമായ സിബ്ളി കൌണ്ടിയിലെ കാട്ടിലേക്ക് ഓടി രക്ഷപ്പെട്ട പ്രതിക്കായി ഹെലികോപ്ടർ അടക്കം ഉപയോഗിച്ചുകൊണ്ടു നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. ബ്രൂക്ലിൻ പാർക് പൊലീസ് കാടു വളയുകയും ഇയാൾ പൊലീസിനു കീഴടങ്ങുകയുമായിരുന്നു.
മെലിസ ഹോർട്ട്മാനെയും ഭർത്താവിനേയും മാത്രമല്ല മറ്റൊരു ജനപ്രതിനിധിയായ സെനറ്റർ ജോൺ ഹോഫ്മാനെയും ഭാര്യ യെവെറ്റിനെയും വെടിവച്ച് പരുക്കേൽപ്പിക്കുകയും ചെയ്തു ഇയാൾ. രണ്ട് കൊലപാതകം, രണ്ട് കൊലപാതക ശ്രമം ഉൾപ്പെടെ നിരവധി കുറ്റങ്ങൾ ഇയാൾക്ക് എതിരെ ചുമത്തിയിട്ടുണ്ട്.
പൊലീസ് ഉദ്യോഗസ്ഥനായി വേഷംമാറി എത്തിയാണ് മുൻ ഡെമോക്രാറ്റിക് ഹൗസ് സ്പീക്കർ മെലിസ ഹോർട്ട്മാനെയും അവരുടെ ഭർത്താവ് മാർക്കിനെയും വടക്കൻ മിനിയാപൊളിസ് പ്രാന്തപ്രദേശത്തെ അവരുടെ വീട്ടിൽ വെച്ച് വെടിവച്ചുകൊന്നത്. അതിനു ശേഷം 15 കിലോമീറ്റർ ദൂരെ താമിസിക്കുന്ന ഡെമോക്രാറ്റായ സെനറ്റർ ജോൺ ഹോഫ്മാനെയും ഭാര്യ യെവെറ്റിനെയും ഇയാൾ വെടിവച്ചു. ഇയാളുടെ വാഹനം പോലും പൊലീസ് വാഹനത്തിനു സമാനമാക്കി ഇയാൾ മാറ്റിയിരുന്നു. ഇയാൾ എന്തിനാണ് ഇവരെ വെടിവച്ചത് എന്നതു സംബന്ധിച്ച് ഇതുവരെ ഒരു സൂചനയും കിട്ടിയിട്ടില്ല.
The assailant who shot Melissa Hortman and husband has been captured from the woods.