ന്യൂഡൽഹി: അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതിന്റെ 50ാം വാർഷികമായ ജൂൺ 25 ന് ‘ഭരണഘടനാ ഹത്യാ ദിനം’ ആയി ആചരിക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ. ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കാനാണ് സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടുള്ളത്. ദീപശിഖ പ്രയാണം, ഹ്രസ്വ ചിത്ര പ്രദർശനം, ബഹുജന സമ്പർക്ക പരിപാടികൾ തുടങ്ങിയവയും, സ്‌കൂളുകളിലും കോളജുകളിലും പൊതുജന സമ്പർക്ക പരിപാടികളും സംഘടിപ്പിക്കാനാണ് നിർദേശം.
‘ഈ അവസരം കേവലം ഓർമ്മ പുതുക്കലിന് വേണ്ടിയല്ല, മറിച്ച് ജനാധിപത്യ മൂല്യങ്ങളോടും ഭരണഘടനാ ധാർമ്മികതയോടുമുള്ള ആഴത്തിലുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതിനാണ്. ഈ വിഷയത്തിൽ 2025 ജൂൺ 25 മുതൽ 2026 ജൂൺ 25 വരെ ഒരു വർഷം നീണ്ടുനിൽക്കുന്ന അനുസ്മരണം കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം സംഘടിപ്പിക്കുന്നുണ്ട്.’ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം വ്യക്തമാക്കുന്നു.
ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളുടെ പ്രധാന ആകർഷണം ദീപശിഖ പ്രയാണം ആയിരിക്കും. ‘ജനാധിപത്യത്തിന്റെ ആത്മാവിനെ’ പ്രതിനിധീകരിച്ച് ജൂൺ 25 ന് ഡൽഹിയിൽ നിന്ന് ആറ് ദീപശിഖ യാത്രകൾ ഫ്‌ലാഗ് ഓഫ് ചെയ്യും. ദീപശിഖ യാത്ര 2026 മാർച്ച് 21 ന് ന്യൂഡൽഹിയിലെ കർത്തവ്യ പഥിൽ സമാപിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ആ ചടങ്ങിൽ പങ്കെടുക്കും. യാത്രയുടെ റൂട്ട് മാപ്പിന്റെ വിശദാംശങ്ങൾ തയ്യാറാക്കി വരികയാണെന്ന് സാസ്‌കാരിക മന്ത്രാലയം അറിയിച്ചു. യാത്രകൾക്ക് പുറമേ, സ്‌കൂളുകളും കോളജുകളിലും പ്രദർശനങ്ങൾ, സെമിനാറുകൾ, പ്രഭാഷണങ്ങൾ തുടങ്ങിയവയും മന്ത്രാലയം സംഘടിപ്പിച്ചിട്ടുണ്ട്.
പരിപാടികളുമായി ബന്ധപ്പെട്ട ഏകോപനത്തിനായി ഒരു നോഡൽ ഓഫീസറെ നിയമിക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ആവശ്യപ്പെട്ടു. ജനാധിപത്യത്തിന്റെ ആത്മാവിനെ ഉയർത്തിക്കാട്ടുക ലക്ഷ്യമിച്ച് ജൂൺ 25 ന് സാംസ്‌കാരിക മന്ത്രാലയം ബഹുജന പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. അതിൽ പങ്കെടുക്കുന്നവർ ദേശീയ പതാകയും, ‘ജനാധിപത്യത്തിന് കൂടുതൽ ശക്തി’, ‘ഇന്ത്യ: ജനാധിപത്യത്തിന്റെ മാതാവ്’, ‘ജനാധിപത്യം നീണാൾ വാഴട്ടെ’, ‘ജനാധിപത്യത്തിന്റെ ആത്മാവ് ചെങ്കോലിന് അഭിവാദ്യം’ തുടങ്ങിയ സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകളും’ പിടിക്കണമെന്നും സാസംകാരിക മന്ത്രാലയം നിർദേശിക്കുന്നു.
ദേശഭക്തി തുളുമ്പുന്ന ഗാനങ്ങൾ, ഹ്രസ്വചിത്രങ്ങൾ, തെരുവ് നാടകങ്ങൾ തുടങ്ങിയവ വേദിയിൽ തുടർച്ചയായി പ്രദർശിപ്പിക്കും. നീതിപൂർവകമായ ഭരണത്തെ പ്രതീകവത്കരിച്ച് ചെങ്കോലിന്റെ പകർപ്പ് വേദിക്ക് സമീപം സ്ഥാപിക്കും. മാളുകൾ, റെയിൽവേ സ്‌റ്റേഷനുകൾ, പോസ്റ്റ് ഓഫീസുകൾ, പെട്രോൾ പമ്പുകൾ, സ്‌കൂളുകൾ, സർക്കാർ ഓഫീസുകൾ തുടങ്ങിയ തിരക്കേറിയ 50 ഓളം സ്ഥലങ്ങളിൽ പ്രദർശനം സംഘടിപ്പിക്കണം. എല്ലാവരിലേക്കും എത്തുന്നതിനായി നഗര ഗ്രാമ വ്യത്യാസമില്ലാതെ പരിപാടികൾ സംഘടിപ്പിക്കണം. സംവിധാൻ ഹത്യ ദിവസ്’ എന്ന പേരിൽ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഒരു ഹ്രസ്വചിത്രം നിർമ്മിക്കുന്നുണ്ട്. അത് ജൂൺ 22 ന് ശേഷം വെബ്‌സൈറ്റിൽ ലഭ്യമാകുമെന്നും സാംസ്‌കാരിക മന്ത്രാലയത്തിന്റെ കത്തിൽ വ്യക്തമാക്കുന്നു.
‘1975 ജൂൺ 25 ന് ഏർപ്പെടുത്തിയ അടിയന്തരാവസ്ഥ ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടമാണ്. 2024 ജൂലൈ 11 ലെ ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിലൂടെ ഈ ദിവസത്തെ ”സംവിധാൻ ഹത്യ ദിവസ്” ആയി പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയിൽ പൗരാവകാശങ്ങൾ വ്യാപകമായി റദ്ദാക്കപ്പെട്ടു. ഭരണഘടനാപരമായ സംരക്ഷണങ്ങൾ ഇല്ലാതായി. എക്‌സിക്യൂട്ടീവ് അധികാരങ്ങൾ കേന്ദ്രീകരിക്കപ്പെട്ടു. മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടു, കർശനമായ സെൻസർഷിപ്പിന് കീഴിൽ പത്രങ്ങൾ നിശബ്ദമാക്കപ്പെട്ടു, ആയിരക്കണക്കിന് രാഷ്ട്രീയ നേതാക്കൾ, പത്രപ്രവർത്തകർ, സിവിൽ സൊസൈറ്റി അംഗങ്ങൾ എന്നിവരെ ജയിലിലടച്ചു.’ സാംസ്‌കാരിക മന്ത്രാലയം കത്തിൽ വിശദീകരിക്കുന്നു.
The Centre has directed all state governments and Union Territories to undertake a year-long commemoration of the 50th anniversary of the imposition of the ‘Emergency’ on June 25, as ‘Constitution Murder Day’