മക്ക: ബലിപ്പെരുന്നാൾ ദിവസം വെള്ളി (ദുൽഹജ്ജ് 10) ഹാജിമാർക്ക് ഏറ്റവും തിരക്കേറിയ ദിനമായിരുന്നു. തീർഥാടകർ പൈശാചികതകൾക്കെതിരായ പ്രതീകാത്മക കല്ലെറിയൽ കർമം നിർവഹിച്ചതോടെ ഹജ്ജിൻെറ പ്രധാന ചടങ്ങുകൾക്ക് വിരാമമായി. ജംറതുൽ അഖബ (വലിയ ജംറ) സ്തൂപത്തിനുനേരെ ഏഴ് ചെറു കല്ലുകൾ എറിയുന്നതാണ് ചടങ്ങ്. ജീവിതത്തിലെ സകലതും ദൈവത്തിനു സമർപ്പിക്കുന്നു എന്ന് പ്രഖ്യാപിച്ച് തലമുടി മുണ്ഡനം ചെയ്താണ് ഹജ്ജിൻെറ വസ്ത്രത്തിൽനിന്ന് ഹാജിമാർ ഒഴിവാകുന്നത്.
ഹജ്ജിലെ ഇടത്താവളമായ മുസ്ദലിഫയിൽ അറഫയിൽനിന്ന് എത്തിയ ഹാജിമാർ രാത്രി വിശ്രമിച്ചു. മുസ്ദലിഫയിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള ജംറയിൽ ബസ്, മെട്രോ ട്രെയിൻ മാർഗങ്ങളിലാണ് തീർഥാടകർ എത്തുന്നത്. മക്കക്കും മിനക്കും ഇടയിലാണ് ജംറ സ്തൂപങ്ങളുള്ളത്. ഇവിടെ കല്ലെറിഞ്ഞ്, ബലിയറുത്ത്, തലമുടി മുണ്ഡനം ചെയ്യുന്നതോടെ ഹാജിമാർക്ക് ഇഹ്‌റാം വസ്ത്രങ്ങളിൽനിന്നും ഒഴിവാകാം.
അഞ്ചു കിലോമീറ്റർ അകലെയുള്ള മസ്ജിദുൽ ഹറാമിലെത്തി കഅ്ബ പ്രദക്ഷിണം, സഫാ മർവ കുന്നുകൾക്കിടയിലെ പ്രയാണവും കഴിയുന്നതോടെ ഹജ്ജിലെ പ്രധാന കർമങ്ങൾ അവസാനിച്ചു. മിനായിലേക്ക് മടങ്ങിയ ഹാജിമാർ മൂന്നു ദിവസം മിനായിലെ തമ്പുകളിൽ കഴിഞ്ഞു കൂടും. ദുൽഹജ്ജ് 11, 12, 13 (ശനി, ഞായർ, തിങ്കൾ) ദിനങ്ങളിൽ മൂന്ന് പ്രതീകാത്മക പൈശാചിക സ്തൂപങ്ങളിൽ കല്ലെറിയുന്നതോടെ ഹജ്ജിന് സമാപനമാവും.
ഇത്തവണ വലിയ സുരക്ഷയിലായിരുന്നു ഹാജിമാർ ചടങ്ങുകൾ പൂർത്തിയാക്കുന്നത്. കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ ഹാജിമാർക്ക് വലിയ ആശ്വാസമായി. വഴിയോരങ്ങളിൽ തിരക്ക് കുറഞ്ഞു. ഹാജിമാരുടെ യാത്രകൾ എളുപ്പമായി. വഴിതെറ്റുന്ന അവസ്ഥ കുറഞ്ഞു. സംതൃപ്തിയോടെയാണ് ഹാജിമാർ കർമങ്ങൾ പൂർത്തിയാക്കുന്നത്. ഇന്ത്യയിൽനിന്നുള്ള ഒന്നേകാൽ ലക്ഷം ഹാജിമാർ അറഫയിൽനിന്ന് മടങ്ങി കല്ലേറ് കർമം പൂർത്തിയാക്കി മിനാ തമ്പുകളിൽ തിരിച്ചെത്തി. ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവർ ഒഴികെ ത്വവാഫും സഈയും വെള്ളിയാഴ്ച പൂർത്തിയാക്കി. ബാക്കിയുള്ളവർ വരും ദിവസങ്ങളിലാണ് നിർവഹിക്കുക. ഇന്ത്യൻ ഹജ്ജ് കമ്മിറ്റിയിൽ എത്തിയ ഹാജിമാരെ നയിക്കുന്നത് നാട്ടിൽ നിന്നെത്തിയ 800 ഹജ്ജ് ഇൻസ്‌പെക്ടർമാരാണ്.
The main rituals of Hajj came to an end with the stoning ceremony