ന്യൂയോർക്ക്: ഇറാൻ അമേരിക്കയെ ലക്ഷ്യം വെച്ചാൽ പ്രത്യാഘാതങ്ങൾ ഭയാനകമായിരിക്കുമെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥൻ മക്കോയ് പിറ്റ്. ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിനെ അഭിസംബോധന ചെയ്യുകയായിരുന്നു മക്കോയ് പിറ്റ്. സ്വയം പ്രതിരോധത്തിന് ആക്രമണം ആവശ്യമാണെന്ന് ഇസ്രായേൽ വ്യക്തമാക്കിയെന്ന് പറഞ്ഞ മക്കോയ് പിറ്റ് അമേരിക്കൻ പൗരന്മാരെയോ താവളങ്ങളെയോ അടിസ്ഥാന സൗകര്യങ്ങളെയോ ലക്ഷ്യം വച്ചാൽ ഇറാൻ നേരിടേണ്ടി വരുന്ന പ്രത്യാഘാതങ്ങൾ ഭയാനകമായിരിക്കുമെന്ന മുന്നറിയിപ്പും നൽകി.
ഇറാൻ ഒരിക്കലും ആണവായുധം സ്വന്തമാക്കില്ലെന്നും പശ്ചിമേഷ്യയുടെ സ്ഥിരതയ്ക്ക് ഭീഷണിയാകുന്നില്ലെന്നും ഉറപ്പാക്കാനുള്ള നീക്കം അമേരിക്ക തുടരുമെന്നും മക്കോയ് പിറ്റ് ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിലിൽ വ്യക്തമാക്കി. ഇറാൻ നേതൃത്വം ഈ സമയത്ത് ചർച്ച നടത്തുന്നത് ബുദ്ധിപരമായിരിക്കുമെന്നും അമേരിക്കയും ഇറാനും തമ്മിൽ നടക്കുന്ന ആണവ ചർച്ചകളെ ചൂണ്ടിക്കാണിച്ച് പിറ്റ് പറഞ്ഞു. ഇറാനെതിരെ നടത്തുന്ന ആക്രമണത്തെക്കുറിച്ച് അമേരിക്കയെ മുൻകൂട്ടി അറിയിച്ചിരുന്നു എന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ നിലപാട് മക്കോയ് പിറ്റ് ആവർത്തിച്ചു. എന്നാൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ പക്ഷേ സൈനിക പങ്കാളിത്തം ഇല്ലെന്നും പിറ്റ് കൂട്ടിച്ചേർത്തു.
ഇതിനിടെ ഇസ്രയേലിന് പിന്തുണയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. ഇറാൻ ആണവകരാറിൽ ഒപ്പിടണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. യുദ്ധം ഉണ്ടാകുകയാണെങ്കിൽ ഇസ്രയേലിനൊപ്പം നിൽക്കുമെന്നാണ് അമേരിക്ക വ്യക്തമാക്കിയിരിക്കുന്നത്. ആക്രമണത്തിൽ പങ്കില്ലെന്ന് അമേരിക്ക പറയുമ്പോഴും ആക്രമണത്തിൽ അമേരിക്കയ്ക്ക് പങ്കുണ്ടെന്ന നിലപാടിലാണ് ഇറാൻ. നേരത്തെ ഇറാനെതിരായ ഇസ്രായേൽ ആക്രമണങ്ങളെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത് വന്നിരുന്നു. നടന്നത് മികച്ച ആക്രമണമായിരുന്നെന്നും ഇനിയും വരാനിരിക്കുന്നതേയുളളുവെന്നുമായിരുന്നു ട്രംപിൻ്റെ നിലപാട്. എബിസി ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം.
The US State Department has warned the United Nations Security Council that the consequences of Iran targeting the US would be dire