നൈസ്: സമുദ്രങ്ങളെ സംരക്ഷിക്കുമെന്ന വാക്കുപാലിക്കാനുള്ള സമ്മർദം രാഷ്ട്രങ്ങൾക്കുമേൽ വർധിക്കുന്നതിനിടെ ഐക്യരാഷ്ട്രസഭയുടെ മൂന്നാം സമുദ്രസമ്മേളനത്തിന് ഫ്രാൻസിലെ നീസിൽ തിങ്കളാഴ്ച തുടക്കമായി. കടലാഴങ്ങൾ മനുഷ്യന്റെ കൈയേറ്റഭൂമിയാകരുതെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
ജൈവവൈവിധ്യം, കാലാവസ്ഥ, പരിസ്ഥിതി, ആരോഗ്യം എന്നിവയ്ക്കായി വർഷങ്ങളായി നാം നടത്തുന്ന പോരാട്ടങ്ങളുടെ കാതൽ സമുദ്രത്തിനായുള്ള പോരാട്ടമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ മുന്നറിയിപ്പുനൽകി.
അപൂർവധാതുക്കൾക്കായി കടലിന്റെ അടിത്തട്ടിൽ ഖനനം നടത്തുന്നതിനെയും പ്ലാസ്റ്റിക് മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള ഉടമ്പടിയെപ്പറ്റിയും രാജ്യങ്ങൾക്കിടയിൽ തർക്കം നിലനിൽക്കുമ്പോഴാണ് നീസിൽ അഞ്ചുദിവസത്തെ ഉച്ചകോടിനടക്കുന്നത്.
ഹൈ സീസ് ഉടമ്പടി അംഗീകരിക്കുക എന്നതാണ് ഇത്തവണത്തെ പ്രധാന അജൻഡ. ഒരുരാജ്യത്തിന്റെയും അധികാരപരിധിയിൽ ഇല്ലാത്ത വിശാലമായ സമുദ്രത്തിലെ ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള ഉടമ്പടിയാണിത്. 60 രാജ്യങ്ങൾ അംഗീകരിച്ചാൽമാത്രമേ ഉടമ്പടി പ്രാബല്യത്തിൽവരുകയുള്ളൂ. ദക്ഷിണകൊറിയ, ഫ്രാൻസ് എന്നീ രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ഉൾപ്പെടെ 32 അംഗങ്ങൾ ഇത് അംഗീകരിച്ചു. തിങ്കളാഴ്ചവരെയുള്ള കണക്കാണിത്.
എന്നാൽ, വലിയ സമുദ്രമേഖലയുള്ള മിക്കരാഷ്ട്രങ്ങളും ജി20-യിലെ മറ്റുരാജ്യങ്ങളും ഇതുവരെ അംഗീകരിച്ചിട്ടില്ല. 2023-ൽ ജോ ബൈഡൻ പ്രസിഡന്റായിരിക്കെ യുഎസ് ഈ ഉടമ്പടിയിൽ ഒപ്പിട്ടിട്ടുണ്ടെങ്കിലും അംഗീകരിച്ചിട്ടില്ല. ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രതിനിധിസംഘത്തെ അയച്ചിട്ടുമില്ല. ഗ്രീൻലൻഡിലും അന്റാർട്ടിക്കയിലും സമുദ്രാന്തർഖനനം നടത്താനുള്ള പദ്ധതിയിലാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
മൊത്തം സമുദ്രത്തിന്റെ 2.7 ശതമാനംമാത്രമേ വിനാശകരമായ ഖനനപ്രവർത്തനങ്ങളിൽനിന്ന് ഫലപ്രദമായി സംരക്ഷിക്കപ്പെട്ടിട്ടുള്ളൂ എന്നാണ് സന്നദ്ധസംഘടനയായ സമുദ്രസംരക്ഷണസ്ഥാപനത്തിന്റെ കണക്ക്. 2030 ആകുമ്പോഴേക്കും 30 ശതമാനം സംരക്ഷിക്കുമെന്ന പ്രതിജ്ഞ നടത്തിയിരുന്നെങ്കിലും ഈ ലക്ഷ്യത്തിനടുത്തെങ്ങും എത്തിയിട്ടില്ല. ലക്ഷ്യം സാക്ഷാത്കരിക്കണമെങ്കിൽ ഹൈ സീസ് ഉടമ്പടി നടപ്പാക്കണമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
Third International Ocean Conference begins in France