പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ എണ്ണവില കുറയ്ക്കണമെന്ന് നിർദേശിച്ച് ട്രംപ്

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ എണ്ണവില കുറയ്ക്കണമെന്ന് നിർദേശിച്ച് ട്രംപ്

വാഷിങ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ എണ്ണവില കുറയ്ക്കണമെന്ന് നിർദേശിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലാണ് എണ്ണവില കുറയ്ക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടത്. ‘കുഴിച്ചുകൊണ്ടേയിരിക്കൂ’ എന്ന് അദ്ദേഹം ഊർജ്ജവകുപ്പിനോട് നിർദേശിച്ചു.

‘എല്ലാവരും എണ്ണവില കൂറയ്ക്കൂ. ഞാൻ നിരീക്ഷിക്കുന്നുണ്ട്. നിങ്ങളിപ്പോൾ ശത്രുക്കളുടെ കൈകളിലിരുന്ന് കളിക്കുകയാണ്. അങ്ങനെ ചെയ്യരുത്’, ട്രംപ് ട്രൂത്തിൽ കുറിച്ചു. ഊർജ്ജവകുപ്പിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള മറ്റൊരു പോസ്റ്റിൽ, ‘ഇപ്പോൾ മുതൽ കുഴിച്ചുകൊണ്ടേയിരിക്കൂ’ എന്നും ട്രംപ് കുറിച്ചു.

ഇറാൻ-ഇസ്രയേൽ സംഘർഷം ആരംഭിച്ചതിന് പിന്നാലെ എണ്ണവിലയിൽ ആശങ്ക ഉയർന്നിരുന്നു. അമേരിക്കകൂടി സംഘർഷത്തിൽ ഉൾപ്പെട്ടതോടെ ഹോർമുസ് കടലിടുക്ക് അടച്ചിടാനുള്ള തീരുമാനത്തിലേക്ക് ഇറാൻ നീങ്ങിയിരുന്നു. ഇത് ലോകരാജ്യങ്ങളെ ഒന്നടങ്കം പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന ആശങ്ക ഉടലെടുത്തിരുന്നു.

ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നതിലൂടെ യൂറോപ്യൻ എണ്ണക്കപ്പലുകളുടെ ചരക്കുഗതാഗതം തടയുകയാണ് ഇറാന്റെ ലക്ഷ്യം. ലോകത്തിലെ മൊത്തം എണ്ണനീക്കത്തിന്റെ 20 ശതമാനവും ഹോർമുസ് വഴിയാണ് നടക്കുന്നത്. ലോകത്തിലെ തന്ത്രപ്രധാനമായ ചരക്ക് ഇടനാഴിയായ ഹോർമുസ് അടച്ചാൽ അത് ആഗോളവിപണിയിൽ ഇന്ധന വിലവർധനയ്ക്ക് ഇടയാക്കും. ഇതാണ് വലിയ ആശങ്കയുയർത്തുന്നത്. എണ്ണനീക്കം തടസ്സപ്പെട്ടാൽ അസംസ്കൃത എണ്ണവില വീപ്പയ്ക്ക് 120 മുതൽ 130 വരെ ഡോളർ ഉയർന്നേക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

2024-ലെ കണക്കുപ്രകാരം ദിവസവും രണ്ടുകോടി വീപ്പ എണ്ണ ഈ പാതവഴി കടന്നുപോകുന്നുണ്ട്‌. ഇറാന്റെയുൾപ്പെടെ എണ്ണനീക്കം തടസ്സപ്പെട്ടാൽ സാമ്പത്തികപ്രതിസന്ധിക്ക് ഇടയാക്കുമെന്നും വിലയിരുത്തുന്നുണ്ട്. ഹോർമുസിൽ ഇതുവരെയും പൂർണമായും തടസ്സങ്ങളുണ്ടായിട്ടില്ല. എന്നാൽ, 1980-ലെ ഇറാൻ-ഇറാഖ് സംഘർഷകാലത്ത് ഇതിലൂടെപോയ എണ്ണക്കപ്പലുകൾക്കുനേരേ ആക്രമണങ്ങളുണ്ടായിട്ടുണ്ട്. 2012-ൽ ഇറാനുമേൽ യുഎസ് ഉപരോധം ഏർപ്പെടുത്തിയപ്പോഴാണ് ഇതിനുമുൻപ് ഹോർമുസ് അടയ്ക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചത്.

Trump calls for lower oil prices as tensions continue in Middle East

Share Email
Top