വാഷിങ്ടൺ: ഇന്ത്യപാകിസ്താൻ സംഘർഷം അവസാനിപ്പിച്ചതിന് പിന്നിൽ താനാണെന്ന അവകാശവാദം ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
പാകിസ്താനെ താൻ സ്‌നേഹിക്കുന്നുവെന്ന് പറഞ്ഞ ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്താനും മറന്നില്ല. മോദി ഗംഭീര വ്യക്തിയാണെന്നും കഴിഞ്ഞ ദിവസം രാത്രിയിലും അദ്ദേഹത്തോട് ഫോണിൽ സംസാരിച്ചതായും ട്രംപ് പറഞ്ഞു.
വൈറ്റ് ഹൗസിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപിന്റെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച മണിക്കൂറുകൾ പിന്നിട്ട ശേഷമാണ് ട്രംപ് ഇന്ത്യപാക് സംഘർഷത്തിലെ തന്റെ അവകാശവാദം ആവർത്തിച്ചത്.
‘ഞാൻ യുദ്ധം നിർത്തി… ഞാൻ പാകിസ്താനെ സ്‌നേഹിക്കുന്നു. മോദി ഒരു ഗംഭീര മനുഷ്യനാണെന്ന് ഞാൻ കരുതുന്നു. ഞാൻ ഇന്നലെ രാത്രി അദ്ദേഹവുമായി സംസാരിച്ചു. ഞങ്ങൾ ഒരു വ്യാപാര കരാർ ഉണ്ടാക്കാൻ പോകുകയാണ്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധം ഞാൻ അവസാനിപ്പിച്ചു’ ട്രംപ് പറഞ്ഞു.
പാകിസ്താൻ കരസേനാ മേധാവി അസിം മുനീറിന് ബുധനാഴ്ച വൈറ്റ് ഹൗസിൽ ലഞ്ച് ഒരുക്കിയിരുന്നു. പാകിസ്താൻ ജനറലുമായുള്ള കൂടിക്കാഴ്ചയിൽ നയതന്ത്രപരമായി എന്താണ് നേടാൻ ആഗ്രഹിക്കുന്നതെന്ന് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ ട്രംപിന്റെ മറുപടി ഇങ്ങനെയായിരുന്നു.
‘പാകിസ്താന്റെ ഭാഗത്ത് നിന്ന് യുദ്ധം നിർത്തുന്നതിൽഈ മനുഷ്യൻ അതീവ സ്വാധീനം ചെലുത്തി’ മുനീറിനെ ഉദ്ദേശിച്ചുകൊണ്ട് ട്രംപ് പറഞ്ഞു.
‘മോദിയും മറ്റുള്ളവരുമാണ് ഇന്ത്യയുടെ ഭാഗത്ത് നിന്ന് പങ്കെടുത്തത്. അവർ രണ്ടുപേരും ആണവശക്തികളാണ്. ഞാൻ അത് നിർത്തിച്ചു. രണ്ട് പ്രധാന രാജ്യങ്ങൾ, പ്രധാന ആണവശക്തികൾ തമ്മിലുള്ള യുദ്ധം ഞാൻ നിർത്തിയിട്ടും അതിനെക്കുറിച്ച് ഒരു സ്‌റ്റോറി പോലും വന്നില്ല’ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. പക്ഷേ ആളുകൾക്ക് അക്കാര്യങ്ങൾ അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകദേശം 35 മിനിറ്റ് നീണ്ട ഫോൺ സംഭാഷണമാണ് നടത്തിയിരുന്നത്.
ഇന്ത്യ മധ്യസ്ഥത ഒരിക്കലും സ്വീകരിക്കില്ലെന്നും, സൈനിക നടപടികൾ അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള സൈനികകർ തമ്മിലുള്ള ചർച്ചകൾ ആരംഭിച്ചത് പാകിസ്താന്റെ അഭ്യർത്ഥന പ്രകാരമാണെന്നും മോദി ഉറച്ച നിലപാട് സ്വീകരിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞിരുന്നു.
‘I love Pakistan, Modi is a great person’; Trump reiterates that he ended the conflict