വാഷിങ്ടൻ: ഇറാനിൽ ഭരണമാറ്റം ഉണ്ടാകുന്നതിൽ തനിക്ക് അനുകൂല നിലപാടാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘ഭരണമാറ്റം എന്ന പദപ്രയോഗം ശരിയല്ല. എന്നാൽ നിലവിലെ ഭരണകൂടത്തിന് ഇറാനെ വീണ്ടും മഹത്തരമാക്കാൻ സാധിക്കുന്നില്ലെങ്കിൽ എന്ത് കൊണ്ട് ഭരണമാറ്റം ഉണ്ടായിക്കൂടാ?’ – ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു. ഇറാനു നേരെയുള്ള യുഎസ് ആക്രമണം ഭരണമാറ്റം ലക്ഷ്യമിട്ടുള്ളതല്ലെന്ന് നേരത്തെ വാർത്താ സമ്മേളനത്തിൽ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് വ്യക്തമാക്കിയിരുന്നു. ഇറാനിൽ ഭരണമാറ്റമാണ് ഉദ്ദേശിക്കുന്നതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും നേരത്തേ സൂചിപ്പിച്ചിരുന്നു.
അതേസമയം, ഇറാനിലെ യുഎസ് ആക്രമണം നിലവിൽ പ്രതിസന്ധിയിലായ മേഖലയിലെ സ്ഥിതി കൂടുതൽ സങ്കീർണമാക്കുമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ആക്രമണം അവസാനിപ്പിക്കാനും ഇറാന്റെ ആണവ പദ്ധതിയെ കുറിച്ച് ഗൗരവമുള്ള, തുടർച്ചയായ ചർച്ചകളിലേക്ക് മടങ്ങാനും ഉടനടി തീരുമാനിച്ച് അതിനായി പ്രവർത്തിക്കണം. ആണവ നിർവ്യാപന കരാറിനെ ഇറാൻ മാനിക്കണമെന്നും അദ്ദേഹം യുഎൻ സുരക്ഷാ സമിതിയോഗത്തിൽ പറഞ്ഞു.