UDF പ്രതീക്ഷ 15,000 ഭൂരിപക്ഷം, ജയം ഉറപ്പെന്ന് LDF, 10,000 വോട്ട് പിടിക്കുമെന്ന് അൻവർ ക്യാമ്പ്

UDF പ്രതീക്ഷ 15,000 ഭൂരിപക്ഷം, ജയം ഉറപ്പെന്ന് LDF, 10,000 വോട്ട് പിടിക്കുമെന്ന് അൻവർ ക്യാമ്പ്
Share Email

മലപ്പുറം: തുല്യശക്തികളുടെ പോരാട്ടമായി മാറിയ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വിജയഗോൾ ആരുടെ ബൂട്ടിൽനിന്ന് പിറക്കുമെന്ന കാത്തിരിപ്പിലാണ് രാഷ്ട്രീയകേരളമാകെ. സ്ഥാനാർഥി നിർണയത്തിലൂടെ ആദ്യഗോളടിച്ച യുഡിഎഫിനെ കരുത്തനായ എതിരാളിയെ നിർത്തിയാണ് എൽഡിഎഫ് സമനിലയിൽ കുരുക്കിയത്. തൊട്ടുപിന്നാലെ സ്ഥാനാർഥി പ്രഖ്യാപനത്തിലൂടെ പി.വി. അൻവറും തൊടുത്തൂ, ഗോളൊന്ന്.

UDF പ്രതീക്ഷ 15,000 ഭൂരിപക്ഷം, ജയം ഉറപ്പെന്ന് LDF, 10,000 വോട്ട് പിടിക്കുമെന്ന് അൻവർ. ഉപതെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ രേഖപ്പെടുത്തിയ വോട്ടുകളിൽ ആദ്യമെണ്ണുക വഴിക്കടവ് പഞ്ചായത്തിലേത്. പോസ്റ്റൽ വോട്ടുകൾ എണ്ണിക്കഴിഞ്ഞ ശേഷം വഴിക്കടവിലെ ഒന്നാം ബൂത്തായ തണ്ണിക്കടവിലെ വോട്ടെണ്ണിത്തുടങ്ങും. ശേഷം മൂത്തേടം, എടക്കര, പോത്തുകല്ല്, ചുങ്കത്തറ പഞ്ചായത്തുകൾ, നിലമ്പൂർ നഗരസഭ, കരുളായി, അമരമ്പലം പഞ്ചായത്തുകൾ എന്നീ ക്രമത്തിൽ വോട്ടെണ്ണൽ പുരോഗമിക്കും.

വോട്ടെണ്ണൽ തുടങ്ങുന്ന വഴിക്കടവും തുടർന്നുള്ള മൂത്തേടം, എടക്കര പഞ്ചായത്തുകളും യു.ഡി.എഫിന് ലീഡ് നൽകുന്ന പഞ്ചായത്തുകളാണ്. അതിനാൽ ആദ്യഘട്ടത്തിൽ യു.ഡി.എഫിന് ലീഡ് നൽകുന്ന ഫലമാവും പുറത്തുവരുക. പോത്തുകല്ല് പഞ്ചായത്തിൽ എൽ.ഡി.എഫ് ലീഡ് നേടുമെന്നാണ് കണക്കുകൂട്ടൽ.

ചുങ്കത്തറയിലെത്തുമ്പോൾ യു.ഡി.എഫ് വീണ്ടും ലീഡ് ഉയർത്തും. നഗരസഭയിലേത് എണ്ണിക്കഴിയുമ്പോഴും യു.ഡി.എഫ് ലീഡ് നിലനിർത്തുമെന്നാണ് കണക്കുകളിലെ സൂചന. കരുളായി, അമരമ്പലം പഞ്ചായത്തുകൾ എൽ.ഡി.എഫ് പ്രതീക്ഷ പുലർത്തുന്ന പഞ്ചായത്തുകളാണ്. ഈ രണ്ടു പഞ്ചായത്തുകളിലെ വോട്ടുകളാണ് വിധി നിർണയിക്കുക.

നിലമ്പൂരിലെ പോളിങ് ശതമാനം 75.27 ആയതോടെ ഉയർന്ന ലീഡോടെ മണ്ഡലം തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസത്തിൽ യു.ഡി.എഫ്. ഇടതുമുന്നണിയും വിജയം ഉറപ്പ് പറയുന്നുണ്ടെങ്കിലും ചെറിയ ഭൂരിപക്ഷം മാത്രമേ അവർ കാണുന്നുള്ളു.

സ്വതന്ത്രനായ പി.വി. അൻവർ, കൂടുതൽ വോട്ടുകൾ പിടിക്കാൻ സാധ്യതയുള്ളതിനാൽ ബി.ജെ.പി നാലാം സ്ഥാനത്ത് വരാനേ വഴിയുള്ളൂ. കണക്കൂകൂട്ടലുകളെല്ലാം തെറ്റിച്ചുള്ള പോളിങ്ങാണ് നിലമ്പൂരിലുണ്ടായത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലെ ശതമാനത്തിനോട് അടുത്ത പോളിങ്ങാണുണ്ടായത്.

ഭരണവിരുദ്ധ വികാരത്തിൻറെ പ്രതിഫലനമാണ് പ്രകടമായതെന്ന് വിലയിരുത്തുന്ന യു.ഡി.എഫ്, ഫലം ആര്യാടൻ ഷൗക്കത്തിന് അനുകൂലമാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

ബൂത്തുതല കണക്കുകൾ വെച്ച് 12,000നും 15,000നുമിടയിൽ ഭൂരിപക്ഷം യു.ഡി.എഫ് പ്രതീക്ഷിക്കുന്നു. മുസ്ലിംലീഗിന് സ്വാധീനമുള്ള വഴിക്കടവിലും മൂത്തേടത്തും യു.ഡി.എഫ് വൻ ലീഡും നിലമ്പൂർ നഗരസഭയിൽ തിരിച്ചുവരവും പ്രതീക്ഷിക്കുന്നു.

ഇരുമുന്നണികളുടെയും വോട്ടുകൾ അൻവറിലേക്ക് പോയിരിക്കാമെങ്കിലും കുടുതൽ നഷ്ടമുണ്ടാവുക എൽ.ഡി.എഫിനാകുമെന്ന വിലയിരുത്തലും യു.ഡി.എഫിനുണ്ട്. ക്രൈസ്തവ വോട്ടുകളിൽ ഇളക്കമുണ്ടായിട്ടില്ലെന്നും നേതാക്കൾ പറയുന്നു.

കുടിയേറ്റ മേഖലയിൽ നാമമാത്രമായി മാത്രമേ അൻവറിന് സ്വാധീനം ചെലുത്താനായിട്ടുള്ളൂ. ബി.ജെ.പി സ്ഥാനാർഥി കത്തോലിക്ക വിശ്വാസിയല്ലാത്തതിനാൽ, സഭ വോട്ടുകളിൽ വിള്ളൽ വീഴ്ത്താൻ സാധിച്ചിട്ടില്ലെന്നും യു.ഡി.എഫ് വിലയിരുത്തുന്നു.

2000 മുതൽ 3000 വരെ വോട്ടുകൾക്ക് എം. സ്വരാജ് വിജയിക്കുമെന്നാണ് ബൂത്തുതല കണക്കുകൾ വെച്ചുള്ള എൽ.ഡി.എഫ് വിലയിരുത്തൽ. നിലമ്പൂർ നഗരസഭയിലും പോത്തുകല്ല്, അമരമ്പലം, കരുളായി പഞ്ചായത്തുകളിലുമാണ് സി.പി.എം മേൽക്കൈ പ്രതീക്ഷിക്കുന്നത്.

വഴിക്കടവ്, മൂത്തേടം, എടക്കര, ചുങ്കത്തറ പഞ്ചായത്തുകളിൽ യു.ഡി.എഫ് ലീഡ് നേടുമെന്നുമാണ് എൽ.ഡി.എഫ് കണക്കാക്കുന്നത്.

പോത്തുകല്ലിൽ 1042ഉം കരുളായിയിൽ 1367ഉം അമരമ്പലത്ത് 1244ഉം നിലമ്പൂരിൽ 1007ഉം വോട്ടിൻറെ ലീഡ് സ്വരാജിനുണ്ടാകുമെന്ന് എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കണക്ക് കൂട്ടുന്നു. വഴിക്കടവിലും കരുളായിയിലും നിലമ്പൂർ നഗരസഭയിലുമാണ് പി.വി. അൻവർ കൂടുതൽ വോട്ട് പ്രതീക്ഷിക്കുന്നത്.

പിണറായി വിരുദ്ധ ന്യൂനപക്ഷ വോട്ടുകളും കോൺഗ്രസിലെ വിമത വോട്ടുകളും അൻവറിലേക്ക് ചാഞ്ഞെന്ന നിരീക്ഷണമുണ്ട്. അവസാനനാളിൽ ബി.ജെ.ഡി.എസ് പ്രചാരണത്തിൽ സജീവമായെങ്കിലും ലോക്‌സഭ ഉപതെരഞ്ഞെടുപ്പിൽ കിട്ടിയ വോട്ടിലേക്ക് എൻ.ഡി.എ എത്താനിടയില്ല.

UDF confident of recapturing the constituency with a large lead

Share Email
Top