നിലമ്പൂരില്‍ ഭൂരിപക്ഷം പ്രവചിച്ച് യുഡിഎഫ്: 15,000 വോട്ടിന് ജയമെന്നു സതീശനും കുഞ്ഞാലിക്കുട്ടിയും

നിലമ്പൂരില്‍ ഭൂരിപക്ഷം പ്രവചിച്ച് യുഡിഎഫ്: 15,000 വോട്ടിന് ജയമെന്നു സതീശനും കുഞ്ഞാലിക്കുട്ടിയും

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പിനു മണിക്കൂറുകള്‍ മാത്രം ബാക്കി നില്‌ക്കെ  ഭൂരിപക്ഷം പ്രവചിച്ച് യുഡിഎഫ് നേതാക്കള്‍. ഉജ്ജ്വല വിയം നേടുമെന്ന അവകാശ വാദവുമായി യുഡിഎഫ് നേതാക്കള്‍ രംംഗത്തെത്തി. 15000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആര്യാടന്‍ ഷൗക്കത്ത് തകര്‍പ്പന്‍ ജയം സ്വന്തമാക്കുമെന്നു പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ നിലമ്പൂരില്‍ പത്രസമ്മേളനത്തിൽ പറഞ്ഞു.


നിലമ്പൂരില്‍ എല്‍.ഡി.എഫ് നടത്തിയത് വര്‍ഗീയ പ്രചരണമാണെന്നും ജനങ്ങളെ ബാധിക്കുന്ന പ്രതിപക്ഷത്തിന്റെ ഏഴ് ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്നും സതീശന്‍ ആരോപിച്ചു.
 രാഷ്ട്രീയമായ വിഷയങ്ങളാണ് യു.ഡി.എഫ് ഉയര്‍ത്തിയത്. സര്‍ക്കാരിന്റെ ഒന്‍പതു വര്‍ഷത്തെ ഭരണത്തെ ജനങ്ങളുടെ കോടതിയില്‍ വിചാരണ ചെയ്യാനാണ് യു.ഡി.എഫ് ശ്രമിച്ചത്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും മോശമായ രീതിയിലുള്ള പ്രചരണമാണ് സി.പി.എമ്മും എല്‍.ഡി.എഫും നടത്തിയത്. പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയത കേരളത്തില്‍ കൊണ്ടുവരാനാണ് മുഖ്യമന്ത്രിയും എല്‍.ഡി.എഫ് നേതാക്കളും ശ്രമിച്ചത്. ആ വര്‍ഗീയത നിലമ്പൂരിന്റെ മണ്ണില്‍ വിലപ്പോകില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തന്നെയാണ് അധികാരത്തില്‍ വരിക എന്നുള്ളതിന്റെ സൂചനയായിരിക്കും ഉപതിരഞ്ഞെടുപ്പ് ഫലമെന്നു മുസ്‌ളീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. . നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് എല്‍.ഡി.എഫിന്റെ പരാജയത്തിന്റെ പ്രതീകമാണ്. എല്‍.ഡി.എഫ് ഭരണത്തിന്റെ പേരായ്മകള്‍ ഉയര്‍ത്തിപ്പിടിച്ച് അവരുടെ തന്നെ എം.എല്‍.എ രാജിവച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പുണ്ടായത്. അതേ ഇടതുപക്ഷത്തിന് തന്നെ ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കാന്‍ ഒരു അവസരം കൂടി നല്‍കുന്നതില്‍ ഒരു അര്‍ത്ഥവും ഇല്ലെന്ന് ജനങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ യു.ഡി.എഫിന് കഴിഞ്ഞിട്ടുണ്ട്.

മലയോരത്തെ ജനങ്ങളുടെ പ്രശ്നങ്ങളും വികസനവും ദേശീയ പാത തകര്‍ന്നു വീണതും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതിനു വേണ്ടി മറ്റു വിഷയങ്ങള്‍ ചര്‍ച്ചയാക്കാനാണ് എല്‍.ഡി.എഫ് ശ്രമിച്ചത്. എന്നാല്‍ അതൊന്നും ഫലപ്രദമായില്ല. പതിനയ്യായിരത്തില്‍ കുറയാത്ത വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആര്യാടന്‍ ഷൗക്കത്ത് വിജയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യു.ഡി.എഫ് പറഞ്ഞ രാഷ്ട്രീയത്തിനൊപ്പമാണ് നിലമ്പൂരിലെ ജനങ്ങള്‍ നില്‍ക്കുന്നതെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസപ് പറഞ്ഞു.. കാര്‍ഷിക മേഖലയുടെ സമ്പൂര്‍ണമായി തകര്‍ന്നു. റബറിന് 250 രൂപയാക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം ഈ സര്‍ക്കാര്‍ മറന്നിരിക്കുകയാണ്. വന്യമൃഗ ശല്യത്തിലും സര്‍ക്കാരിന്റെ അവഗണനയും നിസംഗതയും പ്രകടമാണ്. നാല് അടിയന്തിര പ്രമേയങ്ങള്‍ ഉന്നയിച്ചിട്ടും സര്‍ക്കാര്‍ ഗൗരവത്തില്‍ എടുത്തില്ല. എം.എല്‍.എമാരുടെ യോഗം വിളിക്കണമെന്ന ആവശ്യം പോലും അംഗീകരിച്ചില്ല. അനന്തു എന്ന വിദ്യാര്‍ത്ഥിയുടെ മരണത്തെ പോലും രാഷ്ട്രീയവത്ക്കരിക്കാനും യു.ഡി.എഫ് ഗൂഡാലോചനയാണെന്നു വരുത്താനുമാണ് മന്ത്രി ശ്രമിച്ചത്. മന്ത്രി പ്രസ്താവന തിരുത്തിയിട്ടും സി.പി.എം സംസ്ഥാന സെക്രട്ടറി അത് പിന്‍വലിക്കാനോ തിരുത്താനോ തായാറായിട്ടില്ല. എല്‍.ഡി.എഫിന്റെ ഇരട്ടത്താപ്പും ജനവിരുദ്ധ നയങ്ങളും മലപ്പുറത്തെ അപമാനിക്കാന്‍ ശ്രമിച്ചതുമൊക്കൊയാണ് ഈ തിരഞ്ഞെടുപ്പിലെ മുഖ്യ അജണ്ട. ആശ വര്‍ക്കര്‍മാര്‍ക്ക് പത്ത് രൂപ കൂട്ടിക്കൊടുക്കാത്തവരാണ് പി.എസ്.സി ചെയര്‍മാന്റെ ശമ്പളവും മുഖ്യമന്ത്രിയുടെ പി.ആര്‍ ഏജന്‍സിയുടെ പ്രതിഫലവും വര്‍ധിപ്പിച്ചത്. സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണെന്ന് നിലമ്പൂരിലെ ജനങ്ങള്‍ക്കറിയാം. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വന്‍ഭൂരിപക്ഷത്തിന് വിജയിക്കുമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.

Share Email
Top