ഉണ്ണി മുകുന്ദന്‍ മാപ്പുപറഞ്ഞെന്ന വാദം തെറ്റ്; വിപിന്‍കുമാറിനെതിരെ നടപടിയെന്ന് ഫെഫ്ക

ഉണ്ണി മുകുന്ദന്‍ മാപ്പുപറഞ്ഞെന്ന വാദം തെറ്റ്; വിപിന്‍കുമാറിനെതിരെ നടപടിയെന്ന് ഫെഫ്ക

കൊച്ചി: മാനേജരെ മര്‍ദ്ദിച്ചുവെന്ന ആരോപണത്തില്‍ നടന്‍ ഉണ്ണി മുകുന്ദന്‍ മാപ്പുപറഞ്ഞെന്ന അവകാശവാദം വ്യാജമാണെന്ന് ഫെഫ്ക. ഇതോടെ നടന്‍ ഉണ്ണിമുകുന്ദനുമായുള്ള പ്രശ്നപരിഹാര ചര്‍ച്ചയിലെ ധാരണ ലംഘിച്ചുവെന്ന് കാണിച്ച് മുന്‍മാനേജര്‍ വിപിന്‍ കുമാറിനെതിരേ അച്ചടക്ക നടപടിക്കൊരുങ്ങുകയാണ് സംഘടന.

‘അമ്മ’യുടെ ഓഫീസില്‍വെച്ച് ഫെഫ്കയുടേയും താരസംഘടനയുടേയും നേതൃത്വങ്ങള്‍ ഉണ്ണിമുകുന്ദനും വിപിനും തമ്മിലുള്ള തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ വിപിന്‍കുമാര്‍ ഒരു ദൃശ്യ മാധ്യമത്തിനു ഫോണിലൂടെ നല്‍കിയ അഭിമുഖത്തില്‍ തെറ്റിദ്ധാരണാജനകമായ വിവരങ്ങള്‍ പറഞ്ഞു എന്ന് കാണിച്ചാണ് ഫെഫ്ക വിപിന്‍ കുമാറിനെതിരേ നടപടിക്കൊരുങ്ങുന്നത്.

ഇരുവരും തമ്മിലെ പ്രശ്നം പരിഹരിച്ചതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനാണ് മാദ്ധ്യമങ്ങളെ അറിയിച്ചത്. എന്നാല്‍ ഉണ്ണി മുകുന്ദന്‍ മാപ്പ് പറഞ്ഞതിന് പിന്നാലെയാണ് പ്രശ്നത്തിന് പരിഹാരമായതെന്ന് പറഞ്ഞുകൊണ്ട് വിപിന്‍കുമാര്‍ ഒരു മാദ്ധ്യമത്തിന് ഫോണിലൂടെ അഭിമുഖം നല്‍കുകയായിരുന്നു. പിന്നാലെയാണ് ഇക്കാര്യം ശരിയല്ലെന്ന് വ്യക്തമാക്കികൊണ്ടാണ് ഫെഫ്ക തന്നെ രംഗത്തെത്തിയിരിക്കുന്നത്.

ടൊവിനോ തോമസ് നായകനായ ‘നരിവേട്ട’യെ പ്രശംസിച്ചത് നടന് ഇഷ്ടപ്പെട്ടില്ലെന്നും സിനിമകള്‍ കിട്ടാത്തതിന്റെ നിരശയിലാണ് നടന്‍ തന്നെ മര്‍ദ്ദിച്ചതെന്നും വിപിന്‍ ആരോപിച്ചിരുന്നു. വിപിന്റെ പരാതിയില്‍ ഉണ്ണി മുകുന്ദനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതിയാണ് ഇതെന്നായിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം.

Unni Mukundan did not apologise, action against Vipin Kumar

Share Email
Top