വാഷിങ്ടൻ: ഇറാനെതിരെ ഇസ്രയേല്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചെന്ന് യുഎസ് മാധ്യമങ്ങൾ. ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം നടത്തിയേക്കുമെന്ന അഭ്യൂഹത്തെ തുടർന്ന് യുഎസ് കനത്ത ജാഗ്രതയിലാണെന്നാണ് റിപ്പോർട്ട്. ഇറാന്റെ ആണവ നിരായുധീകരണവുമായി ബന്ധപ്പെട്ട് യുഎസും ടെഹ്റാനും തമ്മിൽ നടക്കുന്ന ചർച്ച പരാജയപ്പെട്ടാൽ യുഎസിന്റെ സമ്മതമില്ലാതെ തന്നെ ഇസ്രയേൽ ഇറാന്റെ ആണവകേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് യുഎസ് ഭയപ്പെടുന്നതായി ‘ദ് വാഷിങ്ടൻ പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു.
നേരത്തെ മധ്യപൂർവദേശത്തുനിന്ന്, പ്രത്യേകിച്ച് ഇറാനിൽനിന്ന് യുഎസ് സൈനികരെ പിൻവലിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇറാൻ അപകടകരമായ രാജ്യമാണെന്നാണ് ഇതിന് കാരണമായി ട്രംപ് വിശദീകരിച്ചത്. അതിനിടെ കുവൈറ്റ്, യുഎഇ ഉള്‍പ്പെടെയുള്ള മധ്യപൂർവ രാജ്യങ്ങളില്‍നിന്ന് അത്യാവശ്യമല്ലാത്ത നയതന്ത്ര പ്രതിനിധികളെയും സൈനിക ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെയും പിന്‍വലിക്കാന്‍ യുഎസ് പ്രതിരോധ വകുപ്പ് തീരുമാനിച്ചു.
പശ്ചിമേഷ്യയില്‍ ഉടനീളമുള്ള യുഎസ് സൈനികരുടെ കുടുംബാംഗങ്ങള്‍ക്ക് സ്വമേധയാ മടങ്ങാന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അനുമതി നൽകി. നയതന്ത്ര പ്രതിനിധികള്‍ക്ക് യാത്രാ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. പശ്ചിമേഷ്യയില്‍ വളര്‍ന്നുവരുന്ന പിരിമുറുക്കം യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് നിരീക്ഷിച്ചുവരികയാണെന്നും അതിന്റെ ഭാഗമാണ് ഉദ്യോഗസ്ഥരെ പിൻവലിക്കാനുള്ള തീരുമാനമെന്നുമാണ് വിവരം. ‘‘അപകടകരമായ സ്ഥലമാകാന്‍ സാധ്യതയുള്ളതിനാലാണ് അവരെ മാറ്റുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം. അവരോട് മാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്’’– യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പറഞ്ഞു.
ഇറാഖിലെ തങ്ങളുടെ എംബസി ഭാഗികമായി ഒഴിപ്പിക്കാനും യുഎസ് തീരുമാനിച്ചിട്ടുണ്ട്. ഇറാനുമായുള്ള ആണവ കരാര്‍ സംബന്ധിച്ച് തനിക്ക് ആത്മവിശ്വാസം കുറഞ്ഞുവരികയാണെന്ന് കഴിഞ്ഞ ദിവസം ട്രംപ് പ്രതികരിച്ചിരുന്നു. കരാർ യാഥാർഥ്യമാകുമോയെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും ട്രംപ് പറഞ്ഞിരുന്നു.
US intelligence agencies say Israel is preparing for an attack on Iran