ഹനോയ്: ജനന നിരക്കില്‍ വന്‍ ഇടിവും വാര്‍ധക്യത്തിലുള്ളവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയും വന്നതിനു പിന്നാലെ വിയറ്റ്്‌നാമില്‍ ഒറു കുടംബത്തില്‍ രണ്ടു കുട്ടികള്‍ മാത്രമെന്ന നയം തിരുത്തി സര്‍ക്കാര്‍.
രണ്ടു കുട്ടികള്‍ മാത്രമെന്ന നയം രാജ്യത്ത് നടപ്പാക്കിയതോടെ രാജ്യത്ത് ജനന നിരക്കില്‍ വന്ന വലിയ ഇടിവാണ് പതിറ്റാണ്ടുകളായി നടപ്പാക്കിവന്ന നയം തിരുത്താന്‍ വിയറ്റ്നാമിനെ പ്രേരിപ്പിച്ചത്. എത്ര കുട്ടികള്‍ വേണമെന്നതിലും കുട്ടികള്‍ക്ക് ഇടയിലെ സമയ പരിധിയും ഇനി ദമ്പതികള്‍ക്ക് തീരുമാനിക്കാം. വിയറ്റ്നാം സര്‍ക്കാരിന്റെ പുതിയ നയം സംബന്ധിച്ച തീരുമാനം ഇന്നലെയാണ പുറത്തുവിട്ടത്.
1960 – ല്‍ വടക്കന്‍ വിയറ്റ്നാം ആണ് കുട്ടികളുടെ എണ്ണത്തില്‍ ആദ്യം നിയന്ത്രണം ഏര്‍പ്പെടുത്തിയത്. 1988-ല്‍ കുടുംബാസൂത്രണം നയമായി പ്രഖ്യാപിക്കുകയും ചെയ്തു.
2024 ലെ കണക്ക് പ്രകാരം ഒരു സ്ത്രീക്ക് 1.91 കുട്ടി എന്നതാണ് വിയറ്റ്നാമിലെ ജനന നിരക്ക്. ഈ സാഹചര്യം തുടര്‍ന്നാല്‍ രാജ്യം പ്രായമായവരുടെ നാടായി മാറുമെന്നും തൊഴില്‍ ശക്തിയില്‍ ഉള്‍പ്പെടെ തിരിച്ചടി നേരിടേണ്ടിവരുമെന്നും വിലയിരുത്തപ്പെടുന്നു.
രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ കാര്യമായി ബാധിച്ചേക്കാവുന്ന സാഹചര്യങ്ങള്‍ മറികടക്കാനാണ് ഇപ്പോഴത്തെ നയം മാറ്റം എന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ 2003-ല്‍ രണ്ട് കുട്ടികള്‍ എന്ന നയത്തില്‍ വിയറ്റ്നാം ഇളവ് വരുത്തിയിരുന്നു. എന്നാല്‍ 2008-ല്‍ ഇത് പിന്‍വലിക്കുകയും ചെയ്തു.
രാജ്യത്തെ നഗര മേഖലകളിലാണ് ജനന നിരക്ക് ഏറ്റവും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ജീവിത ചെലവിലെ വര്‍ധനയുള്‍പ്പെടെ ഇതിന് പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നഗര മേഖലയില്‍ 2023 ലെ ജനനനിരക്ക് 1.32 ആണെന്നാണ് കണക്കുകള്‍.2021-ല്‍ ഒരു സ്ത്രീക്ക് 2.11 കുട്ടികള്‍ എന്നതായിരുന്നു വിയറ്റ്നാമിലെ നനനിരക്ക്. 2024 ല്‍ ഇത് ഒരു സ്ത്രീക്ക് 1.91 കുട്ടികള്‍ എന്ന നിലയിലേക്ക് ഇടിഞ്ഞു.
ജനന നിരക്കിലെ ഇടിവിന് പുറത്ത് ലിംഗാനുപാതത്തിലും രാജ്യത്ത് അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നുണ്ട്. ഓരോ 100 പെണ്‍കുട്ടികള്‍ക്കും 112 ആണ്‍കുട്ടികള്‍ എന്നതാണ് നിലവിലെ ലിംഗാനുപാതം. ആണ്‍കുട്ടികളോടുള്ള താത്പര്യമാണ് ഈ വ്യതാസത്തിന് കാരണം.