ന്യൂഡൽഹി: സിന്ധൂ നദിജല കരാറിന്റെ ഭാഗമായി ഇന്ത്യൻ നദികളിൽനിന്ന് പാകിസ്താനിലേക്ക് ഒഴുകിയിരുന്ന ജലം, ഡൽഹി ഉൾപ്പടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ എത്തിക്കാൻ കേന്ദ്ര സർക്കാർ നടപടി ആരംഭിച്ചു. പുതിയ കനാലുകൾ പണിത് ഡൽഹി, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നദീജലം എത്തിക്കാനാണ് കേന്ദ്ര നീക്കം .
ഇതിന്റെ ഭാഗമായി ബിയാസ് നദിയിലെ ജലം രാജസ്ഥാനിലെ ഗംഗ നഗറിലേക്ക് എത്തിക്കാൻ കനാൽ നിർമിക്കും. ആദ്യ ഘട്ടത്തിൽ ജലം രാജസ്ഥാനിലെ ശ്രീ ഗംഗ നഗറിൽ എത്തിക്കും. 130 കിലോമീറ്റർ ദൈർഘ്യമുള്ള കനാലായിരിക്കും ഇതിനായി നിർമിക്കുക. മൂന്ന് വർഷമാണ് കനാൽ നിർമാണം പൂർത്തിയാക്കാൻ കേന്ദ്രം നിശ്ചയിച്ചിരിക്കുന്ന സമയപരിധി.
രണ്ടാം ഘട്ടം എന്ന നിലയിൽ ഈ ജലം യമുനാനദിയിലേക്ക് എത്തിക്കും. ഇതിനായി എഴുപത് കിലോമീറ്റർ നീളമുള്ള കനാൽ നിർമ്മിക്കും. ജലം യമുനയിൽ എത്തുന്നതോടെ, ഡൽഹി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലേക്കും ബിയാസിലെ ജലം ഒഴുകും.
പെഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്താനെതിരായ നടപടികളുടെ ഭാഗമായാണ് ഇന്ത്യ സിന്ധൂ നദീജല കരാര്‍ മരവിപ്പിച്ചത്. അടുത്തിടെ, സിന്ധു നദി കരാറുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ എല്ലാ ആശങ്കകളും ചർച്ചചെയ്യാൻ തയ്യാറാണെന്ന് വ്യക്തമാക്കി വീണ്ടും പാകിസ്താൻ ഇന്ത്യയുടെ കേന്ദ്ര ജൽ ശക്തി മന്ത്രാലയത്തിന് കത്ത് നൽകിയിരുന്നു. രണ്ട് കത്തുകളും ഇന്ത്യ തള്ളിയിരുന്നു.
Water flowing from Indian rivers to Pakistan will be brought to Delhi