തുർക്കിയുടെ വിമാനവും ഇനി നമുക്ക് വേണ്ട

തുർക്കിയുടെ വിമാനവും ഇനി നമുക്ക് വേണ്ട
Share Email

പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ-പാക് സംഘർഷം നടക്കുമ്പോൾ ഡ്രോണുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ നൽകി പാകിസ്ഥാനെ പിന്തുണച്ച പശ്ചാത്തലത്തിൽ തുർക്കിയുമായുളള കരാർ അവസാനിപ്പിക്കാൻ ഇൻഡിഗോ വിമാന കമ്പനിക്ക് ഇന്ത്യാ ഗവൺമെന്റ് നിർദേശം നൽകിയിരിക്കുന്നു. ടർക്കിഷ് എയർലൈൻസുമായുളള ലീസ് കരാർ അവസാനിപ്പിക്കാനാണ് നിർദേശം.

ഏതാനും ആഴ്ചകൾക്ക് മുൻപ് തുർക്കിയുമായി ബന്ധമുളള സെലെബി ഏവിയേഷൻ എന്ന സ്ഥാപനത്തിന്റെ സുരക്ഷാ ക്ലിയറൻസ് കേന്ദ്രസർക്കാർ പിൻവലിച്ചിരുന്നു. അതേസമയം, തുർക്കി ഉൽപന്നങ്ങൾക്ക് ഇന്ത്യയിൽ ബഹിഷ്‌കരണം തുടരുകയാണ്. പ്രശസ്തമായ തുർക്കി ആപ്പിളുകൾ വേണ്ടെന്നു വെച്ചതിന് പിന്നാലെ ഡ്രൈ ഫ്രൂട്സും മധുര പലഹാരങ്ങളും ഉൾപ്പെടെ ബഹിഷ്‌കരിക്കുന്നതായി ഇന്ത്യൻ വ്യാപാരികൾ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഫാഷൻ രംഗത്തും ബഹിഷ്‌കരണം ആരംഭിച്ചിരിക്കുകയാണ്.

തുർക്കി ബ്രാൻഡുകളെ ഓൺലൈൻ ഫാഷൻ പ്ലാറ്റ്‌ഫോമായ മിന്ത്രയും അജിയോയും ബഹിഷ്‌കരിച്ചവയുടെ പട്ടികയിലുണ്ട്.
ഓപ്പറേഷൻ സിന്ദൂർ കാലത്ത് ഇന്ത്യയിലേക്ക് പാക് സൈന്യം നടത്തിയ ആക്രമണത്തിന് ഉപയോഗിച്ച ഡ്രോണുകൾ തുർക്കി നൽകിയതായിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയും തുർക്കിയും തമ്മിലുള്ള ബന്ധം മോശമായി. ബേക്കറി ഉത്പന്നങ്ങളുടെ നിർമാണത്തിനായി തുർക്കിയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത വസ്തുക്കൾ ബഹിഷ്‌കരിക്കുമെന്ന് ഇന്ത്യൻ ബേക്കേഴ്‌സ് ഫെഡറേഷൻ അറിയിച്ചിരുന്നു. ബേക്കറി ഉൽപന്നങ്ങൾക്കായുള്ള ഡ്രൈ ഫ്രൂട്‌സ്, നട്‌സ്, ജെൽസ്, ഫ്‌ളേവറുകൾ തുടങ്ങിയവയൊന്നും തുർക്കിയിൽ നിന്ന് ഇനി വാങ്ങേണ്ടതില്ലെന്നാണ് ഫെഡറേഷന്റെ തീരുമാനം.

തുർക്കിയിൽ നിന്നുള്ള പഴവർഗങ്ങളുടെ ഇറക്കുമതി ഇന്ത്യ വേണ്ടെന്ന് വച്ചിരുന്നു. പ്രതിവർഷം 1,400 കോടിയുടെ ആപ്പിളാണ് തുർക്കിയിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തു വന്നിരുന്നത്. ഇതാണ് കനത്ത തിരിച്ചടി നൽകികൊണ്ട് ഒറ്റയടിക്ക് ഇന്ത്യ വേണ്ടെന്നു വെച്ചത്. നിരവധി ഇന്ത്യൻ വിനോദ സഞ്ചാരികൾ തുർക്കിയിലേയ്ക്കുള്ള യാത്ര റദ്ദാക്കിയിട്ടുണ്ട്. ക്രിസ്തുവുമായി ബന്ധപ്പെട്ട ഓട്ടോമൻ സാമ്പ്രാജ്യം തല്ലിത്തകർത്ത ധാരാളം ചരിത്ര സ്മാരകശിലകൾ തുർക്കിയിലുണ്ട്. അവിടുത്തെ ചില പ്രമുഖ മോസ്‌ക് കാണാനും ഇസ്ലാം വിശ്വാസികൾ ധാരാളമായി പോകാറുണ്ട്.

തുർക്കിയിലെ സബാൻസി സർവകലാശാലയുമായുള്ള സഹകരണം സംബന്ധിച്ച ധാരണാപത്രം ഇന്ത്യ റദ്ദാക്കി. ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനുള്ള ഇന്ത്യൻ പ്രതിനിധി സംഘം തുർക്കിയെ ഒഴിവാക്കിയിരുന്നു.
ലോക രാഷ്ടങ്ങൾ കാശ്മീർ കൂട്ടക്കൊലയെ അപലപിച്ചപ്പോൾ തുർക്കി പ്രസിഡന്റ് എരിതീയിൽ എണ്ണയൊഴിക്കുകയായിരുന്നു. തുർക്കി പ്രസിഡന്റ് എർദോഗൻ പറഞ്ഞത് പാകിസ്ഥാൻ തന്റെ സഹോദര രാജ്യമാണെന്നാണ്.

We don't need Turkish planes anymore
Share Email
Top