വാഷിങ്ടൺ: ഇറാൻ, ഇസ്രയേൽ യുദ്ധത്തിലേക്ക് അമേരിക്കയുടെ ഇടപെടലുണ്ടാകുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
നിരുപാധിക കീഴടങ്ങൾ ആവശ്യപ്പെട്ട ട്രംപ് ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള ഖമീനി എവിടെയാണുള്ളതെന്ന് അറിയാമെന്നും ഇപ്പോൾ അദ്ദേഹത്തെ ഇല്ലാതാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞു. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രതികരണം.
‘സുപ്രീം ലീഡർ എന്ന് വിളിക്കപ്പെടുന്ന ആൾ എവിടെ ഒളിച്ചിരിക്കുന്നു എന്ന് ഞങ്ങൾക്ക് കൃത്യമായി അറിയാം. അദ്ദേഹം ഒരു എളുപ്പമുള്ള ലക്ഷ്യമാണ്, എന്നാൽ അവിടെ സുരക്ഷിതനാണ്. അയാളെ ഇല്ലാതാക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല , തത്കാലം ഇപ്പോൾ വേണ്ട.
എന്നാൽ സാധാരണക്കാരെയും അമേരിക്കൻ സൈനികരെയും മിസൈലുകൾ ലക്ഷ്യമിടുന്നത് ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ ക്ഷമ തീർന്നുകൊണ്ടിരിക്കുന്നു’ ട്രംപ് കുറിച്ചു.
ഇറാന്റെ ആകശത്തിന്മേൽ തങ്ങൾക്ക് പൂർണ്ണവും സമ്പൂർണ്ണവുമായ നിയന്ത്രണമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞങ്ങൾക്ക് നിയന്ത്രണമുണ്ടെന്ന ട്രംപിന്റെ വാദം യുദ്ധത്തിൽ അമേരിക്കയുടെ പങ്കാളിത്തമായാണ് വിലയിരുത്തുന്നത്.
‘ഇപ്പോൾ ഞങ്ങൾക്ക് ഇറാന്റെ ആകാശത്തിന്മേൽ പൂർണ്ണവും സമ്പൂർണ്ണവുമായ നിയന്ത്രണമുണ്ട്. ഇറാന് നല്ല സ്‌കൈ ട്രാക്കറുകളും മറ്റ് പ്രതിരോധ ഉപകരണങ്ങളും ധാരാളമായി ഉണ്ടായിരുന്നു,
എന്നാൽ അത് അമേരിക്ക നിർമ്മിച്ചതും, രൂപകൽപ്പന ചെയ്തതും, ഉത്പാദിപ്പിച്ചതുമായ ‘സാധനങ്ങളുമായി’ കിടപിടിക്കില്ല. യുഎസ്സിനേക്കാൾ നന്നായി മറ്റാരും ഇത് ചെയ്യുന്നില്ല’ എന്നും ട്രംപ് കൂട്ടിച്ചേർത്തു.
സംഘർഷങ്ങൾക്കിടെ പശ്ചിമേഷ്യയിലേക്ക് യുഎസ് കൂടുതൽ പോർവിമാനങ്ങൾ വിന്യസിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. വിന്യാസങ്ങളിൽ എഫ്16, എഫ്22, എഫ്35 പോർവിമാനങ്ങൾ ഉൾപ്പെടുന്നുവെന്ന് യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
We know where Khamenei is, he must surrender; Trump warns of US involvement in Iran-Israel war