തിരുവനന്തപുരം: അറബിക്കടലില്‍ കൊച്ചി തീരത്തിനു സമീപം എംഎസി എല്‍സ്- മൂന്ന് എന്ന ചരക്കുകപ്പല്‍ 600 കണ്ടെയ്‌നറുകളുമായി മുങ്ങി ആഴ്ച്ചകള്‍ പിന്നിട്ടിട്ടും തുടര്‍ നടപടികള്‍ ഒന്നമുണ്ടാവുന്നില്ല. പരിസ്ഥിതിക്ക് വന്‍ പ്രത്യാഘാതം ഉണ്ടാക്കുന്ന വസ്തുക്കള്‍ കണ്ടെയ്‌നറുകള്‍ക്ക് ഉള്ളിലുണ്ടെന്ന വാര്‍ത്തകള്‍ പുറത്തു വന്നതോടെ തീരദേശമേഖലയും കടുത്ത ആശങ്കയിലാണ്. കപ്പല്‍ മുങ്ങിയതിന്റെ ഏറ്റവും അടുത്ത മേഖല കേരളതീരമാണ്.
600 കണ്ടെനറുകളില്‍ 100 താഴെ കണ്ടെയ്‌നറുകള്‍ മാത്രമാണ് ഇതുവരെ തീരത്തോട് അടുത്തത്. ബാക്കി ഇപ്പോഴും കപ്പലിനുള്ളില്‍ തന്നെയാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
കരയ്ക്കടിഞ്ഞതും കപ്പലില്‍ ശേഷിക്കുന്നതുമായ കണ്ടെയ്‌നറുകളില്‍ എന്തെല്ലാം രാസവസ്തുക്കളാണുണ്ടായിരുന്നതെന്ന പൂര്‍ണ വിവരം പുറത്തുവിടാത്തതിന്റെ ആശങ്ക മത്സ്യമേഖലയിലുണ്ട്. തീരദേശ പോലീസിനു കേസെടുക്കാന്‍ നിയമപ്രകാരം കഴിയുമെന്നിരിക്കെ, കാത്തിരിക്കാമെന്ന നിലപാടിലാണു സംസ്ഥാന സര്‍ക്കാര്‍.
എംഎസി എല്‍സ്- മൂന്ന് കപ്പല്‍ കമ്പനിക്കെതിരെയുള്ള നിയമ നടപടിക്കു കേന്ദ്ര ഏജന്‍സികളും ഇതുവരെ തയാറായിട്ടില്ല. 51 മീറ്റര്‍ ആഴത്തില്‍ മുങ്ങിക്കിടക്കുന്ന കപ്പല്‍ നീക്കം ചെയ്യാന്‍ മാസങ്ങളെടുക്കും. കപ്പലപകടത്തിന്റെ കാരണം കണ്ടുപിടിക്കേണ്ട ചുമതല ഡയറക്ടര്‍ ജനറല്‍ ഷിപ്പിംഗിനാണ് കണ്ടെയ്‌നറുകളിലെ ചരക്ക്, അതു കടലിലുണ്ടാക്കുന്ന മലിനീകരണം, ലഭിക്കേണ്ട നഷ്ടപരിഹാരം എന്നിവ സംബന്ധിച്ചൊന്നും ആരും ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ലെന്ന പ്രശ്‌നമുണ്ട്. കേരളതീരത്തുനിന്നു 12 നോട്ടിക്കല്‍ മൈലിന് അപ്പുറത്താണ് അപകടമെന്നതിനാല്‍ സംസ്ഥാനത്തിന് ഇടപെടാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.