ന്യൂഡൽഹി: ബോയിങ് 7878 ഡ്രീം ലൈനറിന്റെ അപകട കാരണം കുഴഞ്ഞുമറിഞ്ഞതും അപകടം പിടിച്ചതുമായ വിമാന നിർമ്മാണം ആണെങ്കിലോ? ബോയിങ്ങിന്റെ ഉന്നതതലത്തിൽ ജോലി ചെയ്ത മുൻകാല മാനേജരും ഇപ്പോൾ വിസിൽ ബ്ലോവറുമായ എഡ് പിയേഴ്‌സണാണ് ഈ വാദം മുന്നോട്ടുവയ്ക്കുന്നത്. എൻഡി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ബോയിങ് നിർമ്മാണ ശാലകളിലെ അപകടകരമായ സാഹചര്യം അദ്ദേഹം വിശദീകരിക്കുന്നത്.
ബോയിങ്ങിന്റെ 737 മാക്‌സ് മോഡലിന്റെ സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടി കാണിച്ചതിനെ തുടർന്ന് 2019 ൽ അമേരിക്കൻ കോൺഗ്രസ് മുമ്പാകെ മൊഴി നൽകിയ വിസിൽ ബ്ലോവറാണ് എഡ് പിയേഴ്‌സൺ. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പോകാൻ പറന്നുയർന്ന എഐ171ഫ്‌ളൈറ്റ് ബോയിങ് 7878 ഡ്രീം ലൈനറായിരുന്നു.
2009 ന് ശേഷം 787 ഉൾപ്പെട്ട ഒരു അപകടം ഇതാദ്യമാണ്. പക്ഷേ 241 വിമാന യാത്രക്കാരുടെ മരണത്തിന് ഇടയാക്കിയ അപകടത്തോടെ, ഡ്രീം ലൈനറിന്റെ നിർമ്മാണ നിലവാരത്തെ കുറിച്ചുള്ള ദീർഘകാല ആശങ്കകൾ വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്. ജോൺ ബാർനറ്റ് എന്ന വിസിൽ ബ്ലോവർ കഴിഞ്ഞ വർഷം ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞതും വീണ്ടും ചർച്ചയാകുകയാണ്. ബോയിങ് സുരക്ഷയേക്കാളേറെ ലാഭമാണ് നോക്കുന്നതെന്ന മറ്റൊരു വിസിൽ ബ്ലോവറായ സാം സാലെപോറിന്റെ വാക്കുകളും കമ്പനിക്കെതിരെ ഉയരുന്നു.
ഡ്രീം ലൈനറിന്റെ ഘടനാപരമായ വിഷയങ്ങൾ റിപ്പോർട്ട് ചെയ്ത മുൻ എഞ്ചിനിയറായ സാലെപോർ കഴിഞ്ഞ വർഷം ഏപ്രിലിൽ യുഎസ് കോൺഗ്രസിന്റെ വിചാരണയിൽ ഞെട്ടിക്കുന്ന കാര്യങ്ങളാണ് വെളിപ്പെടുത്തിയത്.’ വിമാനഭാഗങ്ങൾ പരസ്പരം ചേർക്കാനായി ജീവനക്കാർ പലപ്പോഴും അതിന്റെ മേലേ ചാടുമായിരുന്ന്രേത! ഒരിക്കലും ബലം പ്രയോഗിച്ച് വിമാനഭാഗങ്ങൾ ചേർക്കാൻ പാടില്ലാത്തപ്പോഴാണ് ജീവനക്കാർ ഈ അക്രമം കാട്ടിയത്. കമ്പനിക്കുള്ളിൽ നിന്ന് കൊണ്ട് ഇക്കാര്യത്തിൽ സാലെപോർ ആശങ്ക പ്രകടിപ്പിക്കുകയും തനിക്ക് ചെയ്യാവുന്നതെല്ലാം ചെയ്യുകയും ചെയ്തു. എന്നാൽ, മതിയായ പ്രതികരണം കമ്പനിയുടെ ഭാഗത്ത് നിന്നുകിട്ടിയില്ല’, എഡ് പിയേഴ്‌സൺ പറഞ്ഞു. അതുകൊണ്ടാണ് അദ്ദേഹം വിസിൽ ബ്ലോവറായി മാറിയത്.
രണ്ടുപതിറ്റാണ്ടോളം ബോയിങ്ങിൽ ജോലി ചെയ്ത സാലോപോർ നിർമ്മാണത്തിലെ കുറ്റവും കുറവും ചൂണ്ടി കാണിച്ചതിന് കമ്പനി തന്നെ നരകിപ്പിച്ചെന്ന് അമേരിക്കൻ കോൺഗ്രസിനോട് ഏറ്റുപറഞ്ഞു. വിമാനത്തിന്റെ ഉടലിലാണ് സാലെപോർ ഘടനാപരമായ പ്രശ്‌നങ്ങൾ എടുത്തുകാട്ടിയത്. ചെറിയ വിടവുകളും ക്യത്യമല്ലാത്ത അസംബ്ലിയും ഘടനാപരമായ പിഴവിന് ഇടയാക്കാമെന്ന് സാലെപോൾ പറഞ്ഞിരുന്നു.
എന്നാൽ, വിസിൽ ബ്ലോവറുടെ അവകാശവാദങ്ങളെ ബോയിങ് ശക്തമായി നിഷേധിച്ചിരുന്നു. 1,50,000 സുരക്ഷാ പരീക്ഷണങ്ങളും ഓഡിറ്റുകളും നടത്തിയ ശേഷമാണ് ഡ്രീം ലൈനർ പുറത്തിറക്കുന്നത്. സാം സാലെപോറിനെ പോലുള്ള വിസിൽ ബ്ലോവർമാർ ഉന്നയിച്ച പകപോക്കൽ ആരോപണവും കമ്പനി തള്ളിയിരുന്നു.
അമേരിക്കയുടെ ഉന്നത വ്യോമയാന അതോറിറ്റിയായ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ സാലെപോറിന്റെ ആരോപണങ്ങൾ അന്വേഷിക്കുകയും പറക്കുന്ന 787 ഡ്രീംലൈനറുകൾക്ക് സുരക്ഷാ ക്ലിയറൻസ് നൽകുകയും ചെയ്തിരുന്നു. അഹമ്മദാബാദ് അപകടത്തിന് ശേഷവും അമേരിക്കയിൽ ബോയിങ് 787 ഫ്‌ളൈറ്റുകൾ പറക്കുന്നത് നിർത്തി വയ്ക്കാൻ അധികൃതർ തയ്യാറായിട്ടില്ല. ഇതിന് ആവശ്യമായ സുരക്ഷാ വിവരം ഇല്ലെന്നതാണ് അവരുടെ ന്യായം.
Whistleblowers allege Boeing company's
aircraft manufacturing was at risk