ട്രംപിന് സമാധാനത്തിനുള്ള നൊബേലിന് ശുപാർശ ചെയ്യണമെന്ന് ആഹ്വാനം: അസിം മുനീറിനെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചതിൻ്റെ കാരണം വെളിപ്പെടുത്തി വൈറ്റ്ഹൗസ്

ട്രംപിന് സമാധാനത്തിനുള്ള നൊബേലിന് ശുപാർശ ചെയ്യണമെന്ന് ആഹ്വാനം: അസിം മുനീറിനെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചതിൻ്റെ കാരണം വെളിപ്പെടുത്തി വൈറ്റ്ഹൗസ്

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപും പാക് സൈനിക മേധാവി ജനറൽ അസിം മുനീറും കൂടിക്കാഴ്ച നടത്തിയത് സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുമായി വൈറ്റ് ഹൗസ്‌. ഡൊണാൾഡ് ട്രംപിനെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്യണമെന്ന ആവശ്യമുന്നയിച്ചതിന് പിന്നാലെയാണ് അസിം മുനീറിനെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചതെന്നാണ് വൈറ്റ് ഹൗസ് വക്താവിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.

ഇന്ത്യ-പാക് സംഘർഷം ആണവയുദ്ധത്തിലേയ്ക്ക് നീങ്ങാതിരിക്കുന്നതിന് ഇടപെടൽ നടത്തിയതിന്‍റെ പേരിലാണ് ട്രംപിന് സമാധാനത്തിനുള്ള നൊബേലിന് ശുപാർശ ചെയ്യണമെന്ന് പാക് സൈനിക മേധാവി ആഹ്വാനം ചെയ്തത്. ഇതിനു പിന്നാലെയാണ് ട്രംപ് അദ്ദേഹത്തിന് വിരുന്നൊരുക്കിയതെന്ന് വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലി പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യ-പാക് സായുധസംഘർഷം അവസാനിച്ചത് താൻ ഇടപെട്ടതിനാലാണെന്നാണ് ട്രംപ് ആവർത്തിച്ചവകാശപ്പെട്ടിരുന്നത്. ഇരുരാജ്യങ്ങൾക്കും വ്യാപാരക്കരാർ വാഗ്ദാനം ചെയ്തതോടെ പ്രശ്നം തീരുകയായിരുന്നെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാൽ, ഇന്ത്യ ഇക്കാര്യം തള്ളിക്കളഞ്ഞിരുന്നു. കൂടാതെ, കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപുമായി ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. ഇന്ത്യ- പാക് സംഘർഷത്തിൽ ആരുടേയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ലെന്നും ഭാവിയിലും അത്തരത്തിൽ ഒന്ന് ഉണ്ടാകില്ലെന്നും മോദി ട്രംപിനെ അറിയിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

അസിം മുനീറുമായുള്ള കൂടിക്കാഴ്ച കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്; ‘ഞാനാണ് യുദ്ധം നിർത്തിയത്, പാകിസ്താനെ എനിക്കിഷ്ടമാണ്. മോദി ഒരു അസാധ്യമനുഷ്യനെന്നാണ് ഞാൻ കരുതുന്നത്. കഴിഞ്ഞ ദിവസം രാത്രി അദ്ദേഹവുമായി ഞാൻ സംസാരിച്ചിരുന്നു. ഇന്ത്യയുമായി വ്യാപാരക്കരാർ ഉണ്ടാക്കാൻ പോകുകയാണ്. ഇന്ത്യ- പാക് യുദ്ധം ഞാനാണ് അവസാനിപ്പിച്ചത്. പാകിസ്താന്റെ ഭാഗത്ത് നിന്ന് യുദ്ധം അവസാനിപ്പിക്കാൻ ഈ മനുഷ്യൻ (അസിം മുനീർ) ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇന്ത്യയുടെ ഭാഗത്ത് നിന്ന് മോദിയും മറ്റുള്ളവരും. രണ്ടും ആണവരാജ്യങ്ങളായിരുന്നു. അവരതിലേക്ക് പോകുന്നതിന് മുമ്പ് എനിക്ക് നിർത്താൻ സാധിച്ചു’, അസിം മുനീറുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരേ ഇന്ത്യ ശക്തമായി തിരിച്ചടിച്ചിരുന്നു. നിരവധി ഭീകരവാദികളേയും ഭീകരകേന്ദ്രങ്ങളേയും ഓപ്പറേഷൻ സിന്ദൂർ എന്ന സൈനിക നടപടിയിലൂടെ ഇന്ത്യ തകർത്തിരുന്നു. പിന്നീട് ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര തലത്തിലുള്ള ചർച്ചയിലൂടെ വെടിനിർത്തലിന് ധാരണയിലെത്തുകയായിരുന്നു. ഈ വെടിനിർത്തലിലേയ്ക്ക് നയിച്ചത് തന്റെ ഇടപെടലാണെന്നാണ് ട്രംപ് അവകാശപ്പെട്ടിരുന്നത്.

Calls to nominate Trump for Nobel Peace Prize: White House reveals reason for inviting Asim Munir for meeting

Share Email
Top