ചിത്രം: റസീന, പ്രതികളായ ഫൈസൽ, മുബഷിർ, റഫ്‌നാസ്.
കണ്ണൂർ: കായലോട് പറമ്പായിൽ ആൺസുഹൃത്തിനെ ആൾക്കൂട്ട വിചാരണ നടത്തി ആക്രമിച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ പ്രതികൾ വിദേശത്തേക്ക് കടന്നു. നാലാംപ്രതി സുനീർ (30), അഞ്ചാംപ്രതി സക്കറിയ (30) എന്നിവരാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയതിന് പിന്നാലെ വിദേശത്തേക്ക് കടന്നതെന്നാണ് വിവരം. ഇവർക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു.
യുവതിയുടെ സുഹൃത്ത് റഹീസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ കേസെടുത്തത്. യുവതിയുടെ ആത്മഹത്യക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ നേരത്തെ മൂന്നുപേരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. പറമ്പായി സ്വദേശികളായ മുബഷീർ (28), ഫൈസൽ (34), റഫ്‌നാസ് (24), എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് പോലീസ് ഇവർക്കെതിരെ കേസെടുത്തത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് പറമ്പായി ചേരിക്കമ്പനിക്കു സമീപം റസീന മൻസിലിൽ റസീനയെ (40) ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ആൺസുഹൃത്തിനൊപ്പം കണ്ടതിനെത്തുടർന്നുണ്ടായ ആൾക്കൂട്ട വിചാരണയിൽ മനംനൊന്താണു ജീവനൊടുക്കുന്നതെന്ന് ആത്മഹത്യക്കുറിപ്പിൽ സൂചനയുണ്ടെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിനു പിന്നാലെ ഒളിവിലായിരുന്ന ആൺസുഹൃത്ത് റഹീസ് പൊലീസിനെ സമീപിക്കുകയും മറ്റു രണ്ടു പേർക്കെതിരെ കൂടി പരാതി നൽകുകയും ചെയ്യുകയായിരുന്നു.
യുവതിയുമായി കാറിൽ സംസാരിച്ചിരിക്കെ സംഘം ചേർന്നെത്തിയവർ റഹീസിനെ പിടിച്ചിറക്കി മർദിച്ചെന്നാണ് എഫ്‌ഐആർ. ഫോട്ടോ പരസ്യപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി മൂന്ന് മൊബൈൽ ഫോണുകളും ബലം പ്രയോഗിച്ചു പിടിച്ചുവാങ്ങിയെന്നും എഫ്‌ഐആറിൽ പറയുന്നു.
അതേസമയം, ജൂൺ 15ന് വൈകുന്നേരം റോഡിൽ കാറിനരികിൽ സുഹൃത്ത് റഹീസിനോട് സംസാരിച്ചുനിൽക്കവെ ഇരുവരെയും ഒരുസംഘം ചോദ്യംചെയ്യുകയായിരുന്നു. റസീനയെ വീട്ടിലേക്ക് അയച്ചസംഘം റഹീസിനെ സമീപത്തുള്ള മൈതാനത്ത് എത്തിച്ച് മണിക്കൂറുകളോളം വിചാരണ ചെയ്തു. രാത്രിയോടെ എസ്ഡിപിഐ ഓഫീസിൽ എത്തിച്ച്, ഇരുവരുടെയും ബന്ധുക്കളെ വിളിച്ചുവരുത്തിയാണ് യുവതിയെ വീട്ടിലേക്ക് വിട്ടത്. പിന്നാലെയാണ് യുവതി ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് റസീനയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ ആൺസുഹൃത്ത് മയ്യിൽ കൊളച്ചേരി പള്ളിപ്പറമ്പ് പേരിക്കണ്ടി വീട്ടിൽ പി. റഹീസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലും യുവതിയുടെ ആത്മഹത്യാ കുറിപ്പിനെത്തുടർന്നുമാണ് എസ്ഡിപിഐ പ്രവർത്തകരായ അഞ്ചുപേർക്കെതിരെ പോലീസ് കേസെടുത്തത്.
Woman commits suicide after mob trial; accused flee abroad; police issue lookout notice