തൃശൂർ: കവർച്ച നടത്തിയ കേസിലും വീട്ടിൽ കയറി ആക്രമിച്ച കേസിലും അങ്ങനെ നിരവധി കേസുകളിൽ പ്രതിയായ രണ്ട് യുവതികൾക്കെതിരെ കാപ്പ ചുമത്തി പോലീസ്.
കരയാമുട്ടം സ്വദേശി ചിക്കവയലിൽ വീട്ടിൽ സ്വാതി (28), വലപ്പാട് സ്വദേശി ഈയാനി വീട്ടിൽ ഹിമ(25) എന്നിവരെയാണ് കാപ്പ പ്രകാരം ആറ് മാസക്കാലത്തേക്ക് കൊടുങ്ങല്ലൂർ ഡിവൈ എസ്പി ഓഫീസിൽ വന്ന് ഒപ്പ് വയ്ക്കുന്നതിനും ഉത്തരവായിരിക്കുന്നത്. ഇവരെ സ്‌റ്റേഷനുകളിൽ വിളിച്ച് വരുത്തിയാണ് ഉത്തരവ് നടപ്പാക്കിയത്.
ഹിമ, സ്വാതി എന്നിവർ വലപ്പാട് പോലീസ് സ്‌റ്റേഷനിൽ ഒരു കവർച്ചക്കേസിലും, വീടുകയറി ആക്രമണം നടത്തിയ ഒരു കേസിലും, ഒരു അടിപിടിക്കേസിലും അടക്കം മൂന്ന് ക്രിമിനൽ കേസുകളിലെ പ്രതികളാണ് ഇവർ.
തൃശ്ശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്. നല്കിയ ശുപാർശയിൽ തൃശൂർ റേഞ്ച് ഡി.ഐ.ജി. ഹരിശങ്കർ ഐ.പി.എസ്. ആണ് കാപ്പ പ്രകാരമുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചത്.
വലപ്പാട് പൊലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ എം.കെ. രമേഷ്, സബ് ഇൻസ്‌പെക്ടർ ഹരി, സിവിൽ പൊലീസ് ഓഫിസർമാരായ, ആഷിക്, സുബി സെബാസ്റ്റ്യൻ എന്നിവർ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിക്കുകയും ചെയ്തു.
ഇവർക്കെതിരെ കടുത്ത നടപടിയാണ് പോലീസ് എടുത്തിരിക്കുന്നത്. ആറ് മാസം കൊടുങ്ങല്ലൂർ ഡിവൈഎസ്പി ഓഫീസിൽ വന്ന് ഇരുവരും ഒപ്പുവയ്ക്കണമെന്നും പറയുന്നു.
നാട്ടിക ബീച്ച് സ്വദേശിയായ യുവാവിനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് ആക്രമിച്ച് പണവും വസ്തുക്കളും തട്ടിയെടുത്ത സംഭവത്തിൽ കഴിഞ്ഞ വർഷം ഇവർ പിടിയിലായിരുന്നു.
യുവതികൾ ഉൾപ്പെടെ നാലുപേരായിരുന്നു കേസിലെ പ്രതികൾ. യുവാവിനെ തൃപ്രയാറുള്ള ലോഡ്ജിലേക്ക് ഇവർ വിളിച്ചുവരുത്തിയ ശേഷം പൂട്ടിയിട്ട് ആക്രമിക്കുകയും പോക്കറ്റിൽ നിന്ന് 5000 രൂപയും ഒന്നരലക്ഷത്തോളം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണും കഴുത്തിൽ കിടന്നിരുന്ന മാലയും ബലമായി തട്ടി എടുക്കുകയായിരുന്നു.
പിന്നീട് പ്രതികളെ പിന്തുടർന്ന് കവർച്ച ചെയ്ത സാധനങ്ങൾ തിരികെ വാങ്ങാൻ പോയ യുവാവിനെ സംഘം മർദിക്കുകയും ചെയ്തു.
തുടർന്ന് യുവാവ് നൽകിയ പരാതിയിലാണ് പ്രതികളെ അന്ന് പൊലീസ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തിയത്.
In a rare move in Kerala, police have charged two young women accused in several cases with Kappa.