തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പൽ എംഎസ്സി ഐറിന വിഴിഞ്ഞത്ത് . ലോകത്തിലെ ഏറ്റവും ശേഷികൂടിയ കണ്ടെയ്‌നർ കപ്പലാണ് എംഎസ്സി ഐറിന. ദക്ഷിണേഷ്യയിൽ ഇതാദ്യമാണ് എംഎസ്എസി ഐറിന എത്തുന്നത്. 24,346 ടിഇയു കണ്ടെയ്‌നറുകൾ വഹിക്കാൻ ശേഷിയുള്ള എംഎസ്സി ഐറിനക്ക് 400 മീറ്റർ നീളവും 62 മീറ്റർ വീതിയുമുണ്ട്. 16.2 മീറ്റർ ഡ്രാഫ്റ്റിലാണു ഐറിന വിഴിഞ്ഞം ബെർത്തിൽ പ്രവേശിച്ചത്. 22 നില കെട്ടിടത്തിന്റെ വലുപ്പമുള്ളതാണ് എംഎസ്സി ഐറിന. 2023ൽ നിർമിച്ച കപ്പലിന് 24,000 മീറ്ററാണു ഡെക്ക് ഏരിയ.
മലയാളിയായ വില്ലി ആന്റണിയാണ് കപ്പലിന്റെ ക്യാപ്റ്റൻ. സിങ്കപ്പുർ തുറമുഖത്തുനിന്നാണ് ഐറിന വിഴിഞ്ഞത്തേക്കു യാത്ര തിരിച്ചത്. എംഎസ്സിയുടെ ജെയ്ഡ് സർവീസിലാണ് ഏറ്റവും കൂടുതൽ കണ്ടെയ്‌നർ ശേഷിയുള്ള ഐറിന ഉൾപ്പെടുന്നത്. മുൻപ് 19,462 ടിഇയു ശേഷിയുള്ള എംഎസ്സി ക്ലൗഡ് ജിറാഡറ്റാണ് വിഴിഞ്ഞത്തു ഇതുവരെ വന്നതിൽ ഏറ്റവും ശേഷിയുള്ള കപ്പൽ. എംഎസ്സി ഐറിനയെ ആദ്യമായി ഒരു ഇന്ത്യൻ തുറമുഖത്ത് ബെർത്ത് ചെയ്യാൻ അവസരം ലഭിച്ചതു താൻ ആവേശത്തോടെയാണു കാണുന്നതെന്ന് തൃശ്ശൂർ സ്വദേശിയായ ക്യാപ്റ്റൻ വില്ലി ആന്റണി പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു. ചൊവ്വ രാത്രിയോടെയാണ് ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പൽ എംഎസ്സി ഐറിന ഔട്ടർ ആങ്കറേജിലെത്തിയത്. വ്യാഴാഴ്ച ബർത്തിലെത്തിയേക്കും.
29 വർഷമായി മറൈൻ രംഗത്ത് പ്രവർത്തിക്കുന്നുണ്ട് തൃശൂർക്കാരനായ പുറനാട്ടുകര പാലോക്കാരൻ ഹൗസിലെ വില്ലി. ലോകത്തെ വലിയ ചരക്ക് കപ്പലിനെ സ്വന്തം നാട്ടിലേക്ക് നയിച്ചപ്പോൾ കരിയറിലെ മറക്കാത്ത അനുഭവംകൂടിയായി അതെന്ന് അദ്ദേഹം പറഞ്ഞു. അച്ഛൻ പാലോക്കാരൻ ആന്റണി മറൈൻ സർവേയറായിരുന്നു. അതിലൂടെയാണ് കപ്പലും കപ്പൽ യാത്രയും വില്ലിയുടെ ഇഷ്ടങ്ങളായി മാറിയത്.
19 വർഷമായി എംഎസ്സിയിലാണ്. 2023ൽ ഐറിനയുടെ ആദ്യഓട്ടത്തിൽ ക്യാപ്റ്റനായിരുന്നു.രണ്ടുമാസം മുമ്പാണ് വീണ്ടും ഐറിനയിൽ എത്തിയത്. മൂന്നുപതിറ്റാണ്ടോളമാകുന്ന കപ്പൽ ജീവിതത്തിൽ നൂറ്റിരുപതോളം രാജ്യങ്ങളിൽപോയി. 14 വർഷമായി ക്യാപ്റ്റനാണ്. ഭാര്യ ഹിൽഡയ്ക്കും ഒമ്പതാംക്ലാസുകാരൻ ബെൻഹെയിലുമൊപ്പം തൃശൂരിൽതന്നെയാണ് സ്ഥിരതാമസം. അമ്മ ലില്ലി. സഹോദരൻ വിക്ടറും കപ്പൽ മേഖലയുമായി ബന്ധപ്പെട്ട ബിസിനസുമായി മുംബൈയിലാണ്. സഹോദരി തൃശൂരിൽ കുടുംബസമേതം കഴിയുന്നു.
World's largest cargo ship MSC Irina docks in Vizhinjam; Captain of the ship is a Malayali, Willy Antony