ന്യൂഡൽഹി: അഹമ്മദാബാദ് വിമാന അപകടത്തിന് പിന്നാലെ, എയർ ഇന്ത്യയുടെ ബോയിംഗ് 787, ബോയിംഗ് 737 ശ്രേണിയിലുള്ള വിമാനങ്ങളിലെ ഫ്യൂവൽ കൺട്രോൾ സ്വിച്ചുകളിൽ നടത്തിയ പരിശോധനകൾ പൂർത്തിയായതായി എയർ ഇന്ത്യ അറിയിച്ചു. ഈ പരിശോധനകളിൽ ലോക്കിംഗ് സംവിധാനത്തിൽ യാതൊരു പ്രശ്നങ്ങളും കണ്ടെത്താനായില്ലെന്നും വിമാനക്കമ്പനി വ്യക്തമാക്കി.
ജൂൺ 12-ന് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിംഗ് 787 വിമാനം ടേക്ക് ഓഫിന് തൊട്ടുപിന്നാലെ തകർന്നു വീഴുകയും 260 പേർ മരിക്കുകയും ചെയ്തിരുന്നു. ഈ അപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ, വിമാനത്തിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ഓഫ് ആയതാണ് അപകടത്തിന് കാരണമായതെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ബോയിംഗ് 787, 737 വിമാനങ്ങളിൽ പരിശോധന നടത്താൻ നിർദ്ദേശിച്ചത്.
ഡി ജി സി ഐ നിർദ്ദേശിക്കുന്നതിന് മുൻപ് തന്നെ, ജൂലൈ 12-ന് എയർ ഇന്ത്യ സ്വമേധയാ ഈ പരിശോധനകൾ ആരംഭിച്ചിരുന്നു. ഡി ജി സി ഐ നിശ്ചയിച്ച സമയപരിധിക്കുള്ളിൽ തന്നെ പരിശോധനകൾ പൂർത്തിയാക്കിയതായും റിപ്പോർട്ട് റെഗുലേറ്റർക്ക് സമർപ്പിച്ചതായും എയർ ഇന്ത്യ അറിയിച്ചു.