തിരുവനന്തപുരം : അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി ആലപ്പുഴ ജില്ലയിലെ
സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ( ജൂലൈ 23 ) ന് അവധി പ്രഖ്യാപിച്ചു.
സംസ്കാരച്ചടങ്ങുകൾ നാളെ (ജൂലൈ 23, 2025 ബുധനാഴ്ച) അദ്ദേഹത്തിന്റെ ജന്മനാടായ ആലപ്പുഴയിൽ നടക്കും. ഔദ്യോഗിക ബഹുമതികളോടെ ആലപ്പുഴ വലിയചുടുകാട്ടിലാണ് സംസ്കാരം.
ഇന്ന് (ചൊവ്വാഴ്ച) തിരുവനന്തപുരം ദർബാർ ഹാളിൽ പൊതുദർശനത്തിന് വെച്ച ശേഷം, ഉച്ചതിരിഞ്ഞ് വിലാപയാത്രയായി അദ്ദേഹത്തിന്റെ ഭൗതികദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോകുകയാണ്. വിലാപയാത്ര കടന്നുപോകുന്ന വഴികളിലെല്ലാം പ്രിയ നേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ജനസാഗരം ഒഴുകിയെത്തുന്നുണ്ട്.
നാളെ രാവിലെ ആലപ്പുഴ ജില്ലാകമ്മിറ്റി ഓഫീസിലും പിന്നീട് പോലീസ് ഗ്രൗണ്ടിലും പൊതുദർശനം ഉണ്ടാകും. വൈകീട്ട് നാല് മണിയോടെ വലിയചുടുകാട്ടിൽ സംസ്കാരച്ചടങ്ങുകൾ നടക്കും. വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ ആലപ്പുഴ ജില്ലയിൽ നാളെ സർക്കാർ ഓഫീസുകൾക്കും കോളേജുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പി.എസ്.സി. പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.
കേരള രാഷ്ട്രീയത്തിൽ അരനൂറ്റാണ്ടിലേറെക്കാലം നിറഞ്ഞുനിന്ന പോരാട്ടവീര്യമുള്ള നേതാവായിരുന്നു അദ്ദേഹം.
കഴിഞ്ഞ കുറച്ചുകാലമായി വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന വി.എസ്. അച്യുതാനന്ദൻ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇന്നലെ വൈകിട്ട് 3:20 ഓടെയാണ് അന്തരിച്ചത്.