തിരുവനന്തപുരം: മലയാളി കന്യാസ്ത്രീകളെ ഛത്തീസ്ഗഡിൽ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്തത് ആസൂത്രിതമെന്ന് അറസ്റ്റിലായ കന്യാസ്ത്രീമാരുടെ ബന്ധുക്കൾ.
ആദ്യം മതപരിവർത്തനത്തിന്റെ പേരിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. എന്നാൽ പിന്നീട് മനുഷ്യക്കടത്ത് കുറ്റം വരെ ഇവർക്ക് നേരെ അടിച്ചേൽപ്പിച്ചു. അങ്കമാലി എളവൂർ മാളിയേക്കൽ കുടുംബാംഗമായ സിസ്റ്റർ പ്രീതി മേരി, കണ്ണൂർ തലശേരി ഉദയഗിരി സ്വദേശി സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെയാണ് ഛത്തീസ്‌ഗഡിലെ ദുർഗ് റെയിൽവേ സ്‌റ്റേഷനിൽ അറസ്റ്റ് ചെയ്തത്.
അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിൽ ഉൾപ്പെട്ടവരാണ് ഇവർ.കന്യാസ്ത്രീമാർ നടത്തുന്ന ആശുപത്രിയിൽ ജോലിക്കായി മൂന്നു പെൺകുട്ടികളുമായി മടങ്ങുന്നതിനിടെ യാണ് ബജ്റംഗ്ദൾ പ്രവർത്തകർ കന്യാസ്ത്രീകളെ തടയുകയും ഒടുവിൽ പോലീസ് അറസ്റ്റ് ചെയ്തതും.
ഇവിടുത്തെ സ്‌ഥിതിഗതികൾ മോശമാണെന്നും പുറത്തിറങ്ങാൻ പോലും കഴിയാത്ത സാഹചര്യമുണ്ടെന്നും സിസ്റ്റർ പ്രീതി പറഞ്ഞിരുന്നതായി കുടുംബാംഗങ്ങൾ വ്യക്തമാക്കുന്നു.