ചിത്രം: ഡൽഹിയിൽ കോന്നി വീനസ് ബുക്‌സ് നടത്തിയ പുസ്തക പ്രദർശന സ്റ്റാൾ സന്ദർശിച്ച പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കൊപ്പം പുസ്തക പ്രസാധകരായ സുശീല ശേഖറും ഭർത്താവ് ഇ.കെ.ശേഖറും.
കോന്നി: നാടിന്റെ അക്ഷരമുത്തശ്ശി ഓർമയായി. മലയാളത്തിലെ ആദ്യകാല പുസ്തക പ്രസാധന സ്ഥാപനമായ കോന്നി വീനസ് ബുക്ക് ഡിപ്പോ ഉടമയും മാനേജിങ് ഡയറക്ടറുമായിരുന്ന സുശീല ശേഖറാണ് (91) വിട പറഞ്ഞത്. വാർധക്യ സഹജമായ അസുഖത്തെ തുടർന്നാണ് മരണം.
ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ഡൽഹിയിൽ വീനസ് ബുക്‌സ് നടത്തിയ പുസ്തക പ്രദർശന സ്റ്റാൾ സന്ദർശിച്ചിരുന്നു. പിന്നീട് പ്രധാനമന്ത്രിമാരായിട്ടുള്ള പി.വി.നരസിംഹറാവു, ചന്ദ്രശേഖർ തുടങ്ങിയവരും പുസ്തക പ്രദർശന ശാല സന്ദർശിച്ചിരുന്നു. അവിടെയും നേതൃസ്ഥാനത്ത് ഭർത്താവിനൊപ്പം സുശീല ശേഖറുമുണ്ടായിരുന്നു.
ഭർത്താവ് കോന്നി വീനസ് ബുക്‌സ് സ്ഥാപകനും പുസ്തക പ്രസാധകനുമായിരുന്ന ഇ.കെ.ശേഖർ മരിക്കുന്നത് 1984 ലാണ്. മുൻമുഖ്യമന്ത്രി ഇ.കെ.നായനാർ, ഗുരുനിത്യചൈതന്യയതി, അദ്ദേഹത്തിന്റെ പിതാവ് പന്തളം രാഘവപ്പണിക്കർ, പെരുമ്പടവം ശ്രീധരൻ, മുൻ ചീഫ് സെക്രട്ടറി സി.പി.നായർ, എം.മുകുന്ദൻ, ജഗതി എൻ.കെ.ആചാരി തുടങ്ങി മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെയെല്ലാം പുസ്തകങ്ങൾ വീനസ് ബുക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരളത്തിലെ ഏക വനിത പുസ്തക പ്രസാധക എന്നതിലുപരി കോന്നിയുടെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സുശീല ശേഖർ. കോന്നി എന്നു കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നത് ആനക്കൂടും വീനസ് ബുക്‌സുമാണെന്ന് ഇ.കെ.നായനാർ ഒരിക്കൽ കോന്നിയിൽ പ്രസംഗിക്കുമ്പോൾ പറഞ്ഞത് പലരുടെയും ഓർമയിലുണ്ട്.
കരുനാഗപ്പള്ളി താഴത്തോട്ടത്ത് അമ്പിയിൽ കുടുംബാംഗമായ സുശീല ശേഖർ കരുനാഗപ്പള്ളി വെള്ളങ്ങാട്ട് വേലുപ്പിള്ളയുടെ മകളാണ്. അതിവേഗ കാർട്ടൂണിസ്റ്റ് ഡോ. ജിതേഷ്ജി, നാഗാലാൻഡിലെ ജില്ലാ കലക്ടർ അജിത് രഞ്ജൻ എന്നിവർ കൊച്ചുമരുമക്കളാണ്.