തിരുവനന്തപുരം: സംസ്ഥാനത്ത് മസ്തിഷ്ക ജ്വര കേസുകൾ വർധിക്കുന്നത് ആരോഗ്യവകുപ്പിന് ആശങ്കയാകുന്നു. ഈ വർഷം ഇതുവരെ 73 പേർക്കാണ് മസ്തിഷ്ക ജ്വരം (അക്യൂട്ട് എൻസെഫലൈറ്റിസ് സിൻഡ്രോം – AES) സ്ഥിരീകരിച്ചത്. എട്ടു മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുമ്പെങ്ങുമില്ലാത്തവിധം ഒന്നിലധികം പ്രൈമറി നിപ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, മസ്തിഷ്ക ജ്വര വ്യാപനത്തെ അതീവ ഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്.
ഈ മാസം മാത്രം 37 രോഗികളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. വടക്കൻ ജില്ലകളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. എഇഎസ് സ്ഥിരീകരിക്കുന്നവരിൽ നിപ പരിശോധന നിർബന്ധമാക്കണമെന്നും അവർ ആവശ്യപ്പെടുന്നു.
വർധിച്ചുവരുന്ന കേസുകളും മരണങ്ങളും
ഈ മാസം മാത്രം സംസ്ഥാനത്ത് 37 പേർക്കാണ് അക്യൂട്ട് എൻസെഫലൈറ്റിസ് സിൻഡ്രോം ബാധിച്ചത്. രണ്ട് മരണം ഈ മാസം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ആകെ 100 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 33 മരണങ്ങളാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. ഈ വർഷം രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ വടക്കൻ ജില്ലകളിലാണ് കൂടുതൽ രോഗികളുള്ളത്.
നിപയും എഇഎസും: പരിശോധനയിലെ അപാകതകൾ
നിപയുടെ ലക്ഷണങ്ങളുമായി മസ്തിഷ്ക ജ്വര ലക്ഷണങ്ങൾക്ക് സമാനതകളുണ്ട്. എന്നാൽ എഇഎസ് സ്ഥിരീകരിക്കുന്നവരിൽ നിപ പരിശോധന നടത്തുന്നത് വിരളമാണെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ വർഷം വടക്കൻ ജില്ലകളിൽ നാല് പേർക്കാണ് നിപ സ്ഥിരീകരിച്ചത്. ഈ നാല് കേസുകളും പ്രാഥമിക കേസുകളാണെന്നതും രോഗ ഉറവിടം ഇപ്പോഴും അവ്യക്തമായി തുടരുന്നതും ആശങ്ക വർധിപ്പിക്കുന്നു. കൂടുതൽ നിപ കേസുകൾ ഉണ്ടായിരിക്കാനുള്ള സാധ്യതയും ആരോഗ്യ വിദഗ്ധർ തള്ളിക്കളയുന്നില്ല. അക്യൂട്ട് എൻസെഫലൈറ്റിസ് സിൻഡ്രോം സ്ഥിരീകരിക്കുന്നവരിൽ നിർബന്ധമായും നിപ ട്രൂനാറ്റ് പരിശോധന നടത്തണമെന്ന് വിദഗ്ധർ ആവശ്യപ്പെടുന്നു.
ഇൻഫ്ലുവൻസ കേസുകളും വർധിക്കുന്നു
മസ്തിഷ്ക ജ്വരത്തിന് പുറമെ ഇൻഫ്ലുവൻസ കേസുകളിലും വലിയ വർധനവുണ്ട്. ഈ വർഷം ഇതുവരെ 2562 പേർക്കാണ് ഇൻഫ്ലുവൻസ റിപ്പോർട്ട് ചെയ്തത്. ഇതിൽ 1087 കേസുകളും ഈ മാസമാണ്. 22 മരണങ്ങളിൽ ഒമ്പതും ഈ മാസമാണ് റിപ്പോർട്ട് ചെയ്തത്. സ്കൂളുകൾ തുറന്നതും മഴ കനത്തതുമെല്ലാം ഇൻഫ്ലുവൻസ രോഗവ്യാപനത്തിന് കാരണമാകാമെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു.
നിപ സംസ്ഥാനത്ത് ആദ്യമായി റിപ്പോർട്ട് ചെയ്തിട്ട് ഏഴ് വർഷം പിന്നിടുമ്പോഴും രോഗ ഉറവിടം ഇപ്പോഴും വ്യക്തമല്ല. കേരളത്തിൽ രോഗം എങ്ങനെയാണ് പടരുന്നതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. രോഗ ഉറവിടം, രോഗപ്പകർച്ചാ സാഹചര്യങ്ങൾ എന്നിവയിൽ വ്യക്തതയില്ലാത്തത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാണ്. നിലവിലെ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
Encephalitis cases on the rise in Kerala: Health Department takes it very seriously