ആയിരങ്ങളുടെ അന്ത്യാഭിവാദ്യങ്ങളേറ്റുവാങ്ങി ജനങ്ങളുടെ നായകൻ ജന്മനാട്ടിലേക്കുള്ള അവസാനയാത്ര തുടരുകയാണ്. ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ ദർബാർ ഹാളിൽനിന്ന് വിഎസിന്റെ ഭൗതികശരീരവുമായി തുടങ്ങിയ വിലാപയാത്ര തിരുവനന്തപുരം ജില്ല പിന്നിട്ട് കൊല്ലം ജില്ലയിലൂടെ നീങ്ങുകയായിരുന്നു കഴിഞ്ഞ രാത്രി മുഴുവൻ. ഇതുവരെ കൊല്ലം ജില്ല പിന്നിട്ടില്ല.
ആയിരക്കണക്കിനു പേരാണ് പ്രിയനേതാവിനെ അവസാനമായി കാണാൻ വഴിയരികുകളിലും കവലകളിലും കാത്തുനിൽക്കുന്നത്. മഴയെ പോലും അവഗണിച്ചാണ് ആളുകൾ പ്രിയനേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. പലരും നടന്നും ഇരുചക്രവാഹനങ്ങളിലുമായി പ്രിയ സഖാവിനെ അനുഗമിക്കുന്നുമുണ്ട്.
ആൾത്തിരക്കു മൂലം വിലാപയാത്ര കരുതിയതിലും ഏറെ വൈകിയാണ് മുന്നോട്ടു പോകുന്നത്. വിലാപയാത്ര 13.5 മണിക്കൂറിൽ പിന്നിട്ടത് 100 കിലോമീറ്റർ മാത്രമാണ് . ഇപ്പോൾ
മൂന്നു മണിയോടെ കഴക്കൂട്ടത്ത് എത്തുമെന്നായിരുന്നു നേരത്തേയുള്ള കണക്കുകൂട്ടലെങ്കിലും ഏഴരയായി യാത്ര അവിടെയെത്തിയപ്പോൾ. പലയിടത്തും വികാരഭരിതമായ രംഗങ്ങളുമുണ്ടായി. വയോധികരും സ്ത്രീകളും കുട്ടികളുമടക്കം പലരും വിതുമ്പലോടെ മുഷ്ടിചുരുട്ടിയാണ് വിഎസിനു യാത്രാമൊഴിയേകിയത്. പാർട്ടി നിശ്ചയിച്ച സമയക്രമം ആൾത്തിരക്കു മൂലം തുടക്കത്തിൽത്തന്നെ തെറ്റിയിരുന്നു. ദർബാർ ഹാളിൽനിന്ന് ആദ്യ പോയിന്റായ പാളയത്തേക്ക് എത്താൻ എടുത്തത് അരമണിക്കൂറാണ്. സെക്രട്ടേറിയറ്റ് പരിസരം കടക്കാനും അരമണിക്കൂർ എടുത്തു.
Mourning procession of VS continues In Kollam