തൃശൂർ: ഫ്രണ്ട് ബെഞ്ചില്ല, ബാക്ക് ബെഞ്ചുമില്ല. എല്ലാവരും മുൻനിരയിൽ. അർദ്ധവൃത്താകൃതിയിൽ വിദ്യാർത്ഥികളെ ഇരുത്തി പഠിപ്പിക്കുന്ന പുതിയ രീതി വൈറലാവുന്നു. പിൻബെഞ്ചിലിരുന്നുള്ള തരികിടകളും ഇതിലൂടെ നടക്കില്ല. ഓരോരുത്തരിലും അധ്യാപകരുടെ കണ്ണെത്തും. കഴിഞ്ഞവർഷം പുറത്തിറങ്ങിയ ‘സ്ഥാനാർത്ഥി ശ്രീക്കുട്ടൻ’ എന്ന സിനിമയിലൂടെയാണ് ഈ രീതി ചർച്ചയായത്. ക്ലാസ് മുറിയുടെ വലിപ്പം, കുട്ടികളുടെ എണ്ണം എന്നിവ പരിഗണിച്ച്, വിഷയത്തെക്കുറിച്ച് പഠിച്ചതിനുശേഷം തീരുമാനമെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് പറഞ്ഞു. വിപ്ലവകരമായ ആശയമാണിതെന്ന് മുൻ ഡി.ജി.പി. ഋഷിരാജ് സിംഗ് സമൂഹമാധ്യമത്തിൽ കുറിച്ചു. ‘ബാക്ക് ബെഞ്ചേഴ്‌സ്’ എന്നുള്ള അനാവശ്യ ഇകഴ്ത്തലുകൾ വിദ്യാർത്ഥികളുടെ ജീവിതത്തെയും പഠനനിലവാരത്തെയും ബാധിക്കുന്നത് തടയാൻ ഇതിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്.
വടക്കാഞ്ചേരി ഈസ്റ്റ് മങ്ങാട് മോഡൽ: വടക്കാഞ്ചേരി ഈസ്റ്റ് മങ്ങാട് ആർ.സി.സി. എൽ.പി. സ്കൂൾ എല്ലാ ക്ലാസുകളും ഈ രീതിയിലാക്കി. ഒന്നുമുതൽ അഞ്ചാം ക്ലാസ് വരെ ഏഴ് ഡിവിഷനുണ്ട്. നാല്, അഞ്ച് ക്ലാസുകളിൽ രണ്ട് ഡിവിഷൻ വീതം. എൽ.കെ.ജി., യു.കെ.ജി. ക്ലാസുകളുമുണ്ട്. ഇരുപതിനും മുപ്പതിനും ഇടയിലാണ് ഓരോ ക്ലാസിലുമുള്ള വിദ്യാർത്ഥികൾ. സംസ്ഥാനത്തെ മറ്റു ചില സ്കൂളുകളിലും ഇത് നടപ്പാക്കിയിട്ടുണ്ട്.
No front or back benches; New semi-circular classroom arrangement goes viral













