ജറുസലേം: ഹമാസ് യുഎൻ സഹായം മോഷ്ടിക്കുന്നു എന്ന ആരോപണത്തിൽ തെളിവുകളില്ലെന്ന് ഇസ്രായേൽ സൈനിക ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഹമാസ് ജനങ്ങളെ നിയന്ത്രിക്കാൻ സഹായം ആയുധമായി ഉപയോഗിക്കുന്നു എന്ന വാദം ഉന്നയിച്ച് ഇസ്രായേൽ ഗാസയിലേക്കുള്ള സഹായം ദീർഘകാലമായി തടസപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തോളമായി, യുഎന്നും മറ്റ് അന്താരാഷ്ട്ര സംഘടനകളും നൽകുന്ന സഹായം ഹമാസ് മോഷ്ടിക്കുന്നു എന്നുള്ളതാണ് ഇസ്രായേലിന്‍റെ കടുത്ത ആരോപണമാണ്.
ഗാസയിലേക്ക് ഭക്ഷണം എത്തുന്നത് തടയുന്നതിനുള്ള പ്രധാന ന്യായീകരണമായി ഈ വാദമാണ് ഇസ്രായേൽ സർക്കാർ ഉയര്‍ത്തിക്കാട്ടിയിരുന്നത്. എന്നാൽ, യുദ്ധത്തിന്‍റെ ഭൂരിഭാഗം സമയത്തും ഗാസയിലെ അടിയന്തര സഹായത്തിന്റെ ഏറ്റവും വലിയ വിതരണക്കാരായ യുഎന്നിൽ നിന്ന് ഹമാസ് വ്യവസ്ഥാപിതമായി സഹായം മോഷ്ടിച്ചതിന് തെളിവുകൾ ഒന്നും തന്നെയില്ലെന്നും ഇസ്രായേൽ സൈന്യത്തിന് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും രണ്ട് മുതിർന്ന ഇസ്രായേൽ സൈനിക ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഗാസ പ്രദേശത്ത് പട്ടിണി രൂക്ഷമായ സാഹചര്യത്തിൽ, യുദ്ധനടപടികളെക്കുറിച്ചും അത് വരുത്തിവെച്ച മാനുഷിക ദുരിതങ്ങളെക്കുറിച്ചും ഇസ്രായേൽ കടുത്ത അന്താരാഷ്ട്ര സമ്മർദ്ദം നേരിടുകയാണ്. പട്ടിണി കാരണം രോഗബാധിതരാകുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം വർദ്ധിച്ചുവരുന്നതായി അവിടുത്തെ ഡോക്ടർമാർ പറയുന്നു. കഴിഞ്ഞയാഴ്ച നൂറിലധികം ദുരിതാശ്വാസ ഏജൻസികളും മനുഷ്യാവകാശ ഗ്രൂപ്പുകളും ആസന്നമാകുന്ന വൻതോതിലുള്ള പട്ടിണി ദുരന്തത്തെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്.