സ്കൂൾ സമയമാറ്റത്തിൽ വിവിധ സംഘടനകളുമായി സര്‍ക്കാര്‍ ച‍ര്‍ച്ച നടത്തും

സ്കൂൾ സമയമാറ്റത്തിൽ വിവിധ സംഘടനകളുമായി സര്‍ക്കാര്‍ ച‍ര്‍ച്ച നടത്തും

തിരുവനന്തപുരം : സ്കൂൾ സമയമാറ്റ വിഷയത്തിൽ സംസ്ഥാന സർക്കാർ വിവിധ സംഘടനകളുമായി ബുധനാഴ്ച ചർച്ച നടത്തും. ഹൈക്കോടതി നിർദ്ദേശപ്രകാരം പഠന സമയം വർധിപ്പിച്ചതിനെതിരെ സമസ്ത ഉൾപ്പെടെയുള്ള മുസ്ലിം സംഘടനകൾ ശക്തമായ പ്രതിഷേധം ഉയർത്തുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ നീക്കം.

പഠന സമയം അര മണിക്കൂർ വർധിപ്പിച്ച് രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെയാക്കിയതാണ് പ്രധാനമായും വിവാദങ്ങൾക്ക് വഴിവെച്ചത്. 220 പ്രവൃത്തിദിനങ്ങൾ എന്ന ഹൈക്കോടതി നിർദ്ദേശവും വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഹൈസ്കൂൾ ക്ലാസുകൾക്ക് 1100 മണിക്കൂർ പഠന സമയം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഈ മാറ്റമെന്നാണ് സർക്കാർ വിശദീകരണം. അഞ്ചംഗ വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പുതിയ സമയക്രമം.

പുതിയ സമയക്രമം മദ്രസാ പഠനത്തെ ബാധിക്കുമെന്നും മതവിദ്യാഭ്യാസത്തിന് തടസ്സമാകുമെന്നും ആരോപിച്ച് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉൾപ്പെടെയുള്ള മുസ്ലിം സംഘടനകൾ രംഗത്തെത്തിയിരുന്നു. സ്കൂൾ സമയം മാറ്റിയാൽ മദ്രസാ പഠനത്തിന് മറ്റൊരു സമയം കണ്ടെത്തണമെന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പ്രസ്താവനയും പ്രതിഷേധങ്ങൾക്ക് ആക്കം കൂട്ടി. സർക്കാർ തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ ഓഗസ്റ്റ് 5-ന് എല്ലാ ജില്ലാ കളക്ടറേറ്റുകൾക്ക് മുന്നിലും സെപ്റ്റംബർ 30-ന് സെക്രട്ടേറിയറ്റിന് മുന്നിലും ധർണ്ണ നടത്തുമെന്ന് സമസ്ത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Share Email
LATEST
Top