“ജനാധിപത്യത്തിന് നേരെയുള്ള ആക്രമണം”: ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് സൊഹ്റാൻ മംദാനി

“ജനാധിപത്യത്തിന് നേരെയുള്ള ആക്രമണം”: ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് സൊഹ്റാൻ മംദാനി

വാഷിങ്ടൺ: ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് താൻ വഴങ്ങില്ലെന്ന് ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാർഥി സൊഹ്റാൻ മംദാനി. അറസ്റ്റ് ചെയ്ത് നാടുകടത്തുമെന്ന ഡോണൾഡ് ട്രംപിന്റെ ഭീഷണി വഴങ്ങില്ലെന്നാണ് മംദാനി വ്യക്തമാക്കിയിരിക്കുന്നത്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റം ഡിപ്പാർട്ട്മെന്റിന്റെ റെയ്ഡുകൾക്കെതിരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ പ്രസ്താവന ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണെന്നും അദ്ദേഹം പറഞ്ഞു.

ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയായ സൊഹ്റാൻ മംദാനിയുടെ പൗരത്വം റദ്ദാക്കുന്നതിനുള്ള സാധ്യത യു.എസ് ഭരണകൂടം തേടിയിരുന്നു. വിദേശത്ത് ജനിച്ച പൗരൻമാരുടെ പൗരത്വം റദ്ദാക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നയത്തിന്റെ ഭാഗമായി മംദാനിയുടേയും പൗരത്വം റദ്ദാക്കാനാണ് യു.എസ് ഭരണകൂടം നീക്കം നടക്കുന്നത്.

മംദാനിയുടെ പൗരത്വത്തെ കുറിച്ച് അന്വേഷിക്കാനുള്ള നീക്കങ്ങൾക്ക് വൈറ്റ് ഹൗസ് സെക്രട്ടറി കാരോളിന ലീവിറ്റിന്റെ നേതൃത്വത്തിൽ നീക്കം നടക്കുന്നുണ്ടെന്നാണ് സൂചന. ടെന്നീസീലെ റിപബ്ലിക്കൻ സെനറ്ററുടെ ആവശ്യ​പ്രകാരമാണ് നടപടി.33കാരനായ മംദാനി ഉഗാണ്ട പൗരനാണ്. 2018ലാണ് മംദാനി യു.എസ് പൗരനായത്. ഫലസ്തീൻ പോരാട്ടങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചതിലൂടെ അദ്ദേഹം മാധ്യമശ്രദ്ധ നേടിയിരുന്നു.

ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനത്തേക്കുള്ള മത്സരത്തിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി സ്ഥാനം സഹ്റാം മംദാനി ഉറപ്പിച്ചിരുന്നു. ഡെമോക്രാറ്റിക് പ്രൈമറിയുടെ ആദ്യ ഘട്ടത്തിൽ നേരത്തേ വിജയിച്ചിരുന്ന മംദാനി റാങ്ക്ഡ് ചോയ്സ് വോട്ടിങ്ങിലും മുൻതൂക്കം നേടുകയായിരുന്നു. രണ്ടാം ഘട്ടത്തിൽ പ്രധാന എതിരാളി മുൻ ഗവർണർ ആൻഡ്രൂ ​കൗമോയെക്കാൾ 12 ശതമാനം അധികം വോട്ടാണ് 33കാരൻ സ്വന്തമാക്കിയത്. നവംബർ നാലിനാണ് മേയർ തെരഞ്ഞെടുപ്പ്.

ഇന്തോ-അമേരിക്കൻ വംശജനും നിയമസഭാംഗവുമായ സഹ്റാം മംദാനി പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര സംവിധായിക മീര നായരുടെയും ഇന്തോ-ഉഗാണ്ടൻ അക്കാദമീഷ്യൻ മഹ്‌മൂദ് മംദാനിയുടെയും മകനാണ്. ക്വീൻസിൽ നിന്നുള്ള സംസ്ഥാന നിയമസഭ അംഗമാണ് മംദാനി.

Share Email
Top