ന്യൂ ദില്ലി: എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ചവർക്കായി 500 കോടി രൂപയുടെ ക്ഷേമ ട്രസ്റ്റ് രൂപീകരിച്ചതായി ടാറ്റ സൺസും ടാറ്റ ട്രസ്റ്റും അറിയിച്ചു. ‘എഐ-171 മെമ്മോറിയൽ ആൻഡ് വെൽഫെയർ ട്രസ്റ്റ്’ എന്നാണ് ട്രസ്റ്റിൻ്റെ പേര്. മുംബൈ ആസ്ഥാനമാക്കിയായിരിക്കും ഇതിൻ്റെ പ്രവർത്തനമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ ധനസഹായെ നൽകുന്നത് ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ടാറ്റ സൺസും ടാറ്റ ട്രസ്റ്റുകളും 250 കോടി രൂപ വീതം ട്രസ്റ്റിന് സംഭാവന ചെയ്യാൻ പ്രതിജ്ഞാബദ്ധരാണെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരുടെ വൈദ്യചികിത്സ ഉറപ്പാക്കുക, അപകടത്തിൽ തകർന്ന ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കുക അടക്കമുള്ള പദ്ധതികളാണ് ട്രസ്റ്റിൻ്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നത്.
ജൂൺ 12നാണ് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ വിമാനം പറന്നുയർന്ന ഉടൻ തകർന്നുവീണ് അപകടം ഉണ്ടായത്. ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിന് മുകളിലേക്കാണ് വിമാനം തകർന്നു വീണത്. ഹോസ്റ്റലിൽ ഉണ്ടായിരുന്ന വിദ്യാർഥികളും പൈലറ്റുമാരും അടക്കം 260 പേരാണ് അപകടത്തിൽ മരിച്ചത്.