പശ്ചിമ ബംഗാളിലെ ബിർഭുമിൽ തൃണമൂൽ കോൺഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു. പിയൂഷ് ഘോഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. കൊലപാതകത്തിൽ മൂന്ന് പേർ അറസ്റ്റിലായിട്ടുണ്ട്.
ഭംഗറിൽ മറ്റൊരു ടിഎംസി നേതാവ് കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഘോഷിന്റെ കൊലപാതകം. മൂന്ന് ദിവസത്തിനുള്ളിൽ നടക്കുന്ന രണ്ടാമത്തെ രാഷ്ട്രീയ കൊലപാതകമാണിത്. ഇതോടെ മേഖലയിൽ കൂടുതൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്.
അർദ്ധരാത്രി കൊമാർപൂരിന് സമീപത്തൂടെ കടന്നുപോകവെയാണ് അക്രമികൾ പിയൂഷിന് നേരെ വെടിയുതിർത്തതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. സംഭവസ്ഥലത്തെത്തിയ പൊലീസ് മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മാറ്റിയിരിക്കുകയാണ്.
കൊലപാതകത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പടെ മൂന്നുപേരെ അറസ്റ്റ് ചെയ്തതായാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും മറ്റ് വിശദാംശങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നുമാണ് ബിർഭും ജില്ലാ പൊലീസ് സൂപ്രണ്ട് അമൻദീപ് സിംഗ് അറിയിച്ചിരിക്കുന്നത്.
അതിനിടെ കൊലപാതകത്തിന് ഉത്തരവാദി സംസ്ഥാന സർക്കാരാണെന്ന് ആരോപിച്ച് ദുബ്രാജ്പൂർ ബിജെപി എംഎൽഎ അനുപ് സാഹ രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പശ്ചിമ ബംഗാളിൽ നിരവധി കൊലപാതകങ്ങൾ നടന്നിട്ടുണ്ടെന്നും ഇതിന് ഉത്തരവാദി മമത ബാനർജി മാത്രമാണന്നും സർക്കാരിന് ക്രമസമാധാനം കൈകാര്യം ചെയ്യാൻ സാധിക്കുന്നില്ലെന്നുമാണ് എംഎൽഎ കുറ്റപ്പെടുത്തിയത്.
ENGLISH NEWS SUMMARY: Trinamool congress leader Piyush Ghosh shot dead at Birbhum