കോഴിക്കോട്: കോഴിക്കോട്ടുനിന്ന് ഇപ്പോൾ പുറത്തുവരുന്ന വാർത്ത അല്പം പുലിവാല് പിടിച്ചതാണ്. വെള്ളിയാഴ്ച പെട്ടെന്ന് ഒരാൾ സ്റ്റേഷനിലെത്തി താൻ 36 വർഷങ്ങൾക്കുമുമ്പ് ഒരാളെ തോട്ടിൽ തള്ളിയിട്ട് കൊന്നെന്ന് വെളിപ്പെടുത്തി. മരിച്ചതാരെന്ന് തനിക്കറിയില്ലെന്നും ഇയാൾ പറഞ്ഞിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുതുടങ്ങിയതിനു പിന്നാലെ കൊലപാതകങ്ങളുടെ എണ്ണം രണ്ടായി. മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് അലിയുടെ വെളിപ്പെടുത്തലാണ് കേരള പോലീസിന് തലവേദനയായിരിക്കുന്നത്.
1986-ലാണ് ആദ്യ സംഭവം. അന്ന് മുഹമ്മദ് അലിയുടെ പേര് ആന്റണി. തിരുവമ്പാടി സ്റ്റേഷൻ പരിധിയിൽ താമസിച്ചിരുന്ന ആന്റണിക്ക് അന്ന് പ്രായം 15. തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ കൂടരഞ്ഞിയിലെ ഒരു തോട്ടിൽ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തൽ.
പോലീസ് അന്വേഷിച്ചെത്തിയപ്പോൾ നാട്ടുകാരും അങ്ങനെ ഒരു കാര്യം ഓർക്കുന്നു. ആരാണെന്നോ എന്താണെന്നോ അതൊരു കൊലപാതകമാണെന്നോ ഒന്നും ആർക്കും അറിയില്ലായിരുന്നു. അന്നത്തെ മിസ്സിങ് കേസുകളും മരണങ്ങളും പരിശോധിച്ചതിൽനിന്ന് ആ വർഷം 20 വയസ്സുള്ള ഒരാൾ തോട്ടിൽ വീണ് മരിച്ചിട്ടുണ്ട്. മരണകാരണം ശ്വാസകോശത്തിൽ വെള്ളം കയറിയതും. എന്നാൽ, കൊലപാതകമെന്ന് സംശയിക്കുംവിധം ആ മരണത്തിൽ പ്രത്യേകിച്ചൊന്നും ഉണ്ടായിരുന്നില്ലതാനും.
രണ്ടാമത്തെ കൊലപാതകം 3 വർഷങ്ങൾക്കുമുമ്പാണ്. കോഴിക്കോട് കടപ്പുറത്തുവെച്ച് തന്റെ കയ്യിൽനിന്ന് പണം തട്ടിപ്പറിച്ച ഒരാളെ ഒരു സുഹൃത്തിന്റെ സഹായത്തോടെ മണലിൽ ശ്വാസം മുട്ടിച്ച് കൊന്നു എന്നാണ് മുഹമ്മദിന്റെ വെളിപ്പെടുത്തൽ.
കൂടരഞ്ഞി സംഭവത്തിലെ വിവരങ്ങൾ തിരുവമ്പാടി പോലീസിനും കോഴിക്കോട് കടപ്പുറത്തെ സംഭവം സിറ്റി പോലീസിനും കൈമാറി. മുഹമ്മദ് അലിയുടെ വെളിപ്പെടുത്തലിനെ സാധൂകരിക്കുംവിധം കൂടരഞ്ഞിയിലും കോഴിക്കോട് കടപ്പുറത്തും അസ്വാഭാവിക മരണങ്ങൾ നടന്നതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും ആരാണ് കൊല്ലപ്പെട്ടതെന്നോ ഇയാൾ പറയുന്ന സമയത്തുതന്നെയാണോ മരണം നടന്നതെന്നോ സ്ഥിരീകരിക്കാൻ പോലീസിനായിട്ടില്ല.
ആരാണ് കൊല്ലപ്പെട്ടതെന്നതു സംബന്ധിച്ച് യാതൊരു വിവരവും ലഭ്യമല്ല. മുഹമ്മദിനും ഇത് സംബന്ധിച്ച് അറിവില്ല. മുഹമ്മദിൻറെ മാനസിക നില സംബന്ധിച്ചും പരിശോധന നടത്താനാണ് പോലീസ് ആലോചിക്കുന്നത്. കുറ്റബോധമാണ് നിലവിലെ വെളിപ്പെടുത്തലിന് പിന്നിലെ കാരണമെന്നാണ് മുഹമ്മദ് പറയുന്നത്.
രണ്ടിടങ്ങളിൽനിന്നായി വിവാഹം കഴിച്ചു, മതംമാറ്റം നടത്തി, പലയിടങ്ങളിൽ പലവിധ ജോലികൾ ചെയ്തു, തുടങ്ങി ആന്റണി എന്ന മുഹമ്മദിന്റെ പശ്ചാത്തലവും ദുരൂഹമാണ്. അതിനാൽത്തന്നെ, ഇയാളുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട പരമാവധി വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് തിരുവമ്പാടി പോലീസും കോഴിക്കോട് സിറ്റി പോലീസും.
Two murders in 36 years: 54-year-old’s shocking revelation