എബി മക്കപ്പുഴ
ഒന്റാറിയോ: അതിർത്തികളിൽ സുരക്ഷ ശക്തമാക്കുമ്പോഴും കാനഡയിൽനിന്ന് യുഎസിലേക്ക് മനുഷ്യക്കടത്ത് ശ്രമം തുടരുകയാണ്. കാനഡയുടെ അതിർത്തി പ്രദേശങ്ങളായ ക്യൂബെക്, ഒന്റാറിയോ എന്നിവിടങ്ങൾ വഴിയാണ് മനുഷ്യക്കടത്ത് സജീവം.
യുഎസിലെ ന്യൂയോർക്ക്, വെർമോണ്ട് എന്നിവിടങ്ങളിലേക്ക് ആളുകളെ കടത്താനാണ് ശ്രമം. ഇതിനായി വാഹനങ്ങളും ബോട്ടുകളും മുതൽ ട്രെയിനുകൾ വരെ ഉപയോഗിച്ചുവരുന്നുണ്ട്. അപകടം പിടിച്ച ഈ യാത്രയിൽ ജീവൻ പണയംവെച്ചാണ് പലരും കാനഡയിൽനിന്ന് യുഎസിലേക്ക് നിയമവിരുദ്ധമായി കുടിയേറുന്നത്. ഇത്തരത്തിൽ സെൻ്റ് ലോറൻസ് നദിയിലൂടെ ബോട്ട് മാർഗം മനുഷ്യക്കടത്തിന് ശ്രമം നടത്തി നാലുപേർ മരണപ്പെട്ട സംഭവത്തിൽ പങ്കുള്ള തിമോത്തി ഓക്സ് എന്ന 34കാരനെ അറസ്റ്റു ചെയ്തതായി റിപ്പോർട് ചെയ്തു.ഇയാൾക്ക് യുഎസ്, കാനഡ ഇരട്ട പൗരത്വം ഉള്ള ആളാണ്.
ഇക്കഴിഞ്ഞ ജൂൺ 15ന് യുഎസിലേക്ക് കടക്കാൻ ശ്രമിക്കവെയാണ് തിമോത്തി ഓക്സ് പിടിയിലായത്. ആക്വസസിനിൻ നിന്നുള്ള ഇയാൾ, 2023 മാർച്ചിൽ കടത്ത് നടത്തുന്നതിനിടെ കുടിയേറ്റക്കാരായ റൊമേനിയൻ സ്വദേശികളായ നാലുപേർ മരിച്ച സംഭവത്തിലെ പ്രധാന കണ്ണിയാണെന്ന് യുഎസ് കോടതി രേഖകളിൽ വ്യക്തമാക്കുന്നു. നിയമവിരുദ്ധമായി അതിർത്തി കടക്കുന്നതിനിടെ ഉണ്ടാകാനിടയുള്ള അപകടസാധ്യതയിലേക്കാണ് ഈ കേസ് വിരൽചൂണ്ടുന്നതെന്ന് യുഎസ് നിയമ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
തിമോത്തി ഓക്സ് ലോറൻസ് നദിയിലൂടെ യുഎസിലേക്ക് പതിവായി മനുഷ്യക്കടത്ത് നടത്തിയിരുന്നതായി കോടതി രേഖകളിൽ പറയുന്നു. ആൾക്കൊന്നിന് 1500 ഡോളറും നാലംഗ ഗ്രുപ്പിനു 35000 യുഎസ് ഡോളറാണ് ഇയാൾ കൈപ്പറ്റിയിരുന്നത്.
നാലംഗ കുടുംബത്തെ 24 മണിക്കൂറോളം ഒരു സ്ഥലത്ത് പാർപ്പിച്ച ശേഷമാണ് യുഎസിലേക്കുള്ള ബോട്ട് യാത്ര ആരംഭിച്ചത്. ഇയാളുടെ സഹോദരൻ ആണ് വടക്കൻ ന്യൂയോർക്ക് ലക്ഷ്യമാക്കി ബോട്ട് നിയന്ത്രിച്ചിരുന്നത്. എന്നാൽ യാത്രക്കിടെ ബോട്ട് മുങ്ങുകയും നാലംഗ കുടുംബവും ബോട്ട് നിയന്ത്രിച്ചിരുന്നയാളും മരണപ്പെടുകയുമായിരുന്നു. ഈ ബോട്ടിൽ നാലംഗ ഇന്ത്യൻ കുടുംബവും ഉൾപ്പെട്ടിരുന്നു. ഇവരും മരണപ്പെട്ടിരുന്നെങ്കിലും ഇപ്പോൾ അറസ്റ്റിലായ തിമോത്തി ഓക്സിനെ അതിൽ പ്രതിചേർത്തിട്ടില്ല.
കാനഡയിൽനിന്ന് അമേരിക്കയിലേക്ക് മനുഷ്യക്കടത്ത് നടത്തുന്നതിനായി നിരവധി സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അതിശൈത്യം അവഗണിച്ചും നിയമപാലകരുടെ കണ്ണുവെട്ടിച്ചുമാണ് ഇവരുടെ പ്രവർത്തനം. യുഎസ് ബോർഡർ പട്രോളിൻ്റെ കണക്കുകൾ പ്രകാരം ക്യൂബെക്ക് – ന്യൂയോർക്ക്, വെർമോണ്ട് – ക്യൂബെക്ക് അതിർത്തികളിൽ മനുഷ്യക്കടത്ത് ശ്രമങ്ങൾ സജീവമാണ്. അതിവേഗത്തിലുള്ള വാഹന ചേസിങ്ങുകളും ആളുകളെ കാൽനടയായോ വാഹനങ്ങളിലോ കടത്താനുള്ള ശ്രമങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഈ വർഷം കുട്ടികളും കൗമാരക്കാരും അടങ്ങുന്ന കുടിയേറ്റക്കാരെ യുഎസ് ഏജന്റുമാർ പിടികൂടിയിരുന്നു. യുഎസിൽ എത്തിക്കുന്നതിനായി ഓരോ യാത്രക്കാരനിൽ നിന്നും വൻ തുകയാണ് ഈടാക്കുന്നത്. മനുഷ്യക്കടത്ത് തടയുന്നതിനായി കാനഡയും യുഎസും സംയുക്തമായി പ്രവർത്തിക്കുന്നുണ്ട്.
അനധികൃത കുടിയേറ്റത്തിനായി കാനഡയിൽ എത്തുന്നവരെ അമേരിക്കൻ അതിർത്തിക്ക് അടുത്തുള്ള സ്ഥലങ്ങളിലേക്ക് മാറ്റുന്നതാണ് സംഘടിത കുറ്റകൃത്യ ശൃംഖലകൾ ചെയ്യുന്നത്. കടത്ത് ഏജന്റുമാർ യാത്രകൾക്ക് വേണ്ട ഏർപ്പാടുകൾ ചെയ്യുന്നു. അവർ സാധാരണയായി എൻക്രിപ്റ്റഡ് മെസ്സേജിങ് ആപ്പുകൾ അല്ലെങ്കിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളാണ് ആശയവിനിമയത്തിനായി ഉപയോഗിക്കുന്നത്. ഇത് നിയമപാലകരുടെ കണ്ണിൽപ്പെടാതിരിക്കാൻ സഹായിക്കും. അതിർത്തിയിലേക്ക് കൊണ്ടുപോകുന്നത് കാറിലോ എസ്‍യുവികളിലോ ആണ്. ചിലപ്പോൾ ചരക്ക് തീവണ്ടികൾ വരെ ഇതിന് ഉപയോഗിക്കാറുണ്ട്. ഓരോ യാത്രയിലും മൂന്നുമുതൽ ഏഴുവരെ ആളുകളെ വരെയാണ് ഉൾക്കൊള്ളുക.
അതിർത്തി കടക്കുന്നത് വളരെ അപകടം നിറഞ്ഞ ഒരു കാര്യമാണ്. സാധാരണയായി ദുർഘടം നിറഞ്ഞ കാടുകളിലൂടെയും ഗ്രാമങ്ങളിലൂടെയും കാൽനടയായാണ് അതിർത്തി കടക്കുന്നത്. കൂടാതെ, സെൻ്റ് ലോറൻസ് പോലുള്ള നദികളും ഇതിനായി ഉപയോഗിക്കുന്നു. അമേരിക്കയിൽ എത്തിയ ശേഷം, കുടിയേറ്റക്കാരെ മറ്റ് കടത്തുകാരോ ഡ്രൈവർമാരോ കൂട്ടിക്കൊണ്ടുപോയി രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് കൊണ്ടുപോകുകയാണ് ചെയ്യാറുള്ളത്.
US Border Patrol arrests key human trafficking ring; smuggling fees range from $1,500 to $35,000