‘വിസ അനുവദിച്ച ശേഷവും സ്ക്രീനിങ് തുടരും, റദ്ദാക്കാം’: മുന്നറിയിപ്പുമായി ഇന്ത്യയിലെ യു.എസ്. എംബസി

‘വിസ അനുവദിച്ച ശേഷവും സ്ക്രീനിങ് തുടരും, റദ്ദാക്കാം’: മുന്നറിയിപ്പുമായി ഇന്ത്യയിലെ യു.എസ്. എംബസി

ന്യൂഡൽഹി: വിസ അനുവദിച്ചതിന് ശേഷവും സ്ക്രീനിങ് തുടരുമെന്ന് വ്യക്തമാക്കി ഇന്ത്യയിലെ യു.എസ്. എംബസി. യു.എസ്. നിയമങ്ങളും ഇമിഗ്രേഷൻ ചട്ടങ്ങളും പാലിക്കാത്തവരുടെ വിസ റദ്ദാക്കുകയും നാടുകടത്തുകയും ചെയ്യുമെന്ന് എംബസി വ്യക്തമാക്കി. ദേശീയ സുരക്ഷയാണ് യു.എസിന് പ്രധാനമെന്നും എംബസി അറിയിച്ചു.

യു.എസിന്റെ ഇമിഗ്രേഷൻ നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ അപേക്ഷകരെയും നിരന്തരം പരിശോധിക്കുന്നത് തുടരും. തെറ്റായ വിവരങ്ങൾ സമർപ്പിച്ചാൽ വിസ റദ്ദാക്കും. അതിനു പുറമെ നാടുകടത്തൽ നടപടിക്കും വിധേയരാക്കും.

നിയമവിരുദ്ധമായി ആരും യു.എസിലേക്ക് പ്രവേശിക്കുന്നത് തടയാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. അതിനാൽ വ്യാജ വിവരങ്ങൾ നൽകി രാജ്യത്തെത്തിയാൽ ഭാവിയിൽ വിസ റദ്ദാക്കാൻ സാധ്യതയുണ്ട്.

ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികളെ ലക്ഷ്യമിട്ട് അടുത്തിടെ ട്രംപ് ഭരണകൂടം നടപടികൾ കടുപ്പിച്ചിരുന്നു. മേയ് 27-ന് ലോകവ്യാപകമായുള്ള എല്ലാ കോൺസുലേറ്റുകളോടും പുതിയ വിദ്യാർഥി വിസ അഭിമുഖങ്ങളും എക്സ്ചേഞ്ച് വിസിറ്റ് വിസകൾക്കായുള്ള അപേക്ഷകളും നിർത്താനായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവ്. കോവിഡിനു ശേഷം ഇന്ത്യൻ വിദ്യാർഥികൾക്ക് വിസ അനുവദിക്കുന്നത് യു.എസ്. കുറച്ചിരുന്നു. യു.എസ്. സർവകലാശാലകളിൽനിന്ന് ഉന്നത വിദ്യാഭ്യാസം നേടുന്നവരിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ വിദ്യാർഥികളാണ്. ചൈനയാണ് രണ്ടാം സ്ഥാനത്ത്.

അടുത്തിടെ വിസ വിഷയത്തിൽ യു.എസ്. എംബസി നിരവധി പ്രസ്താവനകൾ പുറപ്പെടുവിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് അപേക്ഷകർ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഉപയോഗിച്ച എല്ലാ സമൂഹ മാധ്യമ ഹാൻഡിലുകളെക്കുറിച്ചും നിർബന്ധമായും വെളിപ്പെടുത്തണമെന്ന് യു.എസ്. എംബസി നിർദേശിച്ചിരുന്നു. സമൂഹ മാധ്യമങ്ങളുടെ ഉപയോഗം മറച്ചുവെക്കുന്നത് വിസ നിഷേധിക്കുന്നതിന് ഇടയാക്കുമെന്നും മുന്നറിയിപ്പ് നൽകി. 2019 മുതലുള്ള വിവരങ്ങളാണ് അപേക്ഷകർ സമർപ്പിക്കേണ്ടത്.

US Embassy in India Warns: ‘Screening Continues Even After Visa Issuance, Can Be Revoked’

Share Email
LATEST
More Articles
Top