സ്ട്രോക്ക് രോഗികൾക്ക് പരസഹായമില്ലാതെ ദൈനംദിന കാര്യങ്ങൾ നിർവഹിക്കാൻ സഹായിക്കുന്ന വിവിധ തെറാപ്പികൾ

സ്ട്രോക്ക് രോഗികൾക്ക് പരസഹായമില്ലാതെ ദൈനംദിന കാര്യങ്ങൾ നിർവഹിക്കാൻ സഹായിക്കുന്ന വിവിധ തെറാപ്പികൾ

ആഗോളതലത്തിലും ഇന്ത്യയിലും സ്‌ട്രോക്ക് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. അതിനാല്‍ ഇവര്‍ക്ക് അടിയന്തിരമായി ഫലപ്രദമായ പുനരധിവാസ തന്ത്രങ്ങള്‍ ഒരുക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ്  വിരല്‍ ചൂണ്ടുന്നത്. സ്‌ട്രോക്ക് ബാധിച്ചവരെ പുനരധിവസിപ്പിക്കുന്നത് രോഗികളില്‍ മെച്ചപ്പെട്ട ഫലം ഉണ്ടാക്കുന്നതിന് മാത്രമല്ല പരിചരിക്കുന്നവരോടുള്ള അവരുടെ ആശ്രയത്വം കുറയ്ക്കുന്നതിനും സഹായിക്കും. സമഗ്രമായ രീതിയില്‍ പുനരധിവാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ രോഗികള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുകയും മെച്ചപ്പെട്ട ജീവിതനിലവാരം കൈവരിക്കാന്‍ സഹായിക്കുകയും ചെയ്യും.

പലവിധത്തിലുള്ള ചികിത്സകള്‍ സമന്വയിപ്പിച്ച് രോഗിയെ ചികിത്സിക്കുന്നത് ആരോഗ്യം മെച്ചപ്പെടാന്‍ സഹായിക്കുമെന്ന് അഥര്‍വ് എബിലറ്റി-ന്യൂറോ റീഹാബിലിറ്റേഷന്‍ സെന്റര്‍ ജനറല്‍ മാനേജറും സെന്റര്‍ ഹെഡുമായ ഡോ. ഗൗരീഷ് ക്രെങ്കെ പറഞ്ഞു. ”രോഗികളുടെ ഫലങ്ങള്‍ മെച്ചപ്പെടുത്തിനും സ്‌ട്രോക്കിന് ശേഷം ന്യൂറോളജിക്കല്‍ പുനരധിവാസത്തിനും ഇത്തരത്തിലുള്ള ചികിത്സാ രീതി ഏറെ പ്രധാനപ്പെട്ടതാണ്. ഫിസിക്കല്‍ തെറാപ്പി, ന്യൂറോ ഫിസിയോതെറാപ്പി, ഒക്യുപേഷന്‍ തെറാപ്പി, സ്പീച്ച് തെറാപ്പി, കോഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി, പെയിന്‍ മാനേജ്‌മെന്റ് തുടങ്ങിയ വിവിധ ചികിത്സാരീതികള്‍ സംയോജിപ്പിക്കുന്നതിലൂടെ രോഗികള്‍ക്ക് പഴയ അവസ്ഥയിലേക്ക് തിരികെ വരുന്നതിന് ആവശ്യമായ പരിചരണം ലഭിക്കും. ഇത്തരത്തിലുള്ള സമഗ്രമായ രീതിയിലൂടെ രോഗിയുടെ ശാരീരികവും മാനസികവുമായ എല്ലാ ആവശ്യങ്ങളും നിറവേറ്റപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നു,” അദ്ദേഹം പറഞ്ഞു.

ഫിസിക്കല്‍, ന്യൂറോ ഫിസിയോതെറാപ്പി

ഫിസിക്കല്‍ തെറാപ്പിയും ന്യൂറോ ഫിസിയോതെറാപ്പിയും സ്ട്രോക്ക് ബാധിച്ചവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിൽ വളരെ പ്രാധാന്യമർഹിക്കുന്നു. ഈ ചികിത്സാരീതികള്‍ രോഗിയുടെ ചലനശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കും. കാലുകളുടെ ചലനം, നടക്കുന്ന രീതി, കൈപ്പത്തി, കൈകള്‍, വിരലുകള്‍ എന്നിവയുടെ ചലനം മെച്ചപ്പെടുത്താന്‍ സഹായിക്കും. നൂതന സാങ്കേതികവിദ്യയിലൂടെയും റോബോട്ടുകള്‍ ഉപയോഗിച്ചും ഇത് ചെയ്യാവുന്നതാണ്. രോഗിയുടെ കൈകാലുകള്‍ ആവശ്യമായ ബലവും വിവിധകാര്യങ്ങള്‍ ചെയ്യാനുള്ള ഏകോപനവും സാധ്യമാക്കുന്ന വിധത്തിലുള്ള വ്യായാമങ്ങളാണ് ഇതില്‍ നല്‍കുന്നതെന്ന് ഡോ. കെങ്ക്ര പറഞ്ഞു.

സിമുലേറ്റഡ് എഡിഎല്‍ പരിശീലനം

”സ്‌ട്രോക്ക് ബാധിച്ചവര്‍ക്ക് അവരുടെ ദൈനംദിന കാര്യങ്ങള്‍ ചെയ്യാന്‍ സഹായിക്കുന്ന വളരെ പ്രധാനപ്പെട്ട പരിശീലനമാണ് സിമുലേറ്റഡ് എഡിഎല്‍(ആക്ടിവിറ്റി ഓഫ് ഡെയ്‌ലി ലിവിങ്). നിയന്ത്രിതമായ അന്തരീക്ഷത്തില്‍ നമ്മള്‍ ദിവസവും ചെയ്യുന്ന കാര്യങ്ങള്‍ പരിശീലിക്കുന്നതാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇത് രോഗികള്‍ക്ക് അവരുടെ പ്രായോഗിക കഴിവുകള്‍ മെച്ചപ്പെടുത്താനും ആത്മവിശ്വാസം ഉണ്ടാക്കാനും സഹായിക്കും. വസ്ത്രധാരണം, പാചകം, വ്യക്തിഗത ശുചിത്വം തുടങ്ങിയ കാര്യങ്ങളിലാണ് ഇതിലൂടെ പരിശീലനം നല്‍കുന്നത്. ഇതിലൂടെ രോഗികള്‍ മറ്റുള്ളവരെ ആശ്രയിക്കുന്നത് ഗണ്യമായി കുറയ്ക്കാന്‍ കഴിയും,” ഡോ. കെക്രെ പറഞ്ഞു.

പെയിന്‍ മാനേജ്‌മെന്റ് ആന്‍ഡ് അക്വാട്ടിക് തെറാപ്പി

സ്‌ട്രോക്ക് ബാധിച്ച രോഗികളുടെ പുനരധിവാസത്തില്‍ പെയിന്‍ മാനേജ്‌മെന്റും അക്വാട്ടിക് തെറാപ്പിയും പ്രധാന പങ്കുവഹിക്കുന്നുണ്ട്. മരുന്നുകളും ചികിത്സയും ഉള്‍പ്പെടെയുള്ള ഫലപ്രദമായ തന്ത്രങ്ങള്‍ ഒരുക്കുന്നതിലൂടെ രോഗികളില്‍ വിട്ടുമാറാത്ത വേദന ലഘൂകരിക്കാന്‍ സഹായിക്കുന്നു. വെള്ളത്തില്‍ നിന്നുകൊണ്ടുള്ള വ്യായാമമാണ് അക്വാട്ടിക് തെറാപ്പി. ഇത് ചലനശേഷിയും ശരീരത്തിന്റെ ബലവും മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഈ ചികിത്സ ശരീരത്തിന്റെ മൊത്തത്തിലുള്ള ക്ഷേമം ഉറപ്പുവരുത്തുകയും പുനരധിവാസം സുഗമമാക്കുകയും ചെയ്യുന്നു.

സ്പീച്ച് ആന്‍ഡ് കൊഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി

”സ്‌ട്രോക്ക് ബാധിച്ച രോഗികളുടെ ആശയവിനിയമ കഴിവ് മെച്ചപ്പെടുത്തുന്നതില്‍ സ്പീച്ച് തെറാപ്പി വളരെ പ്രധാന പങ്കുവഹിക്കുന്നു. അസുഖം ബാധിച്ചതിന് ശേഷം ഒട്ടേറെ രോഗികള്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. ഇതിനൊപ്പം കാര്യങ്ങള്‍ മനസ്സിലാക്കാനും ഭക്ഷണം വിഴുങ്ങാനും മിക്കവരും ബുദ്ധിമുട്ടുന്നു. ഇവ സ്പീച്ച് തെറാപ്പിയിലൂടെ പരിഹരിക്കാവുന്നതാണ്. കോഗ്നിനിറ്റീവ് ബിഹേവിയറല്‍ തെറാപ്പി(സിബിടി)യും ഇതിനൊപ്പം പ്രധാനപ്പെട്ടതാണ്. സ്‌ട്രോക്കിന് ശേഷമുണ്ടാകുന്ന വൈകാരികവും മാനസികവുമായ വെല്ലുവിളികളെ നേരിടാന്‍ ഇത് സഹായിക്കുന്നു,” ഡോ. കെങ്ക്രെ പറഞ്ഞു.

ഒക്യുപേഷണല്‍ തെറാപ്പി

സ്‌ട്രോക്ക് ബാധിച്ച രോഗികളില്‍ ദൈനംദിന ജീവിതം സാധ്യമാക്കുന്നതിനും ഒക്യുപേഷണല്‍ തെറാപ്പി സഹായിക്കുന്നു. ശരീരത്തിന്റെ ചലനം, ഏകോപനം, വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ എന്നിവയിലാണ് ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Various therapies that help stroke patients perform daily activities independently.

Share Email
LATEST
Top