ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിലും വെടിവയ്പുകളിലും ഗാസയിൽ 89 പലസ്തീനികൾ കൊല്ലപ്പെട്ടു. ഭക്ഷണവിതരണ കേന്ദ്രങ്ങളിൽ നടന്ന വെടിവയ്പിൽ മാത്രം 31 പേരാണ് മരിച്ചത്. 513 പേർക്ക് പരുക്കേറ്റിട്ടുണ്ട്.
കൂടാതെ, 2 കുട്ടികളടക്കം 5 പേർ കൂടി വിശന്നുമരിച്ചതോടെ ഗാസയിലെ പട്ടിണിമരണങ്ങളുടെ എണ്ണം 227 ആയി. ഗാസ സിറ്റിയിലെ കിഴക്കൻ മേഖലയിൽ ഇന്നലെ കനത്ത ബോംബാക്രമണം നടന്നു.
ഗാസയിലെ ജനങ്ങൾ നേരിടുന്ന ദുരിതം ‘സങ്കൽപ്പിക്കാനാവാത്തത്’ ആണെന്നും പട്ടിണിമരണം തടയാൻ അടിയന്തര സഹായവിതരണം അനുവദിക്കണമെന്നും ബ്രിട്ടൻ, കാനഡ, ഓസ്ട്രേലിയ, യൂറോപ്യൻ യൂണിയൻ അടക്കമുള്ള 27 രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ ഇസ്രയേലിനോട് ആവശ്യപ്പെട്ടു.
അതേസമയം, യുഎസ് മുന്നോട്ടുവച്ച 60 ദിവസത്തെ വെടിനിർത്തൽ ചർച്ച പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യ കെയ്‌റോയിലേക്ക് എത്തി. കഴിഞ്ഞ മാസം ദോഹയിൽ നടന്ന ചർച്ച പരാജയപ്പെട്ടിരുന്നു.
89 Palestinians killed in Gaza; Starvation deaths rise to 227