കോഴിക്കോട് :കേരളത്തില്‍ ഒരാൾക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. 45 വയസ്സുള്ള വയനാട് ബത്തേരി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതോടെ കോഴിക്കോട് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7 ആയി.
ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 47 കാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു.
രോഗവ്യാപനം തടയുന്നതിനായി ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതും ഒഴിവാക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.അപൂർവ്വമായി മാത്രം കണ്ടുവരുന്ന ഈ രോഗത്തിന് ഉയർന്ന മരണനിരക്കാണുള്ളത്. ശുദ്ധമല്ലാത്ത വെള്ളത്തിലൂടെ മൂക്കുവഴി ശരീരത്തിൽ പ്രവേശിക്കുന്ന അമീബയാണ് രോഗകാരണം. അതിനാൽ, ശുദ്ധജലം മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്നാണ് നിർദ്ദേശം.