ഡല്‍ഹി: വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യ സഖ്യം എംപിമാരുടെ മാർച്ചിൽ പ്രതിഷേധം ഇരമ്പി. രാവിലെ 11. 30ന് പാര്‍ലമെന്റില്‍ നിന്നും മാര്‍ച്ച് ആരംഭിച്ചു. സഖ്യത്തിലെ 300 എംപിമാരെ പങ്കെടുപ്പിച്ചാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് വന്‍ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. മാര്‍ച്ചില്‍ എംപിമാരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. എംപിമാര്‍ ബാരിക്കേഡ് മറികടന്ന് കമ്മീഷന്‍ ഓഫീസിലേക്ക് പോകാനുള്ള ശ്രമത്തിലാണ്. ഇവരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയാണ്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമടക്കമുള്ളവർ അറസ്റ്റ് വരിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരടക്കം 300 ഓളം എം പിമാര്‍ പ്രതിഷേധത്തില്‍ അണിനിരന്നു. ബിഹാറിലെ എസ് ഐ ആര്‍ റദ്ദാക്കണം,, രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ടര്‍പട്ടിക ക്രമക്കേട് അന്വേഷിക്കണം എന്നീ കാര്യങ്ങള്‍ ആവശ്യപ്പെട്ടാണ് ഇന്ത്യ സഖ്യം ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുന്നത്. മുപ്പത് പ്രതിപക്ഷ നേതാക്കള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടിക്കാഴ്ചയ്ക്ക് അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ എല്ലാ എം പിമാരെയും കമ്മീഷന്‍ കാണണം എന്ന നിലപാടില്‍ കോണ്‍ഗ്രസ് ഉറച്ചു നില്‍ക്കുകയാണ്.