ഷിക്കാഗോ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഷിക്കാഗോയിലേക്ക് സൈന്യം അയക്കാനുള്ള തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് ഷിക്കാഗോ മേയർ രംഗത്ത്. ഭരണഘടനയുടെ നഗ്നമായ ലംഘനമാണ് ട്രംപിന്‍റെ നീക്കമെന്നാണ് മേയർ ബ്രാൻഡൻ ജോൺസൺ അഭിപ്രായപ്പെട്ടത്. വാഷിങ്ടണിലെ സമീപകാല നടപടികൾക്ക് പിന്നാലെ ഷിക്കാഗോയാണ് അടുത്ത ലക്ഷ്യമെന്ന് ട്രംപ് പ്രഖ്യാപിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ നീക്കം അമേരിക്കൻ ജനതയെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണെന്നും, നഗരത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ സൈന്യത്തിന് പകരം ആവശ്യമായ നിക്ഷേപങ്ങളാണ് വേണ്ടതെന്നും ജോൺസൺ വ്യക്തമാക്കി.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഷിക്കാഗോയിൽ കുറ്റകൃത്യങ്ങൾ ഗണ്യമായി കുറഞ്ഞതായി മേയർ ചൂണ്ടിക്കാട്ടി. കൊലപാതകങ്ങൾ 30%, കവർച്ച 35%, വെടിവയ്പ് 40% എന്നിങ്ങനെ കുറ്റകൃത്യങ്ങളിൽ ശ്രദ്ധേയമായ കുറവുണ്ടായതായി അദ്ദേഹം കണക്കുകൾ നിരത്തി. എന്നാൽ, നഗരത്തിലെ കുറ്റകൃത്യങ്ങൾ പരിഹരിക്കുന്നതിന് ശ്രദ്ധിക്കുന്നതിന് പകരം, ഡെമോക്രാറ്റുകൾ തന്നെ വിമർശിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും ഇത് ജനങ്ങൾക്ക് യാതൊരു ഗുണവും ചെയ്യുന്നില്ലെന്നും വൈറ്റ് ഹൗസ് വക്താവ് അബിഗെയ്ൽ ജാക്സൺ പ്രതികരിച്ചു.